
വിവാഹം കഴിക്കാൻ നിർബന്ധിച്ച ബന്ധുക്കൾക്ക് മുൻപിൽ തന്റെ ആന്റിക്കു വേണ്ടി സംസാരിച്ച ഒരു ആറുവയസ്സുകാരനാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിലെ താരം. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാൻജിയാംഗിൽ നടന്ന കുടുംബ സംഗമത്തിനിടെയാണ് സംഭവം നടന്നത്. 26 വയസ്സുള്ള യുവതിയെ 30 വയസ്സുകാരനായ ഒരാളുമായി വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ നിർബന്ധിക്കുകയായിരുന്നു. യുവാവിന് നല്ല വിദ്യാഭ്യാസമുണ്ടെന്നും സാമ്പത്തിക ഭദ്രതയുണ്ടെന്നും ബന്ധുക്കൾ വാദിച്ചു. അപ്പോഴായിരുന്നു ആറ് വയസുകാരന്റെ ഇടപെടൽ.
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ആന്റിയുടെ മാത്രം തീരുമാനമാണ് എന്നായിരുന്നു കുട്ടി പറഞ്ഞത്. നാലഞ്ച് വയസ് പ്രായവ്യത്യാസം പ്രശ്നമല്ലെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ, 'ആന്റിക്ക് അയാൾ പ്രായമുള്ളവനാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അയാൾ പ്രായമുള്ളവൻ തന്നെയാണ്' എന്നായിരുന്നു കുട്ടിയുടെ മറുപടി. അയാളുടെ കയ്യിൽ പണമുണ്ടെന്ന വാദത്തെയും കുട്ടി ചോദ്യം ചെയ്തു. ഭാവിയിൽ പണം തീർന്നുപോയാൽ അയാൾ ആന്റിയെ ഉപേക്ഷിക്കുമോ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. 'ആന്റി വിവാഹം കഴിക്കുന്നില്ലെങ്കിൽ വലുതാകുമ്പോൾ ഞാൻ നോക്കിക്കോളാം' എന്നും കുട്ടി പറഞ്ഞു. തന്റെ പക്കൽ ഇപ്പോൾത്തന്നെ ലക്കി മണി ആയി കിട്ടിയ 1,000 യുവാൻ (ഏകദേശം 12,000 രൂപ) ഉണ്ടെന്നും, ആവശ്യമെങ്കിൽ മറ്റ് ബന്ധുക്കൾ പണിയെടുത്തു തന്നെ സഹായിക്കുമെന്നും കുട്ടി പറഞ്ഞത്രെ.
മുത്തശ്ശിമാർക്കൊപ്പം വളർന്ന കുട്ടി എപ്പോഴും മുതിർന്നവരെപ്പോലെ സംസാരിക്കുന്ന സ്വഭാവക്കാരനാണെന്ന് അവന്റെ ആന്റി തന്നെ പറയുന്നു. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പിന്തുണയാണിതെന്നും അവർ പറഞ്ഞു. അതേസമയം, ചൈനീസ് സോഷ്യൽ മീഡിയ ഇപ്പോൾ കുട്ടിയെ അഭിനന്ദിക്കുകയാണ്. ഇത്രയും കരുതലും സ്നേഹവുമുള്ള ഒരു കുട്ടിയെ ബന്ധുവായി കിട്ടാൻ ഭാഗ്യം ചെയ്യണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.