
അവധി ആഘോഷിക്കാനായി സിംഗപ്പൂരിലെത്തിയ രണ്ട് ഇന്ത്യക്കാര്‍, ലൈംഗീക തൊഴിലാളികളുടെ ഫോണും ആഭരണവും പണവും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി. സാമ്പത്തിക പ്രശ്നം കാരണമാണ് ഇരുവരും മോഷണത്തിന് മുതർന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യസ്വാമി ഡെയ്സണ്‍ (23). രാജേന്ദ്രൻ മൈലരശന്‍ (27) എന്നിവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 24-ാം തിയതിയാണ് ഇവർ വിനോദ സഞ്ചാരത്തിനായി ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെട്ടുന്ന സ്ഥലത്തെത്തി താമസിച്ചത്.
ഇരുവരെയും ബന്ധപ്പെട്ട ഒരു പ്രദേശവാസി രണ്ട് ലൈംഗിക തൊഴിലാളികളുടെ ഫോണ്‍ നമ്പറുകൾ ഇരുവര്‍ക്കും കൈമാറി. റിപ്പോര്‍ട്ടുകൾ പ്രകാരം രോഗ്യസ്വാമി ഡെയ്സനാണ് ലൈംഗിക തൊഴിലാളികളെ കവര്‍ച്ച ചെയ്യാമെന്ന പദ്ധതി, രാജേന്ദ്രൻ മൈലരശനുമായി പങ്കുവച്ചത്. അന്നേ ദിവസം ഇരുവരും ചേര്‍ന്ന് ഒരു ലൈംഗീക തൊഴിലാളിയെ തങ്ങൾ താമസിക്കുന്ന ജലന്‍ ബസാറിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി.
പിന്നാലെ ഇരുവരും ചേര്‍ന്ന് അവരുടെ കൈയും കാലും ബന്ധിക്കുകയും അവരെ അടിക്കുകയും ചെയ്തു. പിന്നാലെ അവരുടെ ആഭരണങ്ങളും ബാങ്ക് കാര്‍ഡും കൈവശമുണ്ടായിരുന്ന 2000 ഡോളറും പാസ്പോര്‍ട്ടും മോഷ്ടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അന്ന് രാത്രി തന്നെ അവര്‍ രണ്ടാമത്തെ സ്ത്രീയെയും തങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി. അവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും പാസ്പോര്‍ട്ടും 800 ഡോളറും ഇരുവരും ചേര്‍ന്ന് കൈക്കലാക്കി.
രണ്ടാമത് കവർച്ചയ്ക്ക് ഇരയാക്കപ്പെട്ട യുവതി. തന്‍റെ സുഹൃത്തുമായി ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഹോട്ടല്‍ മുറിയിലേക്ക് പോലീസെത്തുകയും പുലര്‍ച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ദ്വിഭാഷിയുടെ സഹായത്തോടെ ആരോഗ്യസ്വാമി, തന്‍റെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ച് പോയെന്നും മൂന്ന് സഹോദരിൽ ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞതിനാല്‍ തങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്നും അത് മറികടക്കാനാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നും പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ത്യയിലുള്ള ഭാര്യയും കുഞ്ഞും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു രാജേന്ദ്രൻ മൈലരശൻ പോലീസിനോട് പറഞ്ഞത്. ഇരുവർക്കും അഞ്ച് വർഷവും ഒരു മാസവും തടവ് ശിക്ഷ വിധിച്ചു. ഒപ്പം കുറ്റസമ്മതം നടത്തിയ ഇരുവർക്കും 12 ചൂരൽ അടിയും നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.