
ചൈനയിലെ ഒരു കടയിൽ നിന്നും നായയാണെന്ന് കരുതി യുവതി വാങ്ങി വളർത്തിയത് കുറുക്കനെ. പട്ടിക്കുട്ടിയെ സ്വന്തമാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെ സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താന്‍ പട്ടിയെന്ന് കരുതി ഇതുവരെ വളര്‍ത്തിയത് പട്ടിയല്ല, മറിച്ച് കുറുക്കൻ ആണെന്ന് തിരിച്ചറിയുന്നത്.
ചൈനയിലെ ഷാൻസി മേഖലയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്, ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നുമാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. വളർത്തുനായകളോട് ഏറെ സ്നേഹം ഉണ്ടായിരുന്ന അവർ, ആ നായക്കുട്ടിയെ തന്‍റെ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകി വളർത്തി. നായയെ വാങ്ങുമ്പോൾ പെറ്റ് ഷോപ്പ് ജീവനക്കാർ, അത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു അവളോട് പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകുകയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്.
കൂട് തുറന്നു, ഒരു നിമിഷം പോലും പാഴാക്കാതെ കാട്ടിലേക്ക് കുതിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍ !
എന്നാൽ, വീട്ടിലെത്തിച്ച് മൂന്നാല് മാസങ്ങള്‍ പിന്നിട്ടിട്ടും നായ ഒരിക്കൽ പോലും കുരയ്ക്കാതിരുന്നതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും അതുവരെ നൽകിവന്നിരുന്ന ഡോഗ് ഫുഡ് ക്രമേണ കഴിക്കാതായതും യുവതിയിൽ സംശയമുണർത്തി. മാത്രമല്ല, വളരുംതോറും നായ്ക്കളുടെ ശരീരത്തിൽ ഉണ്ടാകുന്നതിനേക്കാൾ കട്ടിയുള്ള രോമങ്ങൾ അതിന്‍റെ ശരീരത്തിലുണ്ടായതും വാലിന് കൂടുതൽ നീളം വെച്ചതും മിസ് വാങ്ങില്‍ സംശയം വർദ്ധിപ്പിച്ചു.
തുടർന്ന് ഒരു പ്രാദേശിക മൃഗശാലാ ജീവനക്കാരനെ സമീപിച്ചപ്പോഴാണ് തന്‍റെ കൂടെയുള്ളത് നായയല്ല, മറിച്ച് കുറുക്കൻ ആണെന്ന് വാങ് തിരിച്ചറിഞ്ഞത്. 'നായ' അല്ലെന്ന് തിരിച്ചറിഞ്ഞതോടെ യുവതി, മൃഗത്തെ സമീപത്തെ മൃഗശാലാ അധികൃതർക്ക് കൈമാറി. പക്ഷേ, അതിന് ശേഷമായിരുന്നു തനിക്ക് ആ മൃഗത്തോടുള്ള സ്നേഹം മിസ് വോങ് തിരിച്ചറിഞ്ഞത്. മൂന്നാല് മാസം തന്‍റെ സ്നേഹപരിലാളകള്‍ ഏറ്റ് വളര്‍ന്ന് ആ കുറുക്കന്‍ കുഞ്ഞിനെ വിട്ട് പിരിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനകം അത്രമേല്‍ ദൃഢമായിക്കഴിഞ്ഞിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം. ഒടുവില്‍ അവര്‍ അതിനൊരു ഉപായം കണ്ടെത്തി. എല്ലാ ദിവസവും പറ്റുമെങ്കില്‍ ഒരു നേരമെങ്കിലും മൃഗശാലയില്‍ പോയി അവനെ കാണുക. ഇന്ന് എല്ലാ ദിവസവും മിസ് വാങ് താന്‍ പട്ടിയാണെന്ന് കരുതി വളര്‍ത്തിയ കുറുക്കനെ കാണാന്‍ മൃഗശാല സന്ദര്‍ശിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക