കഞ്ചാവുചെടിയുടെ ഇലയിൽ നിന്നുണ്ടാക്കുന്ന 'ഭാംഗ്' എന്ന ലഹരിപാനീയം ഹോളി ആഘോഷങ്ങളുടെ ഭാഗമായി മാറിയതെങ്ങനെ ?

By Web TeamFirst Published Mar 10, 2020, 3:00 PM IST
Highlights

കഞ്ചാവ് ചെടി വളർത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, കഞ്ചാവിന്റെ ഇലകളെ ഉണക്കിപ്പൊടിച്ച് ഭാംഗ് ഉണ്ടാക്കുന്നതോ അതുകൊണ്ട് ലസ്സിയുണ്ടാക്കി കുടിക്കുന്നതും ഒന്നും നിയമത്തിന്റെ പരിധിയിൽ പെടുന്നില്ല.
 

 
'ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി അലഞ്ഞിട്ടുണ്ട്, കാലമൊരുപാട്... ' താനെന്ന് പറഞ്ഞത് ആറാം തമ്പുരാനിലെ ജഗന്നാഥനായിരുന്നു. 'എല്ലാം അറിയുന്നവനായി' ജഗൻ മാറിയതിൽ ഭാംഗിന് വിശേഷിച്ച് റോളൊന്നുമില്ലെങ്കിലും, അതോടെ ആ ലഹരിപദാർത്ഥത്തിന്റെ പേര് മലയാളികളുടെ മനസ്സിലുറച്ചു, 'ഭാംഗ്'...!

 

 

എന്താണ് ഭാംഗ് ?

കഞ്ചാവ് അഥവാ മരിജുവാന ചെടിയുടെ ഇല ഉണക്കിപ്പൊടിച്ചു തയ്യാർ ചെയ്യുന്ന ഒരു പ്രത്യേക വിഭവമാണ് ഭാംഗ്. ഇത് ഉത്തരേന്ത്യൻ ഉത്സവങ്ങളിൽ പലതിലും ഭക്ഷണപാനീയങ്ങളിൽ കലർത്തി വ്യാപകമായി ഉപയോഗിച്ചുപോരുന്നു. ഏറ്റവും കൂടുതലായി ഭാംഗിന്റെ ലഹരി പടരുന്ന ഒരുത്സവമാണ് ഹോളി. ഉത്തരേന്ത്യയിൽ ഇത്തവണ മാർച്ച് 9-10 തീയതികളിലായി നടക്കാനിരുന്ന ഹോളി ആഘോഷങ്ങൾക്കുമേൽ കൊറോണ കരിനിഴൽ പടർത്തിയിലായിരുന്നു എങ്കിൽ, ഈ ദിവസങ്ങളിൽ ആവേശം വാനോളമുയർന്നേനെ. പാലിലും, പാല്പാടയിലും, തൈരിലും മറ്റുമായി ഭാംഗ് കലർത്തിയുണ്ടാക്കുന്ന ഭാംഗ് ലസ്സിയാണ് ഹോളി ദിനത്തിലെ പ്രധാന വിനോദ പാനീയം.

 

 

ഒരു കയ്യിൽ ഭാംഗ് ലസ്സിയും മറുകയ്യിൽ പലനിറങ്ങളിലുള്ള പൊടികളുമായാണ് ഹോളി ദിനത്തിലെ യുവാക്കളുടെ പരക്കം പാച്ചിൽ. കണ്ണിൽ കാണുന്നവരെയൊക്കെ നിറത്തിൽ കുളിപ്പിക്കും. അവർക്ക് ഭാംഗിന്റെ ലഹരിയും പകരും. കഞ്ചാവിന്റെ ഉപഭോഗം ക്രിമിനൽ കുറ്റമെന്ന് നിയമമുള്ള ഇന്ത്യയിൽ അതുമായി വളരെ അടുത്ത ബന്ധമുള്ള ഭാംഗ് എന്ന ലഹരിപദാർഥം എങ്ങനെയാണ് നിയമ വിധേയമായത്? വളരെ സ്വാഭാവികമായി ഹോളി പോലെ ലക്ഷങ്ങൾ ആഘോഷിക്കുന്ന ഒരു മഹോത്സവത്തിന്റെ അവിഭാജ്യഘടകമായി മാറിയത് എങ്ങനെയാണ്?

