Chimpanzee raised by humans : മനുഷ്യര്‍ വളര്‍ത്തിയ ചിമ്പാന്‍സിയെ മറ്റ് ചിമ്പാന്‍സികള്‍ അടിച്ചുകൊന്നു

By Web TeamFirst Published Dec 27, 2021, 2:12 PM IST
Highlights

ടെഹ്‌റാനിലെ ഏറ്റവും വലിയ വന്യജീവി കേന്ദ്രത്തിൽ 2017 -ലാണ് ബാരൻ ജനിച്ചത്. മാസം തികയാതെ ജനിച്ച അവളെ പരിപാലിക്കാൻ അവളുടെ അമ്മയ്ക്ക് കഴിഞ്ഞില്ല. തുടർന്ന്, മൃഗഡോക്ടർമാർമാരാണ് അവളെ പരിപാലിച്ചത്. ആരോഗ്യം തിരികെ കിട്ടിയതോടെ അവളെ അമ്മയുടെ പക്കൽ തിരികെ ഏല്പിക്കാൻ നോക്കിയെങ്കിലും, അമ്മ കുഞ്ഞിനെ സ്വീകരിച്ചില്ല. 

മനുഷ്യർ വളർത്തിയ ഒരു കുട്ടിചിമ്പാൻസി(Chimpanzee)യെ ഒരു വന്യജീവി സങ്കേതത്തിലെ കുരങ്ങുകൾ അടിച്ചു കൊന്നു. മറ്റ് ചിമ്പാൻസികളിൽ നിന്ന് ഒറ്റപ്പെട്ട് വളരുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതിയായിരുന്നു നാല് വയസ്സുള്ള പെൺ ചിമ്പാൻസി ബാരനെ(Baran) വേനൽക്കാലത്ത് കെനിയയിലെ സ്വീറ്റ് വാട്ടർ ചിമ്പാൻസി സങ്കേതത്തിലേ(Sweetwaters Chimpanzee Sanctuary in Kenya)ക്ക് അയച്ചത്. സങ്കേതത്തിൽ വരുന്ന എല്ലാ മൃഗങ്ങളെയും 90 ദിവസത്തേക്ക് ക്വാറന്റൈനിലാക്കുന്ന രീതിയുണ്ട് അവിടെ.  

തൊണ്ണൂറ് ദിവസത്തെ ഒറ്റപ്പെടൽ എല്ലാം കഴിഞ്ഞ്, ബാരൻ മറ്റ് ചിമ്പാൻസികൾക്കൊപ്പം ഇടപഴകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ ഘട്ടത്തിൽ, മറ്റ് ചിമ്പാൻസികളെ ദൂരെ നിന്ന് കാണാൻ സാധിക്കുന്ന ഒരിടത്തായിരിക്കും പുതിയ അംഗത്തെ പാർപ്പിക്കുക. ഈ സമയം, മറ്റ് ചിമ്പാൻസികളെ തൊടാനോ, അടുത്ത് ഇടപഴകാനോ സാധിക്കില്ല. എന്നാൽ, മറ്റ് ചിമ്പുകളെ പരിചയപ്പെടാനും, അവയുമായി അടുപ്പം സ്ഥാപിക്കാനും ഇത് വഴി സാധിക്കും. തമ്മിൽ കണ്ട് കണ്ട് പതുകെ അവ തമ്മിൽ ഒരടുപ്പം ഉണ്ടാകുന്നു. അതിന് ശേഷം മാത്രമാണ് മറ്റ് ചിമ്പാൻസികളുടെ കൂട്ടത്തിലേയ്ക്ക്  പുതിയ അംഗത്തെ തുറന്ന് വിടുന്നത്. എന്നാൽ, ബാരന് അത്രയും സമയം കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടായിരുന്നില്ല. മനുഷ്യർ വളർത്തിയത് കൊണ്ട് തന്നെ, അതിന് മറ്റ് ചിമ്പാൻസികളുടെ പെരുമാറ്റ രീതികൾ അത്രയ്ക്ക് പരിചിതവുമായിരുന്നുമില്ല.

ചിമ്പാൻസി അവരുടെ അടുത്തെത്താൻ തന്റെ കൂടിന്റെ പൂട്ട് തകർത്തു. തുടർന്ന്, മറ്റ് ചിമ്പാൻസികൾ താമസിക്കുന്ന പ്രദേശത്തേക്ക് ചെന്നു. എന്നാൽ, അവരുടെ പ്രതികരണം പ്രതീക്ഷിച്ച പോലെയായിരുന്നില്ല. മറ്റ് ചിമ്പാൻസികൾ ബാരനെ സ്വീകരിക്കുന്നതിന് പകരം, ഗുരുതരമായി മർദ്ദിച്ചു, ആക്രമിച്ചു. എന്നാൽ, തിരിച്ച് ആക്രമിക്കാനോ, ഉപദ്രവത്തെ ചെറുക്കാനോ അത് പഠിച്ചിരുന്നില്ല. ഒടുവിൽ ഓടിക്കൂടിയ മൃഗപാലകർ അക്രമം അവസാനിപ്പിക്കുകയും, ബാരനെ അവിടെ നിന്ന് രക്ഷിക്കുകയും ചെയ്തു. എന്നിട്ടും പക്ഷേ, അവൾ മരണത്തിന് കീഴടങ്ങി.

ടെഹ്‌റാനിലെ ഏറ്റവും വലിയ വന്യജീവി കേന്ദ്രത്തിൽ 2017 -ലാണ് ബാരൻ ജനിച്ചത്. മാസം തികയാതെ ജനിച്ച അവളെ പരിപാലിക്കാൻ അവളുടെ അമ്മയ്ക്ക് കഴിഞ്ഞില്ല. തുടർന്ന്, മൃഗഡോക്ടർമാർമാരാണ് അവളെ പരിപാലിച്ചത്. ആരോഗ്യം തിരികെ കിട്ടിയതോടെ അവളെ അമ്മയുടെ പക്കൽ തിരികെ ഏല്പിക്കാൻ നോക്കിയെങ്കിലും, അമ്മ കുഞ്ഞിനെ സ്വീകരിച്ചില്ല. തുടർന്ന്, ബാരനെ മനുഷ്യർ എടുത്ത് വളർത്തുകയായിരുന്നു. പുതിയ വന്യജീവി സങ്കേതത്തിനുള്ളിൽ ആകെ മൊത്തം 34 ചിമ്പാൻസികളാണ് ഉള്ളത്. അവിടേക്കാണ് പ്രതീക്ഷകളോടെ ബാരനും എത്തിയത്. എങ്ങനെ പെരുമാറണമെന്ന് പഠിക്കാനായിരുന്നു ഈ പുതിയ സങ്കേതത്തിലേക്ക് അവളെ അയച്ചത്. “ഞങ്ങൾ ഈ സാഹചര്യം വളരെ ഗൗരവമായി കാണുന്നു. ഇതിനകത്തെ സുരക്ഷയും, പ്രോട്ടോക്കോളുകളും ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. അവളുടെ നഷ്ടത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്" സങ്കേതം അറിയിച്ചു.  

click me!