അനുഭവം. അങ്ങനെ ദിവസങ്ങളോളം എന്തു ജോലിയാണ് ചെയ്യുക എന്നാലോചിക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കോള്‍ വരുന്നത്.
അങ്ങനെ പാലക്കാട് എത്തി. ഒരു ബ്രാഹ്മണ കുടുംബമായിരുന്നു. അവിടുത്തെ മുത്തശ്ശിയെ നോക്കുക എന്നതായിരുന്നു ജോലി.
രാവിലെ ആറു മണിക്ക് മുത്തശ്ശി എഴുന്നേല്‍ക്കും. ബാത്റൂമില്‍ പോകാനുള്ള പാത്രം ഘടിപ്പിച്ച കസേര അടുത്തു തന്നെയുണ്ടാകും, അതില്‍ കയറിയിരിക്കും.
ഇരുപത്തിരണ്ടു വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ നാലഞ്ചു ജോലികള്‍ ചെയ്തിട്ടുണ്ട്. അറ്റെന്‍ഡ് ചെയ്തത് ഒരുപാടധികം ഇന്റര്‍വ്യൂകളും. ചെയ്തില്‍ വെച്ചു ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥത കാണിച്ചത് മൂന്നു വര്‍ഷങ്ങള്‍ക്ക് അപ്പുറം ഞാന്‍ ചെയ്ത ഹോം നഴ്‌സ് ജോലിയാണ്. അവിചാരിതമായിരുന്നു അതിലേക്കുള്ള യാത്ര.
പ്ലസ്ടൂ കഴിഞ്ഞ കാലമാണ്. ഡിഗ്രിക്ക് ഗവ. കോളജില്‍ കിട്ടി. എന്നാല്‍, ഒരുപാട് ദൂരത്തായതിനാല്‍ പോയിവരാനാവാതത അവസ്ഥ. അങ്ങനെയാണ് പ്രൈവറ്റ് കോളജില്‍ ചേരാന്‍ ശ്രമിച്ചത്. അഡ്മിഷന്‍ ഫീസിന് ഉപ്പാന്റെ മുന്നില്‍ പോയി കൈനീട്ടിയപ്പോള്‍ കേട്ടത് അപ്രതീക്ഷിത മറുപടിയായിരുന്നു.'
ഗവ. കോളജില്‍ പഠിക്കാന്‍ എത്ര മക്കള്‍ സ്വപ്നം കാണുന്നുണ്ടെന്നു അറിയുമോ നിനക്ക്, നീയത് എത്ര പെട്ടെന്നാണ് വേണ്ടെന്നു വെച്ചിരിക്കുന്നത്?'
ശരിയാണ്, എനിക്കുമത് അറിയാം.
പക്ഷെ ദിവസവും അങ്ങോട്ടുമിങ്ങോട്ടും രണ്ടുമണിക്കൂര്‍ വീതം യാത്ര ചെയ്യാന്‍ എനിക്കാവില്ലെന്നു തോന്നി. ഇനി ചേര്‍ന്നാലും ദിവസവും അത്ര ദൂരം പോകണമല്ലോ എന്ന ചിന്തയില്‍ കോളേജില്‍ പോകാനെനിക്കു പിന്നീടു മടുപ്പാകുമെന്നും തോന്നി. ഹോസ്റ്റലില്‍ നില്‍ക്കാന്‍ ഉപ്പയും ഉമ്മയും സമ്മതിച്ചതുമില്ല.
ഇനിയും വൈകിയാല്‍ എവിടെയും സീറ്റ് കിട്ടാതാവും. അങ്ങനെയാണ് പ്രൈവറ്റ് കോളേജില്‍ തന്നെ ചേര്‍ന്നത്. 'ഇനിയെന്റെ ആവശ്യങ്ങള്‍ക്ക് വീട്ടില്‍ ഞാന്‍ കൈനീട്ടില്ലെ' എന്ന് അന്നു തന്നെ ഉറപ്പിച്ചിരുന്നു.
