കസേര പോരാതിരിക്കാന്‍ ഇംറാന്‍ ദുര്‍മന്ത്രവാദം നടത്തി, പട്ടാളത്തോട് കെഞ്ചി, ഉടന്‍ ജയിലിലാവുമെന്ന് മറിയം

Published : Apr 28, 2022, 04:00 PM IST
കസേര പോരാതിരിക്കാന്‍ ഇംറാന്‍ ദുര്‍മന്ത്രവാദം നടത്തി, പട്ടാളത്തോട്  കെഞ്ചി, ഉടന്‍ ജയിലിലാവുമെന്ന് മറിയം

Synopsis

ഇംറാന്‍ ഖാനെ താഴെയിറക്കിയ പ്രക്ഷോഭത്തിന്റെ ശില്‍പി. ആരാണ് മറിയം നവാസ് ഷെരീഫ്? 

മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനായി അവസാനനിമിഷം വരെ പാക് പട്ടാളത്തോട് കെഞ്ചി. മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മകളും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -എന്‍ (പി.എം.എല്‍ -എന്‍) വൈസ് പ്രസിഡന്റുമായ മറിയം നവാസ് ശരീഫാണ് ഈ ആരോപണം ഉന്നയിച്ചത്. അവിശ്വാസ പ്രമേയം ഒഴിവാക്കാനും ഭരണത്തില്‍നിന്ന് പുറത്താകുന്നത് തടയാനുമാണ് ഇംറാന്‍ പാക് സൈന്യത്തിന്റ കാലുപിടിച്ചതെന്നും അവര്‍ പറഞ്ഞു.   

ഭരണകൂടത്തെ മറിച്ചിടാന്‍ വരെ ശക്തിയുള്ള സൈന്യം പാക്കിസ്താനിലെ ഏറ്റവും ശക്തമായ ഭരണഘടനാ സംവിധാനമാണ്. നീണ്ട കാലം പാക്കിസ്താന്‍ ഭരിച്ച സൈന്യത്തെ ഉപയോഗിച്ച് എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരാനാണ് ഇംറാന്‍ ഖാന്‍ ശ്രമിച്ചതെന്നാണ് മറിയം ആരോപിച്ചത്. എന്നാല്‍, ഇംറാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും പാക് സൈന്യം പ്രശ്‌നത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നുവെന്നും മറിയം പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും ഇംറാന് അനുകൂലമായി നിലപാട് എടുക്കില്ലെന്നും സൈന്യം പരസ്യമായി തന്നെ പ്രഖ്യാപിച്ചു. തുടര്‍ന്നാണ്, പ്രധാനമന്ത്രി കസേരയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ ഇംറാന് അവസാനിപ്പിക്കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു. 


തനിക്കെതിരായി വന്ന അവിശ്വാസ പ്രമേയം ഒഴിവാക്കാന്‍ കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളും ഇംറാന്‍ തേടി. മുന്‍ പ്രസിഡന്റും പി.പി.പി നേതാവുമായ ആസിഫ് അലി സര്‍ദാരിയോട് പോലും ഇംറാന്‍ സഹായം തേടി. എന്നാല്‍, സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന്, ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു-ലാഹോറില്‍ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ മറിയം പറഞ്ഞു.

അധികാരത്തില്‍ തുടരാന്‍ ദുര്‍മന്ത്രവാദത്തെ പോലും ഇംറാന്‍ ഖാന്‍ ആശ്രയിച്ചതായി മറിയം പറഞ്ഞു. ഇംറാന് എതിരായ അഴിമതിക്കേസുകള്‍ ഓരോന്നായി പുറത്തുവരാനിരിക്കുകയാണെന്നും ഒട്ടും വൈകാതെ ഇംറാനും കൂട്ടരും ജയിലഴിക്കുള്ളിലാവുമെന്നും അവര്‍ പ്രവര്‍ത്തകരോട് പറഞ്ഞു. 

ഏപ്രില്‍ 10ന് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ഇംറാന്‍ അധികാരത്തില്‍നിന്ന് പുറത്തായത്. 

പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഏറ്റവും ഭയന്ന രാഷ്ട്രീയ നേതാവാണ്  നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) വൈസ് പ്രസിഡന്റായ മറിയം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മതസാംസ്‌കാരിക സംഘടനകളെയും ഒന്നിച്ചു ചേര്‍ത്ത് മറിയം നയിച്ച പ്രക്ഷോഭം ഇംറാന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പിതാവിന്റെ ശൈലിയില്‍, നിര്‍ത്തിനിര്‍ത്തി സംസാരിക്കുന്ന, സര്‍ക്കാറിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന, നിര്‍ഭയയായി പ്രക്ഷോഭങ്ങളെ നയിക്കുന്ന പാക്കിസ്താനിലെ മറിയം വരും കാലത്തിന്റെ നേതാവാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

 

 

ആരാണ് മറിയം?

1973 ഒക്ടോബര്‍ 28ന്, നവാസ് ഷെരീഫിന്റെയും കുല്‍സൂം ഭട്ടിന്റെയും മകളായി ലാഹോറിലാണ് മറിയം ജനിച്ചത്. ലാഹോറിലെ കോണ്‍വന്റ് ഓഫ് ജീസസ് ആന്റ് മേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡോക്ടറാവാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. പാക്കിസ്താനിലെ ഏറ്റവും പ്രശസ്തമായ കിംഗ് എഡ്വേര്‍ഡ് മെഡിക്കല്‍ കോളജില്‍ പഠിച്ചുവെങ്കിലും, പ്രവേശന യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കും മുമ്പേ അവസാനിപ്പിച്ചു.  

19-ാം വയസ്സില്‍, 1992-ല്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന സഫ്ദര്‍ അവാനെ വിവാഹം ചെയ്തു. പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു അന്ന് സഫ്ദര്‍.  2017-നകം രണ്ട് പെണ്‍മക്കളും ഒരു മകനും പിറന്നു.  1999 ഒക്ടോബര്‍ 12-ന് സൈനിക മേധാവിയായ ജനറല്‍ പര്‍വേസ് മുഷര്‍റഫ് നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയപ്പോള്‍  മറിയം അടക്കമുള്ള 22 പേര്‍ സൗദി അറേബ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.  ഏഴ് വര്‍ഷം അവര്‍ സൗദിയില്‍ പ്രവാസ ജീവിതം നയിച്ചു. സൗദി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം കൊണ്ടു മാത്രമാണ് നവാസും കുടുംബവും അന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.  അന്യ രാജ്യത്ത് അഭയാര്‍ത്ഥിയായി കഴിഞ്ഞ ആ വര്‍ഷങ്ങളാണ് തന്നെ കരുത്തയാക്കിയത് എന്നാണ് മറിയം കരുതുന്നത്. തന്റെ പുനര്‍ജന്‍മമായിരുന്നു അതെന്ന് ന്യൂസ് വീക്കിന് നല്‍കിയ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

മുഷര്‍റഫിന്റെ പട്ടാള അട്ടിമറിയ്ക്ക് തൊട്ടുപിന്നാലെ നവാസ് ഷെരീഫിന്റെ വിശ്വസ്ഥരും സഹായികളുമെല്ലാം ജയിലില്‍ അടക്കപ്പെട്ടു. മാതാവ് കുല്‍സുമും മറിയവും അന്ന് മുഷറഫിന്റെ പട്ടാള അട്ടിമറിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച് പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി.  അതിനു പിന്നാലെ, അഴിമതിക്കേസുകളില്‍  ജയിലിലടക്കപ്പെട്ടു. നാല് മാസം നീണ്ട തടവുകാലത്ത് ജയിലുകളില്‍നിന്നും ജയിലുകളിലേക്ക് മാറ്റപ്പെട്ടു. അതു കഴിഞ്ഞിറങ്ങിയാണ് സൗദിയിലേക്ക് രക്ഷപ്പെട്ടത്.  രാഷ്ട്രീയമായിരുന്നു പില്‍ക്കാലത്ത് മറിയത്തിന്റെ സ്വപ്നം. 2011-ല്‍ അമ്മാവനായ ഷഹ്ബാസ് ഷരീഫിന്റെ അനുമതിയോടെ രാഷ്ട്രീയ പ്രവേശനം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തെയും സ്ത്രീ അവകാശങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തിയാണ് പൊതുരംഗത്തേക്കുവന്നത്. 2013-ല്‍ നവാസ് ഷരീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ച മറിയം ഷരീഫിന്റെ രാഷ്ടീയ പിന്‍ഗാമി എന്ന നിലയിലേക്ക് പതിയെ ഉയരുകയായിരുന്നു. പിതാവ് വീണ്ടും പ്രധാനമന്ത്രി ആയപ്പോള്‍ പ്രധാനമന്ത്രി യുവജന പദ്ധതിയുടെ അധ്യക്ഷയായി. 

