ഇടനിലക്കാരെ ഒഴിവാക്കി, ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് അരി വാങ്ങി സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്ത് കടകളിൽ എത്തിച്ചാണ് ഇയാൾ തന്റെ ബിസിനസ് പടുത്തുയർത്തിയത്.

ഐടി കമ്പനിയിലെ സുരക്ഷിതമായ ജോലി വേണ്ടെന്നുവച്ച് അരി ബിസിനസിലേക്ക് ഇറങ്ങിയ യുവാവിന്റെ കഥയാണ് ഇത്. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ക്യാമ്പസ് പ്ലേസ്‌മെന്റ് ഓഫർ വേണ്ടെന്നുവെച്ചാണ് ഇയാൾ ബിസിനസിലേക്ക് കടന്നത്. അങ്കിത് പാണ്ഡെ എന്ന യുവാവാണ് തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചത്. സുരക്ഷിതമായ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ചപ്പോൾ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് പറഞ്ഞ് പലരും ഈ യുവാവിനെ വിമർശിച്ചു. എന്നാൽ, ഇടനിലക്കാരെ ഒഴിവാക്കി, ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് അരി വാങ്ങി സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്ത് കടകളിൽ എത്തിച്ചാണ് ഇയാൾ തന്റെ ബിസിനസ് പടുത്തുയർത്തിയത്.

കർഷകരിൽ നിന്ന് ഒരു കിലോയ്ക്ക് 35 രൂപയ്ക്കാണ് യുവാവ് അരി വാങ്ങുന്നത്. പാക്കിംഗിന് 3 രൂപ, വണ്ടി വാടകയ്ക്ക് 2 രൂപ. അങ്ങനെ ഒരു കിലോയ്ക്ക് 40 രൂപയാണ് മൊത്തം ചിലവ്. കടക്കാർക്ക് ഒരു കിലോ അരി 50 രൂപയ്ക്ക് നൽകും. (കടക്കാർ ഇത് ഉപഭോക്താക്കൾക്ക് 55 മുതൽ 57 രൂപയ്ക്കാണ് വിൽക്കുന്നത്). അതായത്, ഒരു കിലോ അരി വിൽക്കുമ്പോൾ യുവാവിന് 10 രൂപ ലാഭം ലഭിക്കും. നിലവിൽ ഇരുന്നൂറോളം കടകളിലേക്ക് പ്രതിമാസം 20,000 കിലോഗ്രാം (200 ക്വിന്റൽ) അരിയാണ് ഇയാൾ സപ്ലൈ ചെയ്യുന്നത്. ഇതുവഴി വർഷം 25 ലക്ഷം രൂപയോളം ഇയാൾക്ക് ലാഭമായി ലഭിക്കുന്നുണ്ടെന്ന് അങ്കിത് പാണ്ഡെ കുറിച്ചു.

Scroll to load tweet…

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. വലിയ റിസ്കെടുത്താൽ വലിയ ലാഭമുണ്ടാക്കാമെന്നും സ്വന്തം ബിസിനസാണ് എപ്പോഴും നല്ലത് എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ബിസിനസ്സ് കാണുന്നത്ര എളുപ്പമല്ലെന്നും ടിസിഎസിൽ ജോലി ചെയ്യുന്നതിനേക്കാൾ വലിയ ഉത്തരവാദിത്തവും കഷ്ടപ്പാടും സ്വന്തം ബിസിനസ് നടത്തുമ്പോൾ ഉണ്ടാവുമെന്നും മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നു.