
പഠനത്തിനായി വിദേശത്തേക്ക് പോകുന്നതിന്റെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാനഡയിൽ മാസ്റ്റേഴ്സ് ബിരുദത്തിനായി ഒരു കുടുംബം 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റായ 50 ലക്ഷം രൂപ പിൻവലിച്ചെന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ പ്രതീക്ഷിച്ച സാമ്പത്തിക സ്വാതന്ത്ര്യത്തിന് പകരം, ഉയർന്ന നികുതിയും ജീവിതച്ചെലവും കാരണം ഇന്ത്യയിൽ നിന്ന് സമ്പാദിക്കാവുന്നതിലും വളരെ കുറഞ്ഞ തുക മാത്രമാണ് ആ ചെറുപ്പക്കാരന് ഇപ്പോൾ സമ്പാദിക്കാൻ സാധിക്കുന്നത്.
'വിദേശപഠനം ഒരു സ്വപ്നം പോലെ തോന്നും. ഉയർന്ന വീട്ടുവാടക, നികുതി, മറ്റ് ജീവിതച്ചെലവുകൾ എന്നിവ കാരണം ഡോളറിലോ കനേഡിയൻ ഡോളറിലോ സമ്പാദിച്ചാലും നാട്ടിലെ സാധാരണ ജോലിയേക്കാൾ കുറഞ്ഞ സമ്പാദ്യം മാത്രമേ കൈയിൽ മിച്ചം കാണൂ' വ്യവസായിയായ ഹർഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 'എന്റെ ഒരു സുഹൃത്തിന്റെ കുടുംബം കാനഡയിലെ എം.എസ് (MS) പഠനത്തിനായി 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 50 ലക്ഷം രൂപ പിൻവലിച്ചു. ആ പണം മുഴുവൻ തീർന്നു' അദ്ദേഹം തുടർന്നു.
കാനഡയിലെ എം.എസ് പഠനത്തിനായി യുവാവിന്റെ കുടുംബം 15 വർഷമായി സൂക്ഷിച്ച 50 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയാണ് ചിലവഴിച്ചത്. ടൊറന്റോയിൽ വർഷത്തിൽ 55,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നുണ്ടെങ്കിലും ഉയർന്ന നികുതി, വീട്ടുവാടക, തണുപ്പുകാലത്തെ ചെലവുകൾ എന്നിവ കാരണം കയ്യിൽ മിച്ചം ഒന്നുമില്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയിലെ ഒരു സാധാരണ നഗരത്തിൽ ജോലി ചെയ്താൽ സമ്പാദിക്കാവുന്നതിലും കുറഞ്ഞ തുക മാത്രമാണ് നിലവിൽ ഇയാൾക്ക് സേവ് ചെയ്യാൻ സാധിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഈ പോസ്റ്റിന് താഴെ, 'ഇത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കുന്നവരോട് എനിക്ക് യാതൊരു സഹതാപവുമില്ല' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'വിദേശത്ത് പോകുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യമാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നാൽ, പിന്നീട് ജീവിതം മെച്ചപ്പെടും എന്ന് പറഞ്ഞവരുമുണ്ട്.