
മാധ്യമ ലോകം ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, വാർത്തയുടെ വിശ്വാസ്യതയാണ്. പരമ്പരാഗത വാർത്താ മാധ്യമങ്ങൾ നിഷ്പക്ഷമല്ലെന്ന് വിശ്വസിക്കുന്ന ജെൻ സി, ഇപ്പോൾ വാർത്തകൾക്കും വിവരങ്ങൾക്കുമായി ആശ്രയിക്കുന്നത് ടിക്ടോക്, ഇൻസ്റ്റാഗ്രം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയാണെന്ന് ‘ന്യൂ യോർക് ടൈംസ്’ റിപ്പോർട്ട് ചെയുന്നു. അച്ചടിച്ച വാർത്താ പേജുകളും ടിവി ബുള്ളറ്റിനുകളും വിട്ട്, അവർ ഇന്ന് തങ്ങളുടെ 'വാർത്താ മുറി' സ്ഥാപിച്ചിരിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. 'ന്യൂ യോർക് ടൈംസ്' പോലുള്ള പ്രമുഖ മാധ്യമങ്ങൾ പോലും ഈ തലമുറയുടെ കാഴ്ചപ്പാടുകൾ പഠനവിഷയമാക്കുമ്പോൾ, റിപ്പോർട്ടിംഗിൻ്റെ അടിസ്ഥാന തത്വങ്ങൾ മാറ്റിമറിച്ച ജെൻ സികളുടെ പ്രധാന നിലപാടുകൾ എന്തെല്ലാമാണെന്ന് നോക്കാം.
പഴയ തലമുറയ്ക്ക് ഗൂഗിളായിരുന്നത് ജെൻ സികൾക്ക് അത് ഇൻസ്റ്റാഗ്രമും, ടിക്ടോകുമാണ്. വിവരങ്ങൾ തിരയുന്നതിലും വാർത്തകൾ അറിയുന്നതിലും ഈ മാറ്റം വ്യക്തമാണ്: ദൈർഘ്യമേറിയ ലേഖനങ്ങളെക്കാളും, പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഹ്രസ്വ വീഡിയോകളോടും വിഷ്വൽ കണ്ടൻ്റിനോടുമാണ് അവർക്ക് കൂടുതൽ താൽപ്പര്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത മാധ്യമങ്ങളെക്കാൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വാർത്തകളാണ് അവർ തെരഞ്ഞെടുക്കുന്നത്. ഇത് അറിവും വിനോദവും ഒരുമിച്ച് ചേർന്നുള്ള 'Edutainment' എന്ന ട്രെൻഡിന് കൂടുതൽ പ്രചാരം നൽകന്നുവെന്നും റിപ്പോർട്ടിലുണ്ട്.
എഡിറ്റോറിയൽ ഉള്ളടക്കത്തിന് പിന്നിൽ പരസ്യദാതാക്കളാണ് പണം മുടക്കുന്നതെന്ന് ഈ തലമുറ സംശയിക്കുന്നുവെന്നാണ് 'ന്യൂ യോർക് ടൈംസിൻ്റെ റിപ്പോർട്ടിലുള്ളത്. പബ്ലിക് റിലേഷനും യഥാർത്ഥ പത്രപ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞതായി അവർ കരുതുന്നു. ആരാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്, അതിൻ്റെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ താൽപര്യങ്ങൾ എന്തെല്ലാമാണ് എന്നതിൽ അവർക്ക് വ്യക്തത ആവശ്യമാണ്. ഈ സുതാര്യത ഇല്ലായ്മയാണ് ജെൻ സികൾ കാണുന്നത് മാധ്യമങ്ങളോടുള്ള വിശ്വാസം കുറയാൻ പ്രധാന കാരണമെന്നും വിദേശത്തുള്ള ജെൻ സികൾ അഭിപ്രയപ്പെടുന്നു.
ജെൻ സികളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ അവരുടെ റിപ്പോർട്ടിംഗ് രീതികളെയും ബാധിക്കുന്നുണ്ട്: ശാരീരികക്ഷമത, മാനസികാരോഗ്യം, ജീവിതശൈലി എന്നിവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് അവർ പുരോഗതിയുടെ തെളിവായും അച്ചടക്കത്തിനുള്ള മാർഗ്ഗമായും കാണുന്നു. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളോടുള്ള അവരുടെ പ്രതിഷേധം അനാവശ്യമായ ആത്മാർത്ഥത പ്രകടിപ്പിക്കുന്നു. കോർപ്പറേറ്റ് ലോകത്തെ ഇരട്ടത്താപ്പുകളോട് അവർക്ക് ശക്തമായ എതിർപ്പുണ്ട്. പഴയ നിയമങ്ങളും രീതികളും മാറ്റിവെച്ചാൽ മാത്രമേ ജെൻ സികളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ എന്ന് ഈ പ്രവണതകൾ തെളിയിക്കുന്നുവെന്നും റിപ്പേർട്ടിലുണ്ട്.