Latest Videos

കല്ല്യാണത്തിന് വിളിച്ചില്ല, വിവാഹത്തിനെത്തി വരനെയും കുടുംബത്തെയും നാട്ടുകാരെയും തല്ലി ബന്ധു

By Web TeamFirst Published May 5, 2024, 3:55 PM IST
Highlights

വിവാഹസമയത്ത് ബന്ധുക്കൾ നാടകീയമായി കല്ല്യാണം നടക്കുന്നയിടത്തേക്ക് കയറി വരികയായിരുന്നു. പിന്നാലെ, വരനെയും കുടുംബത്തെയും മറ്റും വടികൊണ്ട് അക്രമിക്കുകയും ചെയ്തു. പിന്നെ നടന്നത് കൂട്ടത്തല്ലാണ്.

കല്ല്യാണത്തിന് വിളിക്കാതിരുന്നാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും ഒക്കെ പരാതിയുണ്ടാവാറുണ്ട്. എന്നാൽ, അതിന്റെ പേരിൽ ആരെങ്കിലും വീട്ടിൽക്കേറി വരനെയും കുടുംബത്തെയും തല്ലുമോ? അങ്ങനെ ഒരു സംഭവമാണ് ബിഹാറിൽ നടന്നിരിക്കുന്നത്. 

ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം നടന്നത്. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാൻ മറന്നതിനെ തുടർന്നാണ് വീട്ടിൽ കൂട്ടത്തല്ല് നടന്നത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയായിരുന്നു. അതിന്റെ തിരക്കുകളിൽ പെട്ട് വിവാഹ ക്ഷണക്കത്ത് തങ്ങളുടെ ചില ബന്ധുക്കൾക്ക് അയക്കാൻ കുടുംബം മറന്നുപോയി. ഇത് ബന്ധുക്കളെ പ്രകോപിപ്പിച്ചു. പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. 

വിവാഹസമയത്ത് ബന്ധുക്കൾ നാടകീയമായി കല്ല്യാണം നടക്കുന്നയിടത്തേക്ക് കയറി വരികയായിരുന്നു. പിന്നാലെ, വരനെയും കുടുംബത്തെയും മറ്റും വടികൊണ്ട് അക്രമിക്കുകയും ചെയ്തു. പിന്നെ നടന്നത് കൂട്ടത്തല്ലാണ്. തല്ലിനെ തുടർന്ന് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും പലരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.  ഘോഷയാത്രയിലുണ്ടായിരുന്ന നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നരേഷ് ദാസിൻ്റെ മകൻ റോഷൻ കുമാറിന്റേതായിരുന്നു വിവാഹം. അക്രമിക്കപ്പെട്ടതിനാൽ തന്നെ ഭാര്യവീട്ടിലേക്ക് പോകുന്നതിനുപകരം വരൻ ആശുപത്രിയിലേക്കാണ് പോയതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ പല നാട്ടുകാരും ബന്ധുക്കളും ഇപ്പോൾ ബരാതി ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം, വിവാഹത്തിനെത്തിയവരിൽ പലരും ഇതിന്റെ വീഡിയോ എടുക്കുകയും സോഷ്യൽ‌ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതോടെ സംഭവം നാട്ടിൽ പാട്ടാവുകയായിരുന്നു. ഇപ്പോൾ, പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്. പ്രധാനപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ഉദയ് ദാസെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല അതിനാലാണ് അക്രമം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!