
ഇറാനിലെ 'സോംബി ആഞ്ചലീന ജോളി' എന്ന് അറിയപ്പെടുന്ന യുവതിയാണ് സഹർ താബർ എന്ന ഇൻഫ്ലുവൻസർ. അഴിമതി, ഈശ്വരനിന്ദ എന്നിവ ആരോപിച്ച് 2019 -ൽ അവളെ 10 വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. ടെഹ്റാനിൽ നിന്നുമുള്ള താബറിന്റെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ദ് എന്നാണ്. ആഞ്ചലീന ജോളിയുടെ സോംബി പോലുള്ള രൂപത്തെ തോന്നിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് അവൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പബ്ലിസിറ്റി നേടാനുള്ള ഇൻഫ്ലുവൻസറുടെ സാധാരണ രീതിയായിട്ടാണ് ഇതിനെ ആളുകൾ കണ്ടത്. എന്നാൽ, 2019 ഒക്ടോബർ അഞ്ചിന് മറ്റ് മൂന്ന് വനിതാ ഇൻഫ്ലുവൻസർമാർക്കൊപ്പം താബർ അറസ്റ്റ് ചെയ്യപ്പെട്ടു.
ആഞ്ചലീന ജോളിയെ പോലെ തോന്നിക്കാൻ താൻ 50 സർജറികൾ ചെയ്തു എന്ന് 2017 -ലാണ് താബർ പറയുന്നത്. അതോടെ അവൾ പ്രശസ്തിയാർജ്ജിച്ചു. എന്നാൽ, പിന്നീട് താൻ ആഞ്ചലീന ജോളിയുടെ ലുക്ക് നേടിയത് ഏറെയും മേക്കപ്പിലൂടെയാണ് എന്ന് താബർ പറയുകയായിരുന്നു. 'ഒരുപാട് സർജറികളിലൂടെ കടന്നു പോയിട്ടുണ്ട്. എങ്കിലും മേക്കപ്പിലൂടെയും എഡിറ്റിംഗിലൂടെയുമാണ് ആഞ്ചലീനയെ പോലെ തോന്നിക്കുന്ന രൂപമായി മാറിയത്' എന്നും താബർ പറഞ്ഞു.
അടുത്തിടെ ഒരു ടിവി അഭിമുഖത്തിലും താബർ പ്രത്യക്ഷപ്പെട്ടു. ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ട ശേഷം അടുത്തിടെയാണ് അവൾ ടിവി അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. അതിലാണ് ആഞ്ചലീന ജോളിയുടെ സോംബി ലുക്ക് താൻ മേക്കപ്പിലൂടെയും എഡിറ്റിംഗിലൂടെയുമാണ് നേടിയത് എന്ന് താബർ പറഞ്ഞത്. 10 വർഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും 14 മാസത്തിന് ശേഷം താബർ ജയിൽമോചിതയാവുകയായിരുന്നു. മഹ്സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തോടനുബന്ധിച്ചാണ് താബർ ജയിൽമോചിതയായത്.
ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയാവാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ, വിവാദങ്ങൾക്കും നിയമനടപടികൾക്കും ശേഷം താൻ തീരുമാനിച്ചിരിക്കുന്നത് ഇനിയൊരിക്കലും ഇൻസ്റ്റഗ്രാമിലേക്ക് മടങ്ങില്ല എന്നാണ്. തന്റെ ഫോണിൽ ഇനി ഇൻസ്റ്റഗ്രാം ആപ് പോലും ഉണ്ടാവില്ല എന്നും താബർ അഭിമുഖത്തിൽ വ്യക്തമാക്കി.