ഇത്  ബന്ധുനിയമനമാണെന്നും മറിയം സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നതായും ആരോപിച്ച്  ഇംറാന്‍ ഖാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് കോടതിയില്‍ പോയി. പിറ്റേവര്‍ഷം കോടതി ഈ നിയമനം റദ്ദാക്കി. തുടര്‍ന്ന് മറിയം, ജോലി രാജിവെച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2017-ല്‍ ബിബിസി പ്രമുഖരായ 100 വനിതകളുടെ പട്ടികയില്‍ മറിയത്തെ ഉള്‍പ്പെടുത്തി. അതേ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് ലോകത്തെ ഏറ്റവും പ്രമുഖരായ 11 വനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതിലൊരാള്‍ മറിയം ആയിരുന്നു. ആ വര്‍ഷം, പനാമ പേപ്പേഴ്സ് വിവാദത്തില്‍, മറിയം ഉള്‍പ്പെട്ടു. ബ്രിട്ടനില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് ആസ്തികള്‍ വാങ്ങിച്ചു കൂട്ടി എന്നായിരുന്നു ലോകത്തെ വിവിധ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. 

അതിനു പിന്നാലെ, ഇംറാന്‍ ഖാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നവാസ് ഷെരീഫിനെതിരെ കോടതിയില്‍ പോയി. നവാസ് ഷരീഫും മറിയവും ഭര്‍ത്താവും കേസില്‍ പ്രതികളാണെന്ന് കോടതി വിധിച്ചു. ആ കേസുമായി ബന്ധപ്പെട്ട് പാക് സുപ്രീം കോടതി പിതാവ് നവാസ് ഷരീഫിനെ അയോഗ്യനാക്കി. മൂവര്‍ക്കും കോടതി ഏഴ് വര്‍ക്ഷം തടവുശിക്ഷ വിധിച്ചു. ലണ്ടനിലായിരുന്ന മറിയവും പിതാവും അപ്പീല്‍ സമര്‍പ്പിക്കാനായി പാക്കിസ്താനിലേക്ക് വന്നെങ്കിലും വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. തുടര്‍ന്ന് വിവിധ ജയിലുകളിലായി ജയില്‍ വാസം. അതിനിടെ, ലണ്ടനിലായിരുന്ന മാതാവ് കുല്‍സും മരിച്ചു.  സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ നീണ്ട നിയമ പോരാട്ടത്തിനു ശേഷം കോടതി പരോള്‍ അനുവദിച്ചു. തിരിച്ചെത്തിയ നവാസ് ഷരീഫും മറിയവും വീണ്ടും ജയിലില്‍ കഴിഞ്ഞു. മാസങ്ങള്‍ക്കു ശേഷം, സുപ്രീം കോടതി കേസ് തള്ളിക്കളയുകയും  മൂവരെയും മോചിപ്പിക്കുകയും ചെയ്തു. 

അതിനുശേഷം, നവാസ് ഷരീഫിനെതിരെ വീണ്ടും കേസുകള്‍ വന്നുവെങ്കിലും അദ്ദേഹം ലണ്ടനിലേക്ക് രക്ഷപ്പെട്ടു. മറിയം ലാഹോറില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. അതോടെ ശത്രുക്കളും വര്‍ദ്ധിച്ചു. 
2018-ല്‍ മറിയത്തിന് പാര്‍ട്ടി ടിക്കറ്റ് നല്‍കി. അടുത്ത മാസം നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം അഴിമതിക്കേസില്‍ മറിയത്തിന് എതിരായി കോടതി വിധി വന്നു. തുടര്‍ന്ന്, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും 10 വര്‍ഷത്തേക്ക് കോടതി അവരെ വിലക്കി. തുടര്‍ന്ന്, 2019-ല്‍ ചൗധരി ഷുഗര്‍ മില്‍ അഴിമതിക്കേസില്‍ മറിയം അറസ്റ്റിലായി. ജയിലിലടക്കപ്പെട്ട അവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കോടതി ഇടപെടലിനെ തുടര്‍ന്ന് മോചിതയായി.  

പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തില്‍ തല്‍പ്പരയായ മറിയം, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണശേഷം പാക്കിസ്ഥാനിലെ മുസ്ലിം റാഡിക്കല്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെക്കുറിച്ചാണ് മറിയം പി എച്ച് ഡി ചെയ്തത്. അറബി അടക്കം നാല് ഭാഷകള്‍ അനായാസം ഉപയോഗിക്കുന്ന മറിയം എഴുത്തിലും പ്രസംഗത്തിലും സജീവമാണ്.  

പാക്കിസ്താനിലെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിലൊന്നാണ് നവാസ് ഷരീഫിന്‍േറത്. മൂന്ന് തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ രണ്ട് ആണ്‍ മക്കളും രാഷ്ട്രീയത്തില്‍നിന്നു പൂര്‍ണ്ണമായി അകന്ന് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.  ഏറെക്കാലം, കുടുംബ ട്രസ്റ്റ് നോക്കി നടത്തുകയായിരുന്നു മറിയം. നവാസ് ഷരീഫിന്റെ കുടുംബം നടത്തുന്ന സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലയായിരുന്നു അവര്‍ക്ക്. ഭീകരത അടക്കമുള്ള വിഷയങ്ങളില്‍ മൃദുസമീപനം പുലര്‍ത്തുന്ന എന്നതാണ് മറിയത്തിന് എതിരെ എതിരാളികള്‍ ഉയര്‍ത്തുന്ന ഒരു ആരോപണം. എന്നാല്‍, ഇസ്ലാമില്‍ ഭീകരതയ്ക്ക് സ്ഥാനമേയില്ല എന്നാണ് അവര്‍ ശക്തമായി വാദിക്കാറുള്ളത്. ഭീകരതയ്ക്ക് എതിരായ നിലപാട് ആണ് തനിക്കും പാര്‍ട്ടിക്കും എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.  

ഇംറാന്‍ ഖാനുമായി ഏറെക്കാലത്തെ ശത്രുതയുണ്ട് മറിയത്തിന്. മറിയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇംറാന്റെ പാര്‍ട്ടിയാണ്. ഒരു കാമ്പുമില്ലാത്ത നേതാവാണ് ഇംറാന്‍ എന്നാണ് മറിയത്തിന്റെ വിമര്‍ശനം. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാത്ത, താഴേക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത ഇംറാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രതിച്ഛായ ഉണ്ടാക്കിയാണ് യുവാക്കളുടെ പ്രീതി വളര്‍ത്തിയത് എന്നാണ് അവര്‍ പറയുന്നത്. 

2010 -ല്‍ മറിയത്തിന്റെ ഭര്‍ത്താവ് റിട്ട. ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ നവാസ് ഷരീഫ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. വലിയ രാഷ്ട്രീയ മോഹങ്ങളുള്ള സഫ്ദര്‍  സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഈ സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പിതാവിനെ പിന്തുണച്ചാണ് മറിയം നിലയുറപ്പിച്ചത്. ആരും പാര്‍ട്ടിക്ക് അതീതരമല്ല, കുടുംബമല്ല പാര്‍ട്ടിയാണ് വലുത് എന്നായിരുന്നു അവരുടെ നിലപാട്. മറിയത്തിനെതിരെ കുടുംബത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ കുടുംബത്തില്‍ ഒരു പ്രശ്നവുമില്ല, കുടുംബത്തിന്റെ ഒരുമയ്ക്കാണ് പ്രാധാന്യം, ഷഹ്ബാസ് ആണ് തന്റെ ഹീറോ എന്നൊക്കെ മറുപടി പറഞ്ഞാണ് മറിയം പിടിച്ചുനിന്നത്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?