
കാലാവസ്ഥാ വ്യതിയാനം മൂലം അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം അതിശക്തമാണെന്നും പണ്ട് മഞ്ഞുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ പായലുകള്‍ വളര്‍ന്ന് പച്ച നിറത്തിലാണ് കാണപ്പെടുന്നതെന്നുമാണ് ഏറ്റവും അടുത്തകാലത്ത് ഇറങ്ങിയ പഠനങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് അന്‍റാര്‍ട്ടിക്കയില്‍ മനുഷ്യ നിർമ്മിതമായ പിരമിഡുകളുണ്ടെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ഇലുമിനാറ്റിബോട്ട് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും അന്‍റാര്‍ട്ടിക്കയിലെ പിരമിഡിന്‍റെതെന്ന പേരില്‍ ഒരു ചിത്രവും ഈജിപ്തിലെ പിരമിഡുകളുടെ ചിത്രവും ചേര്‍ത്ത് വച്ച ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'അന്‍റാർട്ടിക്കയിലെ വലിയ പിരമിഡ് ഈ കോർഡിനേറ്റുകളിൽ കാണാം: 79°58'39.2"S, 81°57'32.2"W. തീർച്ചയായും, ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല, കാരണം അത് നമ്മുടെ മുഴുവൻ ചരിത്രത്തെയും മാറ്റും.' കുറിപ്പും ചിത്രവും ഇതിനകം 14 ലക്ഷത്തോളം പേരാണ് കണ്ട്.
ഫോട്ടോയില്‍ കാറ്റ് പിടിച്ച്, മഞ്ഞില്‍ ആകൃതി വ്യക്തമായികാണാവുന്ന മൂന്ന് പ്രധാന ഘടനകളും മറ്റ് ചില ചെറിയ ഘടനകളും കാണാം. ശക്തമായ കാറ്റ് ഈ ഘടനകളെ പ്രത്യേകമായി എടുത്ത് കാണിക്കുന്നു. കാഴ്ചയില്‍ ഏതാണ്ട് പിരമിഡുകളുടെ ആകൃതിയാണ് ഈ ഘടനകള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രം വൈറലായതിന് പിന്നാലെ അന്‍റാര്‍ട്ടിക്കയിലെ പിരമിഡുകളെ കുറിച്ച് നിരവധി പേര്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍, ആദിമ മനുഷ്യര്‍ അന്‍റാര്‍ട്ടിക്കയില്‍ ജീവിച്ചിരുന്നെന്ന് വാദിച്ചു. പിരമിഡ് പോലുള്ള ഇത്തരം ഘടന പുരാതന നാഗരികത നിർമ്മിച്ചതാണെന്നുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ചിലരെത്തി.
തീപിടിച്ച്, അഗ്നി ഗോളം പോലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഉരുണ്ടുവന്നത് ഡ്രൈവറില്ലാ കാര്‍; വീഡിയോ വൈറൽ
അതേസമയം അത്തരമൊരു പിരമിഡ് അവിടെ ഇല്ലെന്ന് മറ്റ് ചിലരും വാദിച്ചു. 79°58'39.2"S, 81°57'32.2"W കോർഡിനേറ്റുകൾ അന്‍റർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളെയാണ് അടയാളപ്പെടുത്തുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. 400 കിലോമീറ്റർ നീളമുള്ളവയാണ് എൽസ്വർത്ത് പർവതനിരകള്‍. ഈ പര്‍വത നിരകളില്‍ നിരവധി കൊടുമുടികളുമുണ്ട്. ഈ പര്‍വ്വതം സ്ഥിതിചെയ്യുന്ന "ഹെറിറ്റേജ് റേഞ്ച്" എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നിന്നാണ് 500 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയിട്ടുള്ളത്. അതായത്, വര്‍ഷങ്ങള്‍ക്ക് മുന്നേ പല ഗവേഷകരും എത്തിചേര്‍ന്നയിടം.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉണ്ടാകുന്ന മണ്ണൊലിപ്പ് കാരണമാണ് ഇത്തരമൊരു ഘടന പര്‍വ്വതങ്ങള്‍ക്ക് ഉണ്ടായതെന്ന് ജിയോളജിസ്റ്റുകൾ പറയുന്നു. ഒപ്പം ശക്തമായ കാറ്റും മഞ്ഞും പര്‍വ്വതത്തിന്‍റെ രൂപഘടനയെ സ്വാധീനിച്ചെന്നും എർത്ത് സിസ്റ്റം സയൻസിൽ വിദഗ്ധനായ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ എറിക് റിഗ്നോട്ട് പറയുന്നു, പിരമിഡ് പോലുള്ള രൂപം യാദൃശ്ചികമാണെന്നാണ് ജർമ്മൻ റിസർച്ച് സെന്‍റർ ഫോർ ജിയോസയൻസിലെ ജിയോളജിസ്റ്റ് ഡോ മിച്ച് ഡാർസി പറയുന്നത്. 'അത് ഒരു ഹിമാനിക്കോ ഐസ് ഷീറ്റിനോ മുകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പാറയുടെ കൊടുമുടിയാണ്. അതിന് ഒരു പിരമിഡിന്‍റെ ആകൃതിയുണ്ട്, പക്ഷേ മനുഷ്യ നിർമ്മിതിയല്ല." അദ്ദേഹം ഉറപ്പിച്ച് പറയുന്നു. 4,150 അടി ഉയരത്തിൽ നിൽക്കുന്ന ഈ പർവതം വർഷങ്ങളായി ശാസ്ത്രജ്ഞരെയും ആളുകളെയും ഒരുപോലെ ആകർഷിക്കുന്നു.
രാത്രിയില്‍ തെരുവിലൂടെ ബൈക്കില്‍ പേകവെ തൊട്ട് മുന്നില്‍ സിംഹം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