പുരാണങ്ങളിലെ പരാമർശം 

ഭൂമിയെ സർവ നാശത്തിൽ നിന്ന് രക്ഷിക്കാനാവശ്യമുള്ള അമൃതമെടുക്കാൻ വേണ്ടി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്നാണ് ഹൈന്ദവ പുരാണങ്ങൾ പറയുന്നത്. കടകോലായി മന്ദരപർവ്വതത്തെ ഉപയോഗിച്ച് കയറായ വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ച് കടഞ്ഞപ്പോൾ പാലാഴി മധ്യത്തിൽ നിന്ന് പലതും ഉയർന്നുവന്നു എന്നാണ് പുരാണം.  അന്ന് പൊന്തിവന്ന അമൃതം താഴെ വീണാണ് ഭാംഗ് ചെടി ഉണ്ടായത് എന്നാണ് സങ്കൽപം. അഥർവ വേദത്തിലും മാനസിക സമ്മർദ്ദം കുറയ്ക്കാനുളള ഉപാധിയായി ഭാംഗിനെപ്പറ്റിയുള്ള പരാമർശമുണ്ട്. അതിന് ശിവമൂലികാധൂളിയെന്നൊരു പേരുകൂടി കൈവന്നിരുന്നു. ഇന്നും ശിവരാത്രി ദിവസം ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഭാംഗ് പ്രസാദമായി നല്കപ്പെടുന്നുണ്ട്. 

 

 

ഹോളിയുടെ ഐതിഹ്യം 

ആ ബന്ധങ്ങളൊക്കെ നിലനിൽക്കെത്തന്നെ പ്രസക്തമായ ചോദ്യമിതാണ്. ഹോളി എന്ന ഉത്സവത്തിന് പരമശിവനുമായി യാതൊരു ബന്ധവുമില്ല. അതൊരു കൊയ്ത്തുത്സവം മാത്രമാണ്.  വസന്തകാലത്തെ എതിരേൽക്കാൻ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളിഗയാണ് ഹോളിക്ക് ആ പേര് വരൻ കാരണം. മൂന്നുലോകവും കീഴടക്കിയ കശിപു ആരും വിഷ്ണുവിനെ ആരാധിക്കരുത് എന്ന് ഉത്തരവിട്ടു.  എന്നാൽ സ്വന്തം പുത്രനായ പ്രഹ്ലാദൻ പോലും അതനുസരിച്ചില്ല. അവനെ കൊള്ളാൻ വേണ്ടി അഗ്നിദേവൻ സമ്മാനിച്ച വസ്ത്രങ്ങളും ധരിച്ച് പ്രഹ്ളാദനെയും എടുത്ത് തീയിലിറങ്ങിയ ഹോളിഗ പൊള്ളലേറ്റുമരിക്കുന്നു. പ്രഹ്ലാദൻ വിഷ്ണുവിന്റെ സഹായത്തോടെ രക്ഷപ്പെടുന്നു. പിന്നീട് ഹിരണ്യകശിപുവിനെ വിഷ്ണു നരസിംഹാവതാരം പൂണ്ട് വധിക്കയും ചെയ്യുന്നു. ഇതാണ് ഹോളിയുടെ പ്രധാന ഐതിഹ്യകഥ.  

 

 

