
ജപ്പാനിലെ ജനപ്രിയ അനീമേഷൻ സീരിസുകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ കോടിക്കണക്കിന് രൂപയ്ക്ക് ഓർഡർ ചെയ്യുകയും പിന്നീട് പണം നൽകാതെ ഓർഡറുകൾ റദ്ദാക്കുകയും ചെയ്ത യുവതിയെ ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ ആനിമെ, മംഗ സാധനങ്ങളാണ് മായു യോഷിദ എന്ന 32 -കാരി ഓൺലൈനായി ഓർഡർ ചെയ്ത്. ജപ്പാനിലെ ജനപ്രിയ മംഗ പ്രസാധകരായ ഷൂയിഷയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നാണ് ഇവർ വിവിധ അക്കൗണ്ടുകളിലൂടെ വ്യാപക ഓർഡറുകൾ നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഏകദേശം 4.3 ബില്യൺ ജാപ്പനീസ് യെൻ (ഏകദേശം 258 കോടി രൂപ) മൂല്യമുള്ള 2,100 -ലേറെ ഓർഡറുകളാണ് മായു യോഷിദ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തന്‍റെ സ്വന്തം പേരിലല്ലാതെ വിവിധ പേരുകളിലായി 238 അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇവർ ഇത്രയേറെ ഓർഡറുകൾ കമ്പനിയ്ക്ക് നൽകിയത്. 'വൺ പീസ്', 'നറൂട്ടോ' തുടങ്ങിയ ജനപ്രിയ ആനിമെ, മംഗ പരമ്പരകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളാണ് മായു പ്രധാനമായും ഓർഡർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധനങ്ങൾ ഓർഡർ ചെയ്ത സമയത്ത് ഇവർ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. എന്നാൽ, സാധനങ്ങളുമായി ഡെലിവറി ഏജന്‍റുമാർ വീട്ടിലെത്തുമ്പോൾ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഇവർ ഓരോ ഓർഡറുകളും തിരിച്ച് അയച്ചു. അതേസമയം മറ്റ് ചില ഓർഡറുകൾ ഇവർ അയക്കുന്നതിന് മുമ്പ് റദ്ദാക്കിയിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ 2,100 -ലേറെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളാണ് മായു റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓർഡർ ചെയ്ത് ഡെലിവറി ചെയ്ത വസ്തുക്കൾ ക്യാൻസൽ ചെയ്ത് തിരിച്ചെത്തിയതിലൂടെ മാത്രം ഷൂയിഷയ്ക്ക് ഏകദേശം 7.5 മില്യൺ യെൻ (ഏകദേശം 45 ലക്ഷം രൂപ) നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രധാനമായും പോസ്റ്റിംഗ്, ഡെലിവറി, സാധനങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചെലവുകളാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
പോലീസ് അന്വേഷണത്തോട് സഹകരിച്ച മായു, തനിക്ക് ആനിമെ, മംഗകളോടുള്ള ഇഷ്ടവും ജീവിതത്തിലെ അമിത സമ്മർദ്ദവുമാണ് ഇത്തരമൊരു പ്രവർത്തി ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പോലീസിനോട് പറഞ്ഞെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ തനിക്ക് വല്ലാത്ത സംതൃപ്തി അനുഭവപ്പെട്ടിരുന്നെന്നും ആശ്വസം ലഭിച്ചിരുന്നെന്നും മായു പോലീസിന് മൊഴി നൽകി. 2023 ഒക്ടോബറോടെയാണ് മായു തന്‍റെ ആവർത്തിച്ചുള്ള ഓർഡറും റദ്ദാക്കലും തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവന്തരം ഓർഡറുകൾ റദ്ദാക്കപ്പെടുന്നത് കമ്പനിക്ക് വലിയ ബാധ്യത ആയതോടെ ഓർഡറുകൾ എവിടെ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് കമ്പനി അന്വേഷിക്കുകയും വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള ഓർഡറുകളെല്ലാം ഒരാളിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് കമ്പനി പോലീസിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഷൂയിഷ, പോലീസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങുകയും ഈ മാസം 4 -ാം തിയതി മായുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.