വരൻ വധുവിനെ ചുംബിച്ചു, ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്

Published : May 23, 2024, 03:49 PM IST
വരൻ വധുവിനെ ചുംബിച്ചു, ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്

Synopsis

മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു. എന്നാൽ, ഇളയ സഹോദരിയുടെ വിവാഹമായപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്.

വിവാഹച്ചടങ്ങുകളൊന്നും ഇപ്പോൾ പഴയതുപോലെയല്ല. മൊത്തം വെറൈറ്റിയാണ്. വിവാഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ, ആഘോഷം മാത്രമല്ല. വിവാഹച്ചടങ്ങുകളിൽ പലപ്പോഴും പൊരിഞ്ഞ അടിയും വഴക്കും നടക്കാറുണ്ട്. അതും ചെറിയ ചെറിയ കാര്യങ്ങൾക്കായിരിക്കും ചിലപ്പോൾ‌ വൻ വഴക്കും തല്ലും നടക്കുന്നത്. ‌

അതുപോലെ ഒരു സംഭവമാണ് അങ്ങ് മീററ്റിലും നടന്നിരിക്കുന്നത്. വരമാല ചടങ്ങിനിടെ തന്റെ വധുവിനെ ചുംബിച്ചതാണ് വരൻ. പക്ഷേ, പിന്നെ നടന്നതെല്ലാം അപ്രതീക്ഷിത സംഭവങ്ങളാണ്. ബന്ധുക്കളെല്ലാം തമ്മിൽത്തല്ലായി. നിമിഷനേരം കൊണ്ട് ആ വിവാഹമണ്ഡപം ഒരു ​ഗുസ്തിക്കളമായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൈകൊണ്ട് മാത്രമല്ല, വടി വരെയെടുത്താണത്രെ ആളുകൾ പരസ്പരം തല്ലിയത്. 

രണ്ട് സഹോദരിമാരുടെ വിവാഹമായിരുന്നു ഹാപൂരിലെ അശോക് നഗർ ഏരിയയിൽ നടന്നത്. മൂത്ത സഹോദരിയുടെ വിവാഹം ശാന്തമായി പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു. എന്നാൽ, ഇളയ സഹോദരിയുടെ വിവാഹമായപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. പ്രശ്നത്തിന് കാരണം വരൻ വധുവിനെ ചുംബിച്ചതാണ്. ഇത് കണ്ടതോടെ ബന്ധുക്കൾ പ്രകോപിതരാവുകയായിരുന്നു പോലും. 

എന്തായാലും, ഇത്രയൊക്കെ പ്രശ്നം നടന്നെങ്കിലും വരനും വധുവും വിവാഹിതരാകാൻ തന്നെയാണ് ആ​ഗ്രഹിച്ചത്. എന്നാൽ, ബന്ധുക്കൾക്ക് അതിന് താല്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ, ചിലരൊക്കെ ഇടപെട്ട് പിന്നൊരു ദിവസം വിവാഹം നടത്താം എന്ന് തീരുമാനിച്ചത്രെ. 

അധികം വൈകാതെ തന്നെ ഇവിടെ നിന്നും പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പുലർച്ചെ 1.30 ഓടെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നുവെന്ന് ഹാപൂർ എഎസ്പി രാജ്കുമാർ അഗർവാൾ പറഞ്ഞു. സിആർപിസി 151 പ്രകാരം കേസെടുത്ത് ഏകദേശം ഒരു ഡസനോളം ആളുകളെ തങ്ങളെ തടങ്കലിൽ വെച്ചു. അഞ്ചുപേർ ആശുപത്രിയിലായി. എന്നിരുന്നാലും, ഔദ്യോഗിക പരാതികളൊന്നും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?