വംശീയവെറി പരത്തി കൊറോണാവൈറസ്, ഇസ്രായേലിലേക്ക് കുടിയേറിയ ഇന്ത്യൻ ജൂതന് മർദ്ദനമേറ്റത് ഇങ്ങനെ

Published : Apr 06, 2020, 09:31 AM IST
വംശീയവെറി പരത്തി  കൊറോണാവൈറസ്, ഇസ്രായേലിലേക്ക് കുടിയേറിയ ഇന്ത്യൻ ജൂതന് മർദ്ദനമേറ്റത് ഇങ്ങനെ

Synopsis

തദ്ദേശീയരായ ചില യഹൂദന്മാർ അവരെ " കൊറോണാ... കൊറോണാ " എന്ന് അഭിസംബോധന ചെയ്തു. താൻ ചൈനയിൽ നിന്നല്ല, ഇന്ത്യയിൽ നിന്നാണ് എന്ന് സിങ്‌സൺ വിശദീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

ആം ശാലേം സിങ്‌സൺ ഒരു ഇന്ത്യൻ ജൂതനായിരുന്നു. യഹൂദമതത്തിന്റെ കളിത്തൊട്ടിലായ ഇസ്രായേലിലേക്ക് ഉപരിപഠനാർത്ഥം കുടിയേറുമ്പോൾ അവിടെ തനിക്ക് അന്യവൽക്കരണം നേരിടേണ്ടി വരുമെന്ന് അയാൾ ഒരിക്കലും കരുതിയിരുന്നില്ല. 'നെയ് മേനാഷെ' എന്നപേരിൽ ഒരു ഇന്ത്യൻ ജൂതരുടെ ഒരു സമൂഹം തന്നെയുള്ള ഇസ്രയേലിന്റെ മണ്ണിൽ ഇത്രയും നാൾ സ്വന്തം ഇന്ത്യൻ സ്വത്വം അയാൾക്ക് ഒരു ബാധ്യതയാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിട്ടില്ല. എന്നാൽ, കൊറോണാ വൈറസ് ബാധ അതൊക്കെ മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം, തന്റെ ജീവിതത്തിൽ ആദ്യമായി ആ ഇരുപത്തെട്ടുകാരന്, ഒരു ഇന്ത്യക്കാരനാണ് എന്നതിന്റെ പേരിൽ മാത്രം കടുത്ത അപമാനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. 

സ്നേഹിതർക്കൊപ്പം ടിബെറിയ ടൗണിലൂടെ നടന്നുവരികയായിരുന്നു സിങ്‌സൺ. അവിടെ റോഡരികിൽ ഇരിപ്പുണ്ടായിരുന്ന തദ്ദേശീയരായ ചില യഹൂദന്മാർ, മൂക്കുചൊറിഞ്ഞുകൊണ്ട് അവരെ " കൊറോണാ... കൊറോണാ " എന്ന് അഭിസംബോധന ചെയ്തു. താൻ ചൈനയിൽ നിന്നല്ല, ഇന്ത്യയിൽ നിന്നാണ് എന്ന് സിങ്‌സൺ വിശദീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അവർ അയാളെ കയ്യേറ്റം ചെയ്തു. മർദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അയാൾക്ക് നിരവധി സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.

 

ലോകത്തെമ്പാടുമുള്ള വംശീയ വിദ്വേഷപ്രചാരകർക്ക് തങ്ങേളുടെ ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള ഒരു അവസരമാണ് കൊവിഡ് 19 ലൂടെ കൈവന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെപ്പോലുള്ളവർ ഈ പകർച്ചവ്യാധിയെപ്പറ്റി തുടർച്ചയായി 'ചൈനീസ് വൈറസ്' എന്ന് പരാമർശിക്കുന്നതാണ് റേസിസ്റ്റുകൾക്ക് പ്രചോദനമാകുന്നത്. കാഴ്ചക്ക് ചൈനീസ് എന്ന് തോന്നുന്ന ആരും അതോടെ ഈ അസുഖത്തിന്റെ പേരിൽ ബുള്ളി ചെയ്യപ്പെടും എന്ന അവസ്ഥയായിട്ടുണ്ട്. അത് ലോകത്തെമ്പാടുമുള്ള ഏഷ്യൻ വംശജനാരുടെ സുരക്ഷിതത്വത്തിനു തന്നെ ഭീഷണിയാവുന്ന സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. 

അയ്യായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്രായേലിലെ നെയ് മേനാഷെ എന്ന ഇന്ത്യൻ ജൂത സമുദായത്തിൽ ഉണ്ട്. അതിൽ മിക്കവാറും ഇന്ത്യയുടെ ചൈനയുമായി തൊട്ടുകിടക്കുന്ന മിസോറാം, മണിപ്പൂർ എന്നിങ്ങനെയുള്ള ഉത്തരപൂർവ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ ചൈനീസ് വംശീയ പശ്ചാത്തലമുള്ളവരാണ്. പലരും പല പേരുകളിലുള്ള ഇസ്രായേലി എൻജിഒകൾ വഴിയാണ് ഇസ്രായേലിലേക്ക് എമിഗ്രെറ്റ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധിക്കുന്നതിന്റെ എത്രയോ ഇരട്ടി ഇസ്രായേലി പൗരന്മാർക്ക് കൊവിഡ് വംശീയത ബാധിക്കുന്നുണ്ടെന്ന് നെയ് മേനാഷെ പ്രതിനിധികൾ പറഞ്ഞു. ബസ് സ്റ്റേഷനുകളിലും, സൂപ്പർ മാർക്കറ്റുകളിലും ഒക്കെ ഇത്തരത്തിലുള്ള വംശീയ ആക്രമണങ്ങൾ അരങ്ങേറുന്നു. 

കഴിഞ്ഞ രണ്ടുവർഷമായി ടിബെറിയയിൽ സ്ഥിരതാമസമായിരുന്നു സിങ്‌സൺ. വിധവയായ അമ്മയ്ക്കും, മൂന്നു സഹോദരങ്ങൾക്കുമൊപ്പമാണ് അയാൾ മണിപ്പൂരിൽ നിന്ന് കുടിയേറിയത്. മർദ്ദനത്തിൽ സിങ്‌സന്റെ നെഞ്ചിനും ശ്വാസകോശത്തിനും പരിക്കേറ്റു. ഒരു മൈനർ സർജ്ജറിക്കും വിധേയനാകേണ്ടി വന്നു അയാൾക്ക്. ഇസ്രായേലിൽ ഒരു ജൂതനായ തനിക്കു നേരെ നടന്ന ഈ ആക്രമണം കൊറോണവൈറസ് കരണമുണ്ടായിട്ടുള്ള വംശീയവെറിയുടെ ഉദാഹരണമാണ് എന്ന് സിങ്‌സൺ പറഞ്ഞു. 

PREV
click me!

Recommended Stories

130 വർഷം പഴക്കമുള്ള വീട് വാങ്ങി, വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ഒരു കത്ത്, ഞെട്ടിപ്പോയി!
വീടിന്റെ പോർച്ചിലിട്ടിരുന്ന ഒരു പഴ‍ഞ്ചൻ പാത്രം, 40 കൊല്ലമായി ഒളിഞ്ഞിരുന്ന ലക്ഷങ്ങളുടെ നിധി, 91-ാം പിറന്നാളിന് സർപ്രൈസ്!