120 വര്‍ഷം മുമ്പ് അഞ്ചുവയസുകാരി സാന്താക്ലോസിന് എഴുതി കത്ത്, കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്... 

Published : Dec 11, 2022, 09:50 AM IST
120 വര്‍ഷം മുമ്പ് അഞ്ചുവയസുകാരി സാന്താക്ലോസിന് എഴുതി കത്ത്, കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്... 

Synopsis

ഒരു ചാരിറ്റി ഷോപ്പിലേക്ക് നല്‍കിയ ഒരു പുസ്തകത്തിലാണ് ഈ കത്ത് കണ്ടെടുത്തത്. കാന്റർബറിയിലെ ഒരു കടയില്‍ ഇപ്പോള്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ക്രിസ്‍മസ് ഇങ്ങെത്തിക്കഴിഞ്ഞു. ആളുകള്‍ വളരെ ആവേശത്