അങ്ങനെ കയ്യിലെ കൈചെയിന്‍ പണയം വെച്ച് ഡിഗ്രിക്ക് സ്വകാര്യ കോളേജില്‍ അഡ്മിഷന്‍ എടുത്തത്. പക്ഷെ ആറേഴു മാസങ്ങള്‍ മാത്രമാണ് റെഗുലറായി പോകാന്‍ സാധിച്ചത്. പിന്നീട് വീട്ടിലെ ചില പ്രശ്‌നങ്ങളില്‍ പെട്ട് ഓട്ടങ്ങളിലായി. അതിനിടയില്‍ കോളേജിലേക്ക് പോകാന്‍ സാധിക്കാത്തതിനാലും, പഠനം മുടങ്ങരുതെന്നു കരുതിയും ഡിഗ്രി വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറ്റി.
ഇനി എക്‌സാം എഴുതണം, പണയം വെച്ച കൈചെയിന്‍ തിരിച്ചെടുക്കണം, റെഗുലറായി പോയ ആറുമാസത്തെ കോളജ് ഫീസും അടക്കണം. അതിനൊരു ജോലി വേണം.
ഗൂഗിളില്‍ ഒരുപാട് വേക്കന്‍സികള്‍ തിരഞ്ഞു. പക്ഷേ, ബേസിക് കമ്പ്യൂട്ടര്‍ അറിവെങ്കിലും ഉള്ളവര്‍ക്കുള്ള ജോലികളായിരുന്നു എല്ലാം. അന്നെനിക്കു അതും അറിയില്ല.
പിന്നെ പറ്റിയ ജോലി ഏതാണ്?
ഒരുപാട് ചിന്തിച്ചു, ഒരുപാട് പേരോട് ചോദിച്ചു. എല്ലാവരും പറഞ്ഞത് ഒരുത്തരം.
'വര്‍ക്ക് എക്‌സ്പീരിയന്‍സ് ആന്‍ഡ് ബേസിക് കമ്പ്യൂട്ടര്‍ നോളേജ് വേണം'
അതാണെങ്കിലോ,എന്റെ പക്കല്‍ ഇല്ല താനും.
അങ്ങനെ ദിവസങ്ങളോളം എന്തു ജോലിയാണ് ചെയ്യുക എന്നാലോചിക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കോള്‍ വരുന്നത്.
അതെന്റെയൊരു സുഹൃത്തിന്റെതായിരുന്നു. ഹോം നേഴ്‌സ് ആണ്.
'എനിക്കു അത്യാവശ്യമായി എന്റെ വീട്ടിലൊന്നു പോകണം. ഞാനിപ്പോള്‍ പാലക്കാടാണുള്ളത്. ഇവിടെ ഒരമ്മയെ നോക്കാന്‍ വന്നതാണ്.പക്ഷെ എനിക്കിപ്പോള്‍ ഈ ജോലിയില്‍ നില്‍ക്കാന്‍ പറ്റാത്തൊരു അവസ്ഥയാണ്. നിന്റെ പരിചയത്തില്‍ ആരെങ്കിലും ഹോം നേഴ്‌സ് ഉണ്ടെങ്കില്‍ ഒന്ന് വേഗം അറിയിക്കണം, എനിക്കു പകരം ഒരു ഇരുപതു ദിവസം ഇവിടെ നിറുത്താന്‍ ആണ്'
അതു കേട്ടതും എനിക്കു കിട്ടിയ ഒരു വലിയ അവസരമായി ഞാനതിനെ കണ്ടു, അവര്‍ക്കു പകരം പോവാന്‍ ഞാന്‍ ഒരുങ്ങി.
അങ്ങനെ പാലക്കാട് എത്തി. ഒരു ബ്രാഹ്മണ കുടുംബമായിരുന്നു. അവിടുത്തെ മുത്തശ്ശിയെ നോക്കുക എന്നതായിരുന്നു ജോലി.
രാവിലെ ആറു മണിക്ക് മുത്തശ്ശി എഴുന്നേല്‍ക്കും. ബാത്റൂമില്‍ പോകാനുള്ള പാത്രം ഘടിപ്പിച്ച കസേര അടുത്തു തന്നെയുണ്ടാകും, അതില്‍ കയറിയിരിക്കും.
