
വാടക വീട്ടിൽ താമസിക്കുമ്പോൾ ഉടസ്ഥരുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന പരാതി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമാകാറുണ്ട്. കഴിഞ്ഞ ദിവസം എക്സിൽ എഴുതപ്പെട്ട ഒരു പരാതി സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. വാഷ്റൂം ഉപയോഗിക്കാനായി സ്ത്രീ സുഹൃത്ത് വീട്ടിലേക്ക് വന്നതിന് വാടക വീടിന്‍റെ ഉടമസ്ഥന്‍ തന്‍റെ വീട്ടിൽ വിളിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞെന്നായിരുന്നു യുവാവിന്‍റെ പരാതി. കൊൽക്കത്തിയിലെ വാടക വീടിന്‍റെ ഉടമസ്ഥരെല്ലാം മോശക്കാരാണെന്നും അദ്ദേഹം തന്‍റെ കുറിപ്പിലെഴുതി.
'കൊൽക്കത്തയിലെ ഭൂഉടമകളാണ് ഏറ്റവും മോശ'മെന്ന കുറിപ്പോടെയാണ് അർനാബ് ഡി സാഹയുടെ കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞ ദിവസം തന്‍റെ സുഹൃത്ത് വാഷ്റൂം ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ താനാണ് വീട്ടിലേക്ക് വിളിച്ചത്. എന്നാൽ, അതിനിടെ ഫ്ലാറ്റിന്‍റെ കെയർടേക്കർ, വാടക വീടിന്‍റെ ഉടമസ്ഥനെ വിളിച്ച് അർനാബ് ഒരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നെന്ന് പറഞ്ഞു. പിന്നാലെ വീടിന്‍റെ ഉടമസ്ഥൻ തന്നെ വിളിച്ചു. എന്നാൽ, ഫോണ്‍ സൈലന്‍റിലായിരുന്നതിനാൽ അറിഞ്ഞില്ല. പിന്നാലെ, അയാൾ തന്‍റെ വീട്ടിലേക്ക് വിളിച്ച് അച്ഛനമ്മമാരോട് എനിക്കെതിരെ എഫ്ഐആർ ഇടുമെന്ന് ഭീഷണിപ്പെടുത്തി.
മൊത്തം ഒരു 15 മിനിറ്റ് തങ്ങൾ അവിടെ ഉണ്ടായിരുന്നെന്നും എന്നാൽ, അതിനിടെ വാടക വീടിന്‍റെ ഉടമസ്ഥനും തന്‍റെ വീട്ടിൽ നിന്നും നിരവധി തവണ വിളിച്ച മിസ്ഡ് കോളുകൾ ഫോണിൽ കണ്ടെന്നും അർനാബ് എഴുതി. പിന്നെ ഓരോരുത്തരെ വിളിച്ച് 15 മിനിറ്റ് എന്ത് സംഭവിച്ചെന്ന് തനിക്ക് പ്രത്യേകം പ്രത്യേകം സംസാരിക്കേണ്ടി വന്നു. ഒരാൾക്കെതിരെ ഇത്ര ഈസിയായി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ച അർനാബ് തനിക്ക് വക്കീലന്മാരെ ആരെയും അറിയില്ലെന്നും അച്ഛനമ്മമാർക്ക് എഫ്ഐആർ ഭീഷണി നേരിടേണ്ടിവരുമോയെന്നും ആശങ്കപ്പെട്ടു. ഒപ്പം തന്‍റെ വീട്ടുടമസ്ഥന്‍റെ മണ്ടൻ നിയമങ്ങൾ താൻ പാലിക്കാറുണ്ടെന്നും അയാൾക്ക് വാടക പകുത ജിപേയിലും പകുതി പണമായി നേരിട്ടുമാണ് നൽകാറുള്ളതെന്നും അർനാബ് എഴുതി.
അർനാബിന്‍റെ കുറിപ്പ് മൂന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. പിന്നാലെ അത്തരം വീട്ടുമസ്ഥർ കൊൽക്കത്തയിൽ മാത്രമല്ലെന്നും എല്ലായിടത്തുമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. മറ്റ് ചിലർ കൊവിഡ് കാലത്ത് പോലും ആളുകളെ വീട്ടിലേക്ക് വിളിക്കുന്നതിൽ പ്രശ്നമൊന്നും കാണാതിരുന്ന വീട്ടുടമസ്ഥർ കൊൽക്കത്തയിലുണ്ടെന്ന് കുറിച്ചു. നിങ്ങൾ മുംബൈയിലെ ഗുജറാത്തി. ജയിൻ വീട്ടുടമസ്ഥരെ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അവർ കഴുകന്മാരെ പോലെയാണെന്നും മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അടുത്ത മാസം നിങ്ങളുടെ ഐടി റിട്ടേണ്‍ ചെയ്യാനുണ്ടെന്നും അതിനാൽ വാടക മുഴുവനായും ജിപേയിലൂടെ മാത്രമേ തരൂവെന്നും പാൻ കാർഡുമായി അറ്റാച്ച് ചെയ്യാനുണ്ടെന്നും പറയാനുമായിരുന്നു മറ്റൊരാൾ ഉപദേശിച്ചത്. ക്ഷമ പറഞ്ഞ് എത്രയും പെട്ടെന്ന് അവിടെ നിന്നും ഇറങ്ങാനും മറ്റ് ചിലർ ഉപദേശിച്ചു.