നഗരത്തിനുമേൽ പറന്നിറങ്ങി കരിങ്കഴുകന്മാർ, ജനങ്ങൾക്കുമേൽ ഛർദ്ദിച്ചത് ചീഞ്ഞളിഞ്ഞ മാംസം

By Web TeamFirst Published Dec 10, 2020, 6:30 PM IST
Highlights

ഛർദ്ദിൽ വന്നുവീണത്തോടെ അവിടം 'ഒരായിരം ശവങ്ങൾ പഴുത്തു നാറുന്ന' ദുർഗന്ധമാണ് പ്രദേശത്തുണ്ടാക്കിയത് എന്ന്  ചിലർ പറഞ്ഞു. 

അമേരിക്കയിലെ പെൻസിൽ വാനിയയിലെ പ്രശാന്തസുന്ദരമായ ഒരു പട്ടണമാണ് മാരിയെറ്റ. കഴിഞ്ഞ ദിവസം, നൂറുകണക്കിന് കരിങ്കഴുകന്മാരുടെ ഒരു വൻസംഘം ഈ ചെറുപട്ടണത്തിനുമേൽ പറന്നിറങ്ങി. സാധാരണ വർഷാവർഷം ഈ കഴുകന്മാർ ഇതുവഴി പറന്നുപോകാറുണ്ടെങ്കിലും, ഇത്തവണ പോകും വഴി മാരിയെറ്റയിൽ കുറച്ചധികനാൾ തങ്ങി ഇവ. ഇത്രയധികം കഴുകന്മാർ ദിവസങ്ങളോളം തങ്ങിയത് ചില്ലറ ചേതമൊന്നുമല്ല പട്ടണത്തിനുണ്ടാക്കിയത്. ആയിരക്കണക്കിന് ഡോളറിന്റെ വസ്തുനാശം അവരുണ്ടാക്കി. നിരവധി വീടുകളുടെ മേൽക്കൂരകൾ ഇവ കൊതിയും, കാൽനഖം കൊണ്ട് പോറിയും നശിപ്പിച്ചു. ഭക്ഷണം തിരഞ്ഞ് ചവറ്റുകുട്ടകൾ മറിച്ചിട്ടും കൊത്തി നശിപ്പിച്ചും ഏറെ ധനനഷ്ടമുണ്ടാക്കി. എന്നാൽ, അതിനേക്കാൾ വലിയ ഒരു പ്രശ്നം അവരെക്കൊണ്ടുണ്ടായത്, ഈ കൊവിഡ് കാലത്തെ അവരുടെ വിചിത്രമായ ഒരു പെരുമാറ്റം കാരണമുണ്ടായ രോഗഭീതിയാണ്. 

പാതയോരങ്ങളിലെ മരക്കൊമ്പുകളിലും, വീടുകളുടെ മേൽക്കൂരകളിലും വന്നിരിക്കുമ്പോൾ ഇവയുടെ വായിൽ നിന്ന് താഴെ വീണ ഉച്ഛിഷ്ടങ്ങളും, ഇവയുടെ വിസർജ്യവും എൻസഫലൈറ്റിസ്, സൽമനെല്ല തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകാം ശേഷിയുള്ളതായിരുന്നു. പലപ്പോഴും അവ ഛർദ്ദിക്കുകയും ചെയ്തിരുന്നു. കഴുകന്മാരുടെ ഛർദ്ദിൽ ലോഹങ്ങളിൽ തുരുമ്പുണ്ടാക്കുന്നതാണ്. വല്ലാത്തൊരു ദുർഗന്ധമാണ് അതിന്. വീടുകളുടെ പരിസരത്ത് ഈ ഛർദ്ദിൽ വന്നുവീണത്തോടെ അവിടം 'ഒരായിരം ശവങ്ങൾ പഴുത്തു നാറുന്ന' ദുർഗന്ധമാണ് പ്രദേശത്തുണ്ടാക്കിയത് എന്ന് മാരിയെറ്റ നിവാസികളിൽ ചിലർ പറഞ്ഞു. 

ഗതികെട്ട മാരിയെറ്റ നിവാസികൾ പത്രം മുട്ടിയും, വെടിവെച്ചും, കവണയ്ക്ക് കല്ലടിച്ചും ഈ കഴുകന്മാർ ഓടിക്കാൻ ഏറെ പണിപ്പെട്ടു. ചിലർ കണ്ടാൽ പേടിക്കുന്ന കോലങ്ങൾ നോക്കുകുത്തികളാക്കി വെച്ചും കഴുകൻ പടയെ ഓടിച്ചുവിടാൻ ശ്രമിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിൽ പ്രകടമായ ഒന്നാണ് ഈ കരിങ്കഴുകന്മാരിൽ നിന്നുണ്ടായ വിചിത്രമായ പെരുമാറ്റം എന്ന് പ്രദേശത്തെ വിദഗ്ധരെ ഉദ്ധരിച്ച് എക്കോവാച്ച്‌ റിപ്പോർട്ട് ചെയ്തു. 
 

click me!