ബിഹാറിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം. വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരെ വളയുകയും തള്ളുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്തതിന്റെ വീഡിയോകൾ വ്യാപക വിമർശനത്തിന് ഇടയാക്കി.
ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥികളുടെ അതിക്രമം. ഇതുമായി ബന്ധപ്പെട്ട രണ്ടു വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് രണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കാണ് വിദ്യാർത്ഥികളിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് വിദ്യാർത്ഥികൾക്ക് നേരെ ഉയരുന്നത്. നിരവധിപ്പേരാണ് സംഭവത്തിൽ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്.
പരീക്ഷാകേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികളോട് മാധ്യമപ്രവർത്തകർ സംസാരിക്കുന്നത് ഒരു വീഡിയോയിൽ കാണാം. എന്നാൽ, പെട്ടെന്നുതന്നെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഇവരെ വളയുകയും, തള്ളുകയും, ബഹളം വെക്കുകയും ചെയ്തു. ചിലർ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാർത്ഥികളുടെ ഈ പെരുമാറ്റത്തോട് പ്രതികരിച്ചുകൊണ്ട് റിപ്പോർട്ടർ ഇപ്രകാരം പറയുന്നത് കേൾക്കാം: 'ഇതാണോ നിങ്ങളുടെ രീതി? നിങ്ങളെപ്പോലെയുള്ളവർ കാരണമാണ് ബിഹാർ അപമാനിക്കപ്പെടുന്നത്.'
തുടർന്ന് 'ഇവരാണോ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ? ഇവരാണോ ബീഹാറിന്റെ ഭാവി? ഇവർ എങ്ങനെയൊക്കെയാണ് തള്ളുന്നതെന്ന് നിങ്ങൾക്ക് കാണാം. പരീക്ഷാ റിവ്യൂ എടുക്കാൻ വരുമ്പോൾ ഇവർ റിപ്പോർട്ടർമാരെ പല വശങ്ങളിൽ നിന്നും സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് അവർ റിപ്പോർട്ടിംഗ് അവസാനിപ്പിക്കുന്നത്. ആ സമയത്തും വിദ്യാർത്ഥികൾ ബോധപൂർവം അവരെ ചുറ്റും നിന്ന് തള്ളിക്കൊണ്ടിരിക്കുന്നത് കാണം.
മറ്റൊരു വീഡിയോയിൽ വേറൊരു റിപ്പോർട്ടർ ഒരു വിദ്യാർത്ഥിയോട് പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുന്നത് കാണാം. ഇതിന് മറുപടിയായി ആ വിദ്യാർത്ഥി അങ്ങേയറ്റം മോശമായ രീതിയിലാണ് പ്രതികരിച്ചത്. 'നിങ്ങളുടെ നമ്പർ തരൂ, രാത്രിയിൽ നമുക്ക് നന്നായി സംസാരിക്കാം' എന്നാണ് വിദ്യാർത്ഥി പറയുന്നത്. ഇതുകേട്ട് അവിടെയുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ ആർപ്പുവിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. റിപ്പോർട്ടർ സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിദ്യാർത്ഥികൾ ചുറ്റും കൂടി വലിയ തോതിൽ ബഹളമുണ്ടാക്കി തടസപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. മാർക്കിന് നൽകുന്ന അതേ പ്രാധാന്യം പൗരബോധത്തിനും നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