ആദ്യത്തെ ദിവസം മുത്തശ്ശിക്കതില്‍ തനിയെ കയറിയിരിക്കാനാകില്ലെന്നു കരുതി പിടിക്കാന്‍ പോയപ്പോള്‍ എന്നോട് പറഞ്ഞു: 'പിടിക്കേണ്ട, എന്നെക്കൊണ്ട് ആവാതെ വരുമ്പോള്‍ ഞാന്‍ പറയാം.ഇപ്പോഴെനിക്കൊരു കുഴപ്പവുമില്ല'
അതു കേട്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നി. ആ പ്രായത്തിലും (81) മുത്തശ്ശിക്കുള്ള ആത്മവിശ്വാസം ഒട്ടും ചെറുതല്ലായിരുന്നു. പിന്നീട് മുത്തശ്ശിയുടെ ബാത് റൂംപോക്ക് കഴിഞ്ഞാല്‍ അതു കൊണ്ടുപോയി ക്ലോസറ്റിലിട്ടു വെള്ളമൊഴിച്ചു, പാത്രം കഴുകി ഒരു സൈഡില്‍ വെക്കും. ശേഷം കസേരയോടുകൂടി വലിച്ചു മുത്തശ്ശിയെ കുളിമുറിയിലേക്കു കൊണ്ടുപോകും. ഇതിനിടയില്‍ ഇലക്ട്രിക് സ്റ്റൗവില്‍ മുത്തശ്ശിക്കു കുളിക്കാനുള്ള വെള്ളം തിളയ്ക്കുന്നുണ്ടാകും. അതു ബക്കറ്റിലൊഴിച്ചു, കുറച്ചു പച്ചവെള്ളം കലര്‍ത്തും.
എന്നിട്ടു മുത്തശ്ശിയുടെ കയ്യില്‍ ശരീരത്തില്‍ തേച്ചു പിടിപ്പിക്കാനുള്ള ആയുര്‍വേദ എണ്ണയൊഴിച്ചു കൊടുക്കും, പുറത്തു മാത്രമേ ഞാന്‍ തേച്ചു കൊടുക്കേണ്ടതുള്ളൂ, ബാക്കി ആവുന്നതെല്ലാം മുത്തശ്ശി തന്നെ ചെയ്യും.
കുളി കഴിഞ്ഞാല്‍ തലയും പുറവും ഞാന്‍ തുടച്ചു കൊടുക്കും, എന്നിട്ട് മുത്തശ്ശിയെ അതേ കസേരയില്‍ത്തന്നെ ഇരുത്തി റൂമിലേക്കു വലിച്ചുകൊണ്ട് വരും. അതിനുമുന്നേ തന്നെ പൗഡര്‍, ചീര്‍പ്പ്, കുപ്പായം, തുണി എല്ലാം ഞാന്‍ കട്ടിലില്‍ എടുത്തു വെച്ചിട്ടുണ്ടാകും.
എല്ലാം കഴിഞാല്‍ ആ തലയിലിത്തിരി രാസ്നാദിപ്പൊടിയും തിരുമ്മി കൊടുക്കും.
ശേഷം മുത്തശ്ശിയുടെയും, എന്റെയും ബെഡ് കവറും, തലയിണക്കവറും, വസ്ത്രങ്ങളുമെല്ലാം സോപ്പു പൊടിയിലിട്ടു വെക്കും. അതിലെ അഴുക്കെല്ലാം ഇളകുമ്പോഴേക്കും ആ റൂം അടിച്ചു, തുടച്ചു വൃത്തിയാക്കി എന്റെ കുളിയും കഴിഞ്ഞു കാണും. പിന്നീടു തുണികളെല്ലാം അലക്കി ടെറസിനു മുകളില്‍ കൊണ്ടിടും.അലക്കു കഴിഞ്ഞു വരുമ്പോള്‍ മുത്തശ്ശി രാമായണവും, ഭഗവത് ഗീതയുമെല്ലാം വായിക്കുകയാവും.
