
തൊഴിൽ വിപണിയിൽ നിന്ന് തുടർച്ചയായി കേൾക്കുന്ന പിരിച്ചുവിടൽ വാർത്തകൾ അഥാവ 'ലേ ഓഫ്സ്' ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഇതിന്റെ ബാക്കിപത്രമായി ജീവനക്കാർക്കിടയിൽ പടരുന്ന ഒരു മാനസികാവസ്ഥയാണ് 'ലേ ഓഫ് ഫറ്റിഗ്'. ജോലി നഷ്ടപ്പെടുമോ എന്ന ഭയവും അമിതമായ ജോലിഭാരവും കാരണം ഉണ്ടാകുന്ന ആഴത്തിലുള്ള മാനസിക തളർച്ചയെയാണ് ലേ ഓഫ് ഫറ്റിഗ് എന്ന് വിളിക്കുന്നത്.
തുടർച്ചയായ പിരിച്ചുവിടലുകൾ, സാമ്പത്തിക അസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരുന്ന മാറ്റങ്ങൾ എന്നിവ മൂലം ജീവനക്കാർ അനുഭവിക്കുന്ന വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണിത്. എപ്പോൾ വേണമെങ്കിലും തങ്ങളുടെ ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവ് ജീവനക്കാരെ എപ്പോഴും ഒരു ഹൈപ്പർവിജിലൻസ് അവസ്ഥയിൽ എത്തിക്കുന്നു. എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു ഫോൺ കോളോ അല്ലെങ്കിൽ മീറ്റിംഗ് ഉണ്ടാവുമ്പോൾ വയറ്റിൽ ഒരു പിടച്ചിൽ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
2026 ജനുവരിയിൽ 'കരിയർമൈൻഡ്‌സ്' ഫുൾ ടൈം ജീവനക്കാർക്കിടയിൽ നടത്തിയ സർവേ ഈ അവസ്ഥയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സർവേ പ്രകാരം ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ കരിയറിന് ഒരു ഇൻഷുറൻസ് എന്ന നിലയിൽ സൈഡ് ഹസിൽ അല്ലെങ്കിൽ അധിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ചെയ്യുന്ന ഇത്തരം അധിക ജോലികൾ പലപ്പോഴും ജീവനക്കാരെ കൂടുതൽ ബേൺഔട്ട് അവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ലേ ഓഫ് ഫറ്റിഗിന് പിന്നിലെ കാരണങ്ങൾ
തുടർച്ചയായ പിരിച്ചുവിടലുകൾ: ഓരോ മാസവും ഓഫീസിൽ നിന്ന് ആരെങ്കിലും പിരിച്ചുവിടപ്പെടുമ്പോൾ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ഇത് ജോലിയിലുള്ള ഏകാഗ്രതയെ ബാധിക്കുന്നു. സാമ്പത്തിക അസ്ഥിരത : വിലക്കയറ്റവും വിപണിയിലെ തളർച്ചയും കാരണം ആളുകൾ തങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ (ഉദാഹരണത്തിന് വീട് വാങ്ങുക അല്ലെങ്കിൽ വിവാഹം) ഭയം മൂലം മാറ്റിവെക്കുന്നു.
എഐ ഓട്ടോമേഷൻ ഭീതി : മനുഷ്യരേക്കാൾ വേഗത്തിൽ മെഷീനുകൾ കാര്യങ്ങൾ പഠിക്കുമ്പോൾ, തങ്ങളുടെ സ്ഥാനം എഐ കവർന്നെടുക്കുമോ എന്ന ആശങ്ക ജീവനക്കാരെ നിരന്തരം അലട്ടുന്നു. ഇത് അവരെ ടെക്നോളജിയോട് ഒരു മത്സരബുദ്ധിയോടെ പെരുമാറാൻ നിർബന്ധിതരാക്കുന്നു.
ലേ ഓഫ് ഫറ്റിഗ് എന്നത് കേവലം വർക്ക് സ്ട്രെസ് അല്ല, അത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ഒന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ജോലിസ്ഥലത്ത് മാനസിക പിന്തുണയും മെന്റൽ ഹെൽത്ത് സപ്പോർട്ടും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്.