ഇതിനു പുറമേ, കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഐതിഹ്യങ്ങൾ വേറെയുമുണ്ട്. കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി. കാമദേവന്റെ പൂജയാണ് പ്രധന. ആ പൂജക്കു ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് നിറം കലക്കിയ വെള്ളം ഒരു പീച്ചാംകുഴലിലൂടെ  തെറിപ്പിക്കുകയും,പുരുഷന്മാർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള നിറങ്ങൾ വാരിപ്പൂശുന്നു. രാധാകൃഷ്ണ വേഷങ്ങളിൽ ഒന്നിച്ചു നൃത്തം ചെയുന്ന സ്ത്രീപുരുഷന്മാരും ഈ ഉത്സവത്തിന്റെ ഭാഗമാണ്. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്. ഈ ഉത്സവത്തെ ശിവനുമായി ബന്ധിപ്പിക്കുന്നത് കാമദേവനാണ്. സതീ ദഹനത്തിന് ശേഷം വിരക്തിയിലാണ്ട പരമശിവനെ തിരികെ വിളിക്കാൻ പാർവതി ആശ്രയിച്ചത് കാമദേവനെ. കാമദേവൻ ശിവനുനേരെ പുഷ്പശരമയച്ചു എങ്കിലും പരമശിവന്റെ കോപാഗ്നിയിൽ എരിഞ്ഞില്ലാതായി. ആ ത്യാഗത്തിന്റെ ഓർമയും ഹോളിവേളയിൽ പുതുക്കപ്പെടുന്നുണ്ട്. കാമദേവന് നന്ദി സൂചകമായി ചന്ദനാർച്ചന നടത്തുന്ന ആചാരം ഈ ഐതിഹ്യത്തിന്റെ സൂചനയാണ്. 

നിയമത്തിലെ താക്കോൽപ്പഴുത് 

'സോഷ്യൽ ഡ്രിങ്കിങ്' അഥവാ 'മാതാപിതാക്കളോടൊത്ത് മക്കൾ ലഹരിപാനീയങ്ങൾ സേവിക്കുന്ന ശീലം' പൊതുവെ നിലവിലില്ലാത്ത ഇന്ത്യയിൽ അതിനൊരു അപവാദമാണ് ഭാംഗ് കുടി. എന്നാൽ കഞ്ചാവ് ഒരു നിരോധിത ലഹരിപദാർത്ഥമായിരിക്കെ ഭാംഗ് എങ്ങനെയാണ് ഇത്രയെളുപ്പത്തിൽ കിട്ടുന്നത്? 1985 -ലെ Narcotic Drugs and Psychotropic Substances Act പ്രകാരം കഞ്ചാവുചെടിയുടെ മൊട്ടും (അതിന്റെ വിത്തടങ്ങുന്ന ഭാഗം), റെസിൻ എന്നറിയപ്പെടുന്ന മറ്റൊരു ഭാഗവുമാണ് ലഹരി പദാർത്ഥമെന്ന് പരാമർശിച്ചിട്ടുള്ളത്.

 

 

ഇലകൾ നിരോധിതമല്ല. ആ ഇലകൾ ഉപയോഗിച്ചുകൊണ്ടാണ് ഭാംഗ് നിർമിക്കുന്നത്. കഞ്ചാവ് ചെടി വളർത്തുന്നതാണ് കുറ്റം. പത്തുവർഷത്തെ തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റം. എന്നാൽ, നിയമപ്രകാരം, കാട്ടിൽ വളരുന്ന കഞ്ചാവിന്റെ ഇല പറിക്കുന്നത് കുറ്റമല്ല. നിയമത്തിലെ ഈ രണ്ടു പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഹോളിക്കും മറ്റുമായി ഭാംഗ് വൻതോതിൽ നിർമ്മിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്നത്. ഇത് സംബന്ധിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ നടന്ന കേസും ഒടുവിൽ പറഞ്ഞത്, കഞ്ചാവ് ചെടി വളർത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, കഞ്ചാവിന്റെ ഇലകളെ ഉണക്കിപ്പൊടിച്ച് ഭാംഗ് ഉണ്ടാക്കുന്നതോ അതുകൊണ്ട് ലസ്സിയുണ്ടാക്കി കുടിക്കുന്നതും ഒന്നും കുറ്റകരമല്ല എന്നാണ്.  നിയമത്തിൽ ഇങ്ങനെയൊരു പഴുത് നിലനിൽക്കുന്നിടത്തോളം കാലം ഹോളിയിൽ ലഹരി പടർത്തി ആവേശം വാനോളം ഉയർത്തിക്കൊണ്ട് ഭാംഗും ഇവിടൊക്കെത്തന്നെ കാണും..! 

click me!