അതിനിടയിലേക്കാണ് ഞാന്‍ മുത്തശ്ശിക്കു കഴിക്കേണ്ട പ്രഭാതഭക്ഷണവുമായി ചെല്ലുക. കൂടുതലും, ദോശയും ചെറുപയര്‍ കറിയും തന്നെയായിരുന്നു അവിടെ.
എനിക്കും, മുത്തശ്ശിക്കും കഴിക്കാനുള്ള പ്രഭാതഭക്ഷണവും, ഉച്ച ഭക്ഷണവും രാവിലെയുണ്ടാക്കി വെച്ച ശേഷമായിരിക്കും മുത്തശ്ശിയുടെ മരുമകള്‍ ജോലിക്ക് പോകുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങളൊന്നു കിടന്നുറങ്ങും. വൈകുന്നേരം ഞാന്‍ മുത്തശ്ശിക്ക് കാപ്പിയുണ്ടാക്കാന്‍ അടുക്കളയിലേക്ക് കയറുമ്പോഴായിരിക്കും ജോലിക്കാരി ചേച്ചിയുടെ വരവ്. അങ്ങനെ കുറച്ചുനേരം ഞങ്ങളോരോ വര്‍ത്തമാനങ്ങളുമായി നില്‍ക്കും. മുത്തശ്ശിയുടെ കാപ്പികുടി കഴിഞ്ഞാല്‍ മനോരമ പത്രമെടുത്തു കയ്യില്‍ കൊടുക്കും.അതു മുഴുവനും ഒരക്ഷരം വിടാതെ ഇരുന്നു വായിക്കും, ഞാനും അപ്പുറത്തിരുന്നു വായിക്കുന്നുണ്ടാകും.
ഓരോന്നും വായിച്ചു തീരുമ്പോള്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ മുത്തശ്ശിക്കു പറയാനുണ്ടാകും, കൂടെയൊരു ചിരിയും..
അപ്പോഴൊക്കെയും എനിക്കും പറയാനുണ്ടാകും എന്റെ ഓരോ കഥകള്‍, പക്ഷെ ഞാനൊന്നും പറയാറില്ല.കാരണം മുത്തശ്ശിക്കതു കേള്‍ക്കണേല്‍ ഇത്തിരി ബുദ്ധിമുട്ടാണ്, വലതുചെവിക്കു കേള്‍വി ശക്തിയില്ല, കേള്‍ക്കണേല്‍ ഇടതുചെവിയില്‍ ഉച്ചത്തില്‍ പറയണം. ഞാനതിനു പരമാവധി മെനക്കെടാറുമില്ല.
വൈകുന്നേരം ആറര മണിയായാല്‍ സ്റ്റിക്ക് വെച്ചു മുത്തശ്ശി ആ മുറിയില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഒരു അഞ്ചാറു തവണ നടക്കും, ഞാനും പുറകെ നടക്കും.
ക്ഷീണിക്കുമ്പോള്‍ 'ഇന്നിത്ര മതീലെ' എന്നെന്നോട് ചോദിക്കും. 'പോരാ ' എന്നു പറഞ്ഞാല്‍ പിന്നെയും നടക്കും, മതിയെന്ന് പറഞ്ഞാല്‍ കട്ടിലില്‍ ഇരിക്കും.
ഇരിക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും എന്നോടു കൈ തരാന്‍ പറയും. എണീറ്റു കഴിഞ്ഞാല്‍ 'കൈ വേദനിച്ചോ ' എന്നൊരു ചോദ്യവും.
മുത്തശ്ശിയുടെ പഴയ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു ആ വീട്ടുഹാളിലെ ചുമരു നിറയെ. അതിലെ പഴയ മുത്തശ്ശിയെ ഞാന്‍ എത്രയോ നേരം ആസ്വദിച്ചു നോക്കിനിന്നു.
മുത്തശ്ശിക്കൊപ്പം
അങ്ങനെ ഇരുപതു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മുത്തശ്ശി നിശ്ശബ്ദയായിരുന്നു, ആരോടും ഒന്നും മിണ്ടുന്നില്ല.
