നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 -ത്തോളം പുതിയ ദ്വീപുകള്‍!

Published : Feb 20, 2023, 03:01 PM IST
 നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 -ത്തോളം പുതിയ ദ്വീപുകള്‍!

Synopsis

പുതിയ കണ്ടെത്തലിന് പിന്നാലെ 2022-ൽ ജിഎസ്‌ഐയുടെ ഇലക്ട്രോണിക് ഭൂപടത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍ സഹായത്തോടെ രാജ്യത്തെ ഭൂപ്രദേശത്തിന്‍റെ കൂടുതൽ കൃത്യമായ കണക്കുകൾ തയ്യാറാക്കാന്‍ ജാപ്പനീസ് സർക്കാർ തീരുമാനിച്ചു. 

2021 ഡിസംബറില്‍ ജപ്പാന്‍ പാര്‍ലമെന്‍റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ രാജ്യത്തെ ദ്വീപുകളുടെ എണ്ണത്തെ കുറിച്ച് തര്‍ക്കം ഉടവലെടുത്തു. 1987 ലെ കണക്കുകളായിരുന്നു അപ്പോഴും സര്‍ക്കാറിന്‍റെ കൈവശമുണ്ടായിരുന്നത്. ഈ കണക്കുകള്‍ കാലഹരണപ്പെട്ടെന്നും പുതിയ കണക്കുകള്‍ വ്യത്യസ്തമായിരിക്കുമെന്നും പാര്‍ലമെന്‍റ് അംഗങ്ങള്‍ വാദിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ ഭൂസര്‍വേയ്ക്ക് തീരുമാനം എടുത്തു. തുടര്‍ന്ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ചെറുതും വലുതുമായ അതുവരെ അജ്ഞാതമായിരുന്ന 7000 ദ്വീപുകളാണ് ജപ്പാന്‍ തങ്ങളുടെതായി പ്രഖ്യാപിച്ചത്. അതേ രാത്രിയൊന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 പുതിയ ദ്വീപുകള്‍!

തെക്കന്‍ കൊറിയ മുതല്‍ റഷ്യവരെ കിടക്കുന്ന ഏഷ്യന്‍ വന്‍കരയ്ക്ക് സമാന്തരമായി വടക്കന്‍ പസഫിക്ക് ഉള്‍ക്കടലിനും ജപ്പാന്‍ കടലിനും കിഴക്കന്‍ ചീനാ കടലിനും ഇടയിലുള്ള ദ്വീപ് രാഷ്ട്രമാണ് ജപ്പാന്‍. ഹോക്കൈഡോ, ഹോൺഷു, ക്യുഷു, ഷിക്കോകു. എന്നീ പ്രധാന ദ്വീപുകള്‍ പോലും കരമാര്‍ഗ്ഗം പരസ്പരം ബന്ധപ്പെട്ടും അല്ലാതെയുമാണ് കിടക്കുന്നത്. അതോടൊപ്പം തന്നെ രാജ്യത്തിന് ചുറ്റും നിരവധി കുഞ്ഞന്‍ ദ്വീപുകള്‍ വേറെയുമുണ്ട്. ആദ്യകാലത്ത് പരിമിതമായ വിഭവങ്ങളുപയോഗിച്ചാണ് ഈ കുഞ്ഞന്‍ ദ്വീപുകളെ രേഖപ്പെടുത്തിയിരുന്നത്. ഈ സമയത്താണ് രാജ്യത്ത് 6852 ദ്വീപുകള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയതും. 

കൂടുതല്‍ വായനയ്ക്ക്; മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി 

സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ 1987 ന് ശേഷം നടന്ന ആദ്യ ഭൂ സര്‍വ്വയായിരുന്നു 2022 ലേത്. സര്‍വേയ്ക്ക് പിന്നാലെ രാജ്യത്ത് അതുവരെയുണ്ടായിരുന്ന 6,852 എന്ന ദ്വീപുകളുടെ എണ്ണം 14,125 ആയി ജപ്പാന്‍ ഉയര്‍ത്തി. അതായത് 7,273 ദ്വീപുകള്‍ ജപ്പാന്‍ പുതുതായി രാജ്യാതിര്‍ത്തിക്ക് ഉള്ളില്‍ ഉള്‍പ്പെടുത്തി. "ദ്വീപുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഭരണ കാര്യമാണ്. " ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റ് നിയമനിർമ്മാതാവ് പറഞ്ഞു. സര്‍ക്കാറിന്‍റെ ഉത്തരവിനെ തുടര്‍ന്ന് ജപ്പാനിലെ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പുതിയ സർവേ നടത്തിയത്. 

ഈ സര്‍വേയില്‍ 7,000 ത്തില്‍ അധികം ദ്വീപുകള്‍ കണ്ടെത്തി രാജ്യത്തോടൊപ്പം ചേര്‍ത്തെങ്കിലും ഇത് രാജ്യത്തിന്‍റെ ഭൂപ്രദേശത്തില്‍ വര്‍ദ്ധനവ് വരുത്തില്ല. കാരണം ഇതില്‍ പലതും വളരെ ചെറുതാണ്. അത് പോലെ തന്നെ മനുഷ്യവാസം അസാധ്യമായവയും പുതിയ കണക്കില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് രാജ്യത്തെ ഭൂമിയെ കുറിച്ചുള്ള കൃത്യമായ ധാരണ ഉണ്ടാക്കുന്നതിന് ഈ സര്‍വേ ഏറെ ഉപകാരം ചെയ്യും. പുതിയ കണ്ടെത്തലിന് പിന്നാലെ 2022-ൽ ജിഎസ്‌ഐയുടെ ഇലക്ട്രോണിക് ഭൂപടത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍ സഹായത്തോടെ രാജ്യത്തെ ഭൂപ്രദേശത്തിന്‍റെ കൂടുതൽ കൃത്യമായ കണക്കുകൾ തയ്യാറാക്കാന്‍ ജാപ്പനീസ് സർക്കാർ തീരുമാനിച്ചു. നിലവില്‍ ജപ്പാന് ഏകദേശം 146,000 ചതുരശ്ര മൈൽ വിസ്തൃതിയാണ് ഉള്ളത്. ഏതാണ്ട് ഒന്നേക്കാല്‍ക്കോടി ജനസംഖ്യയുള്ള ജപ്പാന്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പതിനൊന്നാമത്തെ രാജ്യം കൂടിയാണ്. 


കൂടുതല്‍ വായനയ്ക്ക്: കാര്‍ത്തിക് സുബ്രഹ്മണ്യന് നാഷണല്‍ ജിയോഗ്രാഫിക്ക് പിക്ചേഴ്സ് ഓഫ് ദ ഇയര്‍ അവാര്‍ഡ് 

 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി