
ഉപഭോക്താക്കളിൽ നിന്നും സർവീസ് ചാർജ് ഈടാക്കുന്നതിൽ ഇറ്റാലിയൻ റെസ്റ്റോറന്റുകൾ മുൻപന്തിയിലാണ്. ഭക്ഷണമേശയിൽ ഉപഭോക്താക്കൾക്കായി ചെയ്യുന്ന ചെറിയ സേവനങ്ങൾക്ക് പോലും വൻ തുക ഈടാക്കുന്നതാണ് ഇറ്റാലിയൻ റെസ്റ്റോറന്റുകളുടെ പ്രത്യേകത.
മുൻപ് ഒരു ബാർ റെസ്റ്റോറൻറ് ഉപഭോക്താക്കൾക്ക് സാൻവിച്ച് രണ്ടായി പകുത്തു നൽകിയതിന് വൻ തുക ഈടാക്കിയത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബർത്ത് ഡേ ആഘോഷത്തിനായി എത്തിയ കുടുംബാംഗങ്ങളെയാണ് ഇത്തവണ റസ്റ്റോറന്റിന്റെ സർവീസ് ചാർജ് അമ്പരപ്പിച്ചത്. ഒരു പിറന്നാൾ കേക്ക് 20 കഷണങ്ങളായി മുറിച്ചതിന് ഇവരിൽ നിന്നും റെസ്റ്റോറൻറ് സർവീസ് ചാർജ്ജായി ഈടാക്കിയത് 1800 രൂപയാണ്.
ബർത്ത് ഡേ ആഘോഷങ്ങൾക്കായി ഒത്തുചേർന്ന കുടുംബാംഗങ്ങൾ ബില്ല് വന്നപ്പോഴാണ് ഞെട്ടിയത്. പിസ്സകൾക്കും പാനീയങ്ങൾക്കുമായി ഏകദേശം $130 ചെലവഴിച്ച ഇവർ ബില്ലിൽ അധിക തുകയായി 20 യൂറോ ഈടാക്കിയിരിക്കുന്നു. അത് എന്തിനാണ് എന്ന് അന്വേഷിച്ചപ്പോഴാണ് റെസ്റ്റോറൻറ് ജീവനക്കാർ കേക്ക് 20 കഷണങ്ങളായി മുറിച്ചു നൽകിയതിനുള്ള സർവീസ് ചാർജ് ആണ് 20 യൂറോ (1800 രൂപ) എന്ന് വെളിപ്പെടുത്തിയത്.
മുൻപ് ഗെരാ ലാരിയോയിലെ ബാർ പേസ് എന്ന റസ്റ്റോറൻറ് ആയിരുന്നു സമാനമായ രീതിയിൽ സർവീസ് ചാർജ് ഈടാക്കിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ നിന്ന് ചെല്ലുന്നവർക്ക് ഇത്തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ഒരു പുതിയ അനുഭവമായി തോന്നാമെങ്കിലും ഇറ്റാലിയൻ റെസ്റ്റോറൻറ്കളിൽ വളരെ സാധാരണമായ ഒരു കാര്യമാണ് ഇത്. ഒരുപക്ഷേ ഇത്തരത്തിൽ സർവീസ് ചാർജ് ഈടാക്കാത്ത റസ്റ്റോറന്റുകൾ അന്വേഷിച്ചാൽ ഇറ്റലിയിൽ കണ്ടെത്താനാകും ബുദ്ധിമുട്ട്.