എന്റെ സുഹൃത്തിനു തിരിച്ചു വരാന്‍ കഴിയാഞ്ഞതിനാല്‍ തമിഴ്‌നാട്ടിലെ ഒരു ചേച്ചിയാണ് പകരമവിടെ മുത്തശ്ശിയെ നോക്കാനായി വന്നത്. അവര്‍ക്ക് ഞാന്‍ മുത്തശ്ശിയുടെ മരുന്നും, വസ്ത്രങ്ങളുമെല്ലാം ഉള്ളയിടവും, മറ്റു കാര്യങ്ങളുമെല്ലാം പറഞ്ഞു കൊടുത്ത ശേഷം ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് മുത്തശ്ശി ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടത്.
പോയി നോക്കുമ്പോള്‍ വേറെ ആരോടുമല്ല, തമിഴ്‌നാട്ടിലെ ആ ചേച്ചിയോട് തന്നെയാണ് ചൂടാകുന്നത്. അവര്‍ മുത്തശ്ശിക്ക് മരുന്നു കഴിക്കാന്‍ തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കൊടുത്തതായിരുന്നു കാരണം.
'നിനക്ക് അറിയില്ലെങ്കില്‍ ആ കുട്ടിയോട് ചോദിക്ക്, എന്നിട്ടൊക്കെ നീ എന്നെ നോക്കാന്‍ നിന്നാല്‍ മതി ഇവിടെ'
അതുകേട്ടു വിഷമത്തോടെ മാറി നില്‍ക്കുന്ന ചേച്ചിയോട് ഞാന്‍ പറഞ്ഞു.
'സാരല്ല്യ, മുത്തശ്ശി മനസ്സിലൊന്നും വെക്കില്ല. ഞാനും ആദ്യത്തെ രണ്ടുദിവസം ഇതുപോലെ വഴക്കൊക്കെ കേട്ടിട്ടുണ്ട് '
സത്യത്തില്‍ മുത്തശ്ശിക്കാ ചേച്ചിയെ ഇഷ്ടപ്പെടാത്തതിലുള്ള ദേഷ്യമായിരുന്നില്ല ആ വഴക്ക്. ഞാന്‍ പോകുന്നതിന്റെ സങ്കടമായിരുന്നു.ഇറങ്ങാന്‍ നേരം അവസാനമായി ഒരുതവണ കൂടി ഞാന്‍ മുത്തശ്ശിയെ കാണാന്‍ മുറിയിലേക്കു ചെന്നു.
'നിന്നെപ്പോലെ ഇവളെന്നെ നോക്കില്ല'
അതു കേട്ടപ്പോള്‍ എനിക്കു കരച്ചില്‍ വന്നിരുന്നു. ഫീസ് കൊടുക്കാനുള്ള പൈസയ്ക്ക് വേണ്ടിയാണു ഞാനവിടെ ചെന്നത്, പക്ഷെ ഇറങ്ങുമ്പോള്‍ എന്റെ സ്വന്തം മുത്തശ്ശിയെ ഉപേക്ഷിച്ചു വരുന്നതുപോലെ തോന്നി.
പോകാനൊട്ടും മനസ്സുണ്ടായിരുന്നില്ല, എന്നാല്‍ പോകാതിരിക്കാനും എനിക്കാവുമായിരുന്നില്ല. കാരണം, പരീക്ഷ അടുത്തിരുന്നു അപ്പോഴേക്കും.
ഇറങ്ങാന്‍ നേരം ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്കു മുത്തശ്ശിയോട്, കെട്ടിപ്പിടിച്ചൊരു ഉമ്മയല്ലാതെ..
തിരിച്ചെന്റെ കവിളത്തും ഒരുമ്മ തന്നുകൊണ്ടു പറഞ്ഞു,
'കല്യാണം കഴിഞ്ഞു ഭര്‍ത്താവിനേം കൂട്ടി വരണോട്ടോ എന്നെ കാണാന്‍'