ക്രിസ്മസ് തലേന്ന് സാന്തയ്ക്കും റെയിൻഡിയറിനും വേണ്ടി താൻ ഉപേക്ഷിച്ച ഒരു കുക്കിയുടെയും കാരറ്റിന്റെയും ഒരു സാമ്പിൾ താൻ എടുത്തു വച്ചിട്ടുണ്ടെന്നും അത് സംസ്ഥാന ഫോറൻസിക് സയൻസ് യൂണിറ്റിന് കൈമാറി പരിശോധന നടത്തി വിശകലനം ചെയ്യാമോ എന്നുമാണ് പെൺകുട്ടി കത്തിൽ ചോദിക്കുന്നത്.
കുട്ടികളുടെ ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ക്രിസ്മസ് സാന്റ. സാന്റയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂവെങ്കിലും കുട്ടികളിൽ പലരും സാന്റയെ ജീവനുള്ള ഒരു വ്യക്തി തന്നെയായാണ് കരുതുന്നത്. സമ്മാനങ്ങളുമായി ഏതെങ്കിലും ഒരു ക്രിസ്മസ് രാവിൽ സാന്റ തങ്ങൾക്ക് അരികിലെത്തും എന്ന പ്രതീക്ഷയിലാണ് സാന്റാ ആരാധകരായ കുട്ടികൾ മുഴുവനും. എന്നാൽ, ഇപ്പോഴിതാ തൻറെ സാന്റാ സത്യമാണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് കടുത്ത സാന്റാ ആരാധികയായ ഒരു പത്ത് വയസ്സുകാരി
റോഡ് ഐലന്റിൽ നിന്നുള്ള 10 വയസ്സുകാരിയായ സ്കാർലറ്റ് ഡൗമാറ്റോ ആണ് സാന്റ സത്യമാണോ എന്ന് തിരിച്ചറിയാൻ തന്നെ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് പ്രാദേശിക പൊലീസിന് കത്തെഴുതിയത്. ക്രിസ്മസ് കാലത്ത് ഉണ്ടാക്കിയതിൽ അവശേഷിക്കുന്ന സാന്റാ കാൻഡികളിൽ നിന്നും കേക്കിൽ നിന്നും ഭക്ഷണത്തിൻറെ ഭാഗങ്ങൾ എടുത്ത് ഡിഎൻഎ ടെസ്റ്റ് നടത്തി തരണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.
ക്രിസ്മസ് തലേന്ന് സാന്തയ്ക്കും റെയിൻഡിയറിനും വേണ്ടി താൻ വച്ച ഒരു കുക്കിയുടെയും കാരറ്റിന്റെയും ഒരു സാമ്പിൾ താൻ എടുത്തു വച്ചിട്ടുണ്ടെന്നും അത് സംസ്ഥാന ഫോറൻസിക് സയൻസ് യൂണിറ്റിന് കൈമാറി പരിശോധന നടത്തി വിശകലനം ചെയ്യാമോ എന്നുമാണ് പെൺകുട്ടി കത്തിൽ ചോദിക്കുന്നത്. മാത്രമല്ല തൻറെ കൈവശമുള്ള തെളിവുകളും പെൺകുട്ടി പൊലീസിന് കൈമാറി.
വളരെ മനോഹരമായ രീതിയിലാണ് പൊലീസ് ഡിപ്പാർട്ട്മെൻറ് പെൺകുട്ടിയുടെ കത്തിനോടും ആവശ്യത്തോടും പ്രതികരിച്ചിരിക്കുന്നത്. പെൺകുട്ടി തങ്ങൾക്ക് നൽകിയ കത്തും തെളിവുകളും പോലീസ് ഡിപ്പാർട്ട്മെൻറ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒപ്പം പെൺകുട്ടിയുടെ ആവശ്യപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനായി തങ്ങൾക്ക് ലഭിച്ച മുഴുവൻ തെളിവുകളും ഫോറൻസിക് വിഭാഗത്തിന് കൈമാറിയതായും അറിയിച്ചു. കൂടാതെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും റിസൾട്ട് വന്നാലുടൻ അറിയിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് ഉറപ്പ് നൽകി.