
ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നു. നീല ബീക്കൺ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കളോടൊപ്പം റീൽ ചിത്രീകരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്.
ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ഈ യുവതി എന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചത് ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഭരണപരമായ അച്ചടക്കത്തെയും ഉത്തരവാദിത്തത്തെയും നിരവധി പേർ ചോദ്യം ചെയ്തു.
വീഡിയോയിൽ ഡിഎസ്പിയുടെ ഭാര്യ കാറിന്റെ ബോണറ്റിൽ ഇരുന്ന് ബർത്ത് ഡേ കേക്ക് മുറിക്കുന്നതും തുടർന്ന് സുഹൃത്തുക്കളായ യുവതികളോടൊപ്പം കാറിൽ റീൽ ചിത്രീകരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഈ സമയം കാറിൻ്റെ മുഴുവൻ ഡോറുകളും ഡിക്കിയും തുറന്നിട്ടിരിക്കുന്നതും ഒപ്പം ഉണ്ടായിരുന്ന ചില യുവതികൾ ഭാഗികമായി കാറിന്റെ പുറത്തേക്ക് അപകടകരമായ രീതിയിൽ നിൽക്കുന്നതും ഒരാൾ ഡിക്കിയിൽ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സർഗാന റിസോർട്ടിൽ വെച്ചാണ് റീൽ ചിത്രീകരിച്ചതെന്ന് പറയപ്പെടുന്നു.
മറ്റൊരു വീഡിയോയിൽ, സ്ത്രീ കാറിന്റെ ബോണറ്റിൽ ഇരുന്ന് വിൻഡ്‌സ്‌ക്രീനിൽ സ്നോ സ്പ്രേ ചെയ്ത് "32" എന്ന് എഴുതുന്നത് കാണാം. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന യുവതി വൈപ്പറുകൾ ഉപയോഗിച്ച് അത് തുടച്ചുമാറ്റുന്നു, അതിനുശേഷം സ്ത്രീ വിൻഡ്‌സ്‌ക്രീനിൽ "33" എന്ന് എഴുതുന്നു. ബോണറ്റിൽ ഒരു കേക്കും പൂച്ചെണ്ടും വച്ചിരിക്കുന്നതും കാണാം.
ചട്ടങ്ങൾ അനുസരിച്ച്, സർക്കാർ വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നീല ബീക്കൺ ഉള്ള സർക്കാർ വാഹനം വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്നത് നിയമങ്ങളുടെ ലംഘനമാണ്. നിലവിൽ, ഡിഎസ്പിക്കെതിരെ നടപടിയൊന്നും സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല.