ഒറ്റത്തെളിവും കിട്ടാത്ത ദുരൂഹമായ കൊലപാതകക്കേസ്, നട്ടംതിരിഞ്ഞ പൊലീസിനെ സഹായിച്ചത് ഈച്ചകൾ , പ്രതിയെ കുടുക്കി

Published : Nov 05, 2024, 02:36 PM ISTUpdated : Nov 05, 2024, 02:39 PM IST
ഒറ്റത്തെളിവും കിട്ടാത്ത ദുരൂഹമായ കൊലപാതകക്കേസ്, നട്ടംതിരിഞ്ഞ പൊലീസിനെ സഹായിച്ചത്  ഈച്ചകൾ , പ്രതിയെ കുടുക്കി

Synopsis

ഡസൻ കണക്കിന് സാക്ഷികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനുശേഷം പോലീസ് ഉദ്യോഗസ്ഥർ വീണ്ടും മനോജിനെ ജീവനോടെ അവസാനമായി കണ്ട അനന്തരവൻ ധരം സിംഗിനെ ഒരിക്കൽ കൂടി ചോദ്യംചെയ്യാൻ തീരുമാനിച്ചു.

മധ്യപ്രദേശിൽ ഒരു കൊലപാതക കേസിന്റെ ചുരുളഴിക്കാൻ പോലീസിനെ സഹായിച്ചത് ഈച്ചകൾ. തെളിവുകൾ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിയ പോലീസിന് കൊലപാതകി ആരെന്നു കാണിച്ചുകൊടുക്കുക മാത്രമല്ല നിർണ്ണായകമായ തെളിവുകളും നൽകി ഈച്ചകളുടെ ഇടപെടൽ.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഒക്‌ടോബർ 31 -ന് രാവിലെ മധ്യപ്രദേശിലെ ജബൽപൂരിലെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയിൽ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന 26 -കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഒക്‌ടോബർ 30 -ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന മനോജിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിന്നീട് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചില്ല. ആ രാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം പുലർന്നിട്ടും മനോജ് തിരികെ വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

പിറ്റേന്ന് രാവിലെയാണ് മനോജ് താക്കൂറിൻ്റെ മൃതദേഹം വയലിൽ കണ്ടെത്തിയത്.  ഇയാളെ ജീവനോടെ അവസാനമായി കണ്ടത് അദ്ദേഹത്തിൻ്റെ അനന്തരവൻ ധരം സിംഗിനൊപ്പം ആയിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയെ തുടർന്ന് പോലീസ് അയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ, അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

ഇയാൾക്ക് പുറമേ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസന്വേഷണത്തിന് സഹായകമായ തുമ്പുകൾ ഒന്നും ലഭിച്ചില്ല. മൃതദേഹം കണ്ടെത്തിയപ്പോൾ മോഷണശ്രമം നടന്നതിന്റെ തെളിവുകൾ ഒന്നും ഉണ്ടായിരുന്നുമില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു. ഇരയോട് ആർക്കും പകയുള്ളതായും കണ്ടെത്താനായില്ല. 

ഡസൻ കണക്കിന് സാക്ഷികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനുശേഷം പോലീസ് ഉദ്യോഗസ്ഥർ വീണ്ടും മനോജിനെ ജീവനോടെ അവസാനമായി കണ്ട അനന്തരവൻ ധരം സിംഗിനെ ഒരിക്കൽ കൂടി ചോദ്യംചെയ്യാൻ തീരുമാനിച്ചു. പോലീസിനോട് സഹകരിച്ച അയാൾ തീർത്തും ശാന്തനായാണ് ചോദ്യം ചെയ്യലിൽ കാണപ്പെട്ടത്. എന്നാൽ അസ്വാഭാവികമായ ചിലത് അന്ന് അവിടെ നടന്നു. അയാളിലേക്ക് ഈച്ചകൾ വല്ലാതെ ആകർഷിക്കപ്പെടുന്നതായി പോലീസ് ശ്രദ്ധിച്ചു. ചോദ്യം ചെയ്യലിൽ ഉടനീളം തന്നിൽ നിന്ന് ഈച്ചകളെ അകറ്റാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ചാർഗവാൻ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അഭിഷേക് പയസിക്ക് സംശയം തോന്നി. ഒടുവിൽ, ഷർട്ട് അഴിച്ച് പോലീസിന് കൈമാറാൻ ധരമിനോട് അദ്ദേഹം ആവശ്യപ്പെട്ടു, തുടർന്ന് അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ഫൊറൻസിക് പരിശോധനയിൽ ഷർട്ടിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവിധം പറ്റിപ്പിടിച്ചിരുന്ന മനുഷ്യരക്തം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിൽക്കക്കള്ളിയില്ലാതെ 19 -കാരൻ കുറ്റം സമ്മതിച്ചു. അന്നേദിവസം മദ്യപിക്കുന്നതിനിടയിൽ മദ്യത്തിനും ഭക്ഷണത്തിനും താൻ ന്യായമായി വിഹിതം നൽകിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും അതിൽ ദേഷ്യം കയറിയ താൻ മദ്യലഹരിയിൽ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ധരം ഒടുവിൽ പോലീസിനോട് കുറ്റസമ്മതം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം
2 കോടി രൂപ വായ്പ, ജോലിയില്ല; ഇന്ത്യൻ കുടുംബത്തിന്‍റെ യുഎസ് സ്വപ്നം കടക്കെണിയിലേക്ക്...