
മരിച്ചുപോയ അച്ഛന്റെ സ്വത്തുക്കൾക്കുവേണ്ടി സഹോദരങ്ങൾ തമ്മിൽ വഴക്ക്. എന്നാൽ, സംഭവിച്ചത് സിനിമയിലേക്കാളും വലിയ ട്വിസ്റ്റും. സംഭവം നടന്നത് ചൈനയിലെ ടിയാൻജിൻ നഗരത്തിലാണ്. സഹോദരങ്ങളുടെ മരിച്ചുപോയ അച്ഛന് 3.6 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. ഇതേച്ചൊല്ലി രണ്ട് സഹോദരങ്ങളും വഴക്കിലുമായിരുന്നു. എന്നാൽ, അവസാനം കേസിന് പോയപ്പോൾ പുറത്ത് വന്നത് മകനെ ഞെട്ടിക്കാൻ പാകത്തിനുള്ള ഒരു രഹസ്യമായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കുടുംബനാഥനായ സൺ 2025 മാർച്ചിലാണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ്, 3.6 കോടി രൂപയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം അദ്ദേഹം തന്റെ മകന് മാത്രമായി കൈമാറുകയും ചെയ്തിരുന്നു. 1966 -ൽ താനും ഭാര്യയും ചേർന്ന് ദത്തെടുത്ത മകൾക്ക് ന്യായമായ ഒരു തുക നൽകാനും സൺ മകനോട് നിർദ്ദേശിച്ചിരുന്നു. 'മകളെ ഞങ്ങൾ ദത്തെടുത്തതാണ്. പക്ഷേ, എപ്പോഴും അവളെ ഞങ്ങളുടെ സ്വന്തം
മകളെ പോലെ തന്നെയാണ് ഞങ്ങൾ പരിഗണിച്ചിരുന്നത്. ഞങ്ങളെ അവസാനകാലം നോക്കിയത് ഞങ്ങളുടെ മകനാണ്. അതിനാൽ വീട് അവന് നൽകുന്നു. പക്ഷേ, അവൻ തന്റെ സഹോദരിക്ക് ന്യായമായ എന്തെങ്കിലും നൽകണം. രണ്ടുപേർക്കും ശരിക്കും സഹോദരങ്ങളെപ്പോലെ കഴിയാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു സണ്ണിന്റെ പ്രസ്താവനയിൽ പറയുന്നത്.
എന്നാൽ, മകൾ ഇതിനെ എതിർത്തു. ഇതിൽ അച്ഛന്റെ ഒപ്പ് മാത്രമേയുള്ളൂ എന്നും അമ്മയുടെ ഷെയർ കൂടി ഇതിലുണ്ട് എന്നുമായിരുന്നു അവളുടെ വാദം. ഇത് പിന്നീട് നിയമപോരാട്ടമാവുകയും കേസ് നങ്കായ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോർട്ടിലെത്തുകയും ചെയ്തു.
അവിടെ വച്ച് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തന്റെ സഹോദരനെയും ദത്തെടുത്തതാണ് എന്ന് കാണിക്കുന്ന രേഖകൾ യുവതി കോടതിയിൽ ഹാജരാക്കി. എന്നാൽ, ഇത് യുവതിയുടെ സഹോദരൻ ഇതുവരെ അറിഞ്ഞിരുന്നില്ല. അയാളാകെ ഞെട്ടിപ്പോയി. കോടതിയിൽ അയാൾ പൊട്ടിക്കരഞ്ഞുപോയി. എങ്കിലും, 1990 -കൾ മുതൽ ഒറ്റ കുടുംബചിത്രത്തിലും സഹോദരിയില്ല, സ്വത്തിന്റെ കാര്യം പറഞ്ഞ് നേരത്തെ തന്നെ അവൾ പിണങ്ങിപ്പോയതാണ്, അച്ഛനെയും അമ്മയേയും നോക്കിയത് താനാണ് എന്നുമാണ് യുവാവ് കോടതിയിൽ പറഞ്ഞത്.
എന്തായാലും, അവസാനം കോടതി ഒരു തീർപ്പിലെത്തി. ഈ സ്വത്ത് പാരമ്പര്യസ്വത്തല്ല. അതിനാൽ വീട് യുവാവിന് തന്നെ കൈവശം വയ്ക്കാം. പക്ഷേ, സഹോദരിക്ക് 55 ലക്ഷം രൂപ നൽകണം എന്നായിരുന്നു കോടതി വിധി.