Christmas lights : ക്രിസ്‍മസിന് മുമ്പുതന്നെ ക്രിസ്‍മസ് ലൈറ്റിട്ടു, കുടുംബത്തിന് 75,000 രൂപ പിഴ

By Web TeamFirst Published Nov 30, 2021, 2:34 PM IST
Highlights

മൊഫ കുടുംബത്തിന്റെ ഒരു അയൽവാസിയാണ് ആദ്യം ലൈറ്റുകളെ കുറിച്ച് പരാതിപ്പെട്ടത്. കഴിഞ്ഞ വർഷം തന്നെ ഇത് ബുക്ക് ചെയ്തതാണെന്നും നവംബർ ആറ് അവർ തന്ന തീയതിയാണെന്നും മൈക്കൽ പറഞ്ഞു. 

ക്രിസ്മസ് അടുത്താൽ വീടിന് മുൻപിൽ ലൈറ്റുകൾ ഇടുന്നത് സ്വാഭാവികമാണ്. എന്നാൽ, യുഎസ്സിലെ ഫ്ലോറിഡയിലെ ഒരു കുടുംബ(Florida family)ത്തിന് അവരുടെ വീടിന് പുറത്ത് ക്രിസ്മസ് ലൈറ്റുകൾ(Christmas lights) ഇട്ടതിന്റെ പേരിൽ 75,000 രൂപ പിഴ അടക്കേണ്ട വരുമെന്ന അവസ്ഥയാണ്. ക്രിസ്മസ് എത്തുന്നതിന് മുൻപ് തന്നെ ലൈറ്റുകൾ തെളിയിച്ചു എന്നതായിരുന്നു അവർ ചെയ്ത തെറ്റ്.    

ഫ്ലോറിഡയിലെ വെസ്റ്റ്‌ചേസിൽ നിന്നുള്ള മോഫ കുടുംബം(Moffa family) ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാൻ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തു. എന്നാൽ അതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം നവംബർ 8 ന്, കുടുംബത്തിന് അവരുടെ കമ്മ്യൂണിറ്റി അസോസിയേഷനിൽ നിന്ന് ഒരു കത്ത് ലഭിച്ചു. ഡെക്കറേഷൻ ലൈറ്റുകൾ നിയമ ലംഘനമാണെന്നും ക്രിസ്മസിന് വളരെ മുൻപ് തന്നെ അത് സ്ഥാപിച്ചതിന്റെ പേരിൽ കുടുംബത്തിന് പിഴ ചുമത്തുമെന്നും കത്തിൽ പറഞ്ഞു. ലൈറ്റുകൾ ഉടൻ മാറ്റണമെന്നും, ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും അതിൽ പറഞ്ഞു. താങ്ക്സ്ഗിവിംഗിന് മുമ്പ് ക്രിസ്മസ് ലൈറ്റുകൾ സ്ഥാപിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് കുടുംബാംഗമായ ഫാദർ മൈക്കൽ ഹോഫ പറഞ്ഞു.  

മൊഫ കുടുംബത്തിന്റെ ഒരു അയൽവാസിയാണ് ആദ്യം ലൈറ്റുകളെ കുറിച്ച് പരാതിപ്പെട്ടത്. കഴിഞ്ഞ വർഷം തന്നെ ഇത് ബുക്ക് ചെയ്തതാണെന്നും നവംബർ ആറ് അവർ തന്ന തീയതിയാണെന്നും മൈക്കൽ പറഞ്ഞു. തനിക്ക് മേൽക്കൂരയുടെ പുറത്തൊന്നും വലിഞ്ഞ് കയറാൻ കഴിയില്ലെന്നും, കമ്പനിയ്ക്ക് അന്ന് മാത്രമായിരുന്നു ഒഴിവുണ്ടായിരുന്നതെന്നും, ബാക്കി ദിവസമെല്ലാം വേറെ ബുക്കിങ്ങുകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

“ലൈറ്റുകൾ കാണാൻ നന്നായിട്ടില്ലേ? ഇതിലെ കടന്ന് പോകുന്ന കുട്ടികൾ അത് ആസ്വദിക്കുന്നു. അത് കാണുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നു” അദ്ദേഹം പറഞ്ഞു. വീട്ടുടമസ്ഥയായ ചെൽസി മോഫയാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അവൾ എഴുതി, "ഇത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇത് രാജ്യത്തുടനീളമുള്ള എല്ലാവരേയും ഒന്നിപ്പിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.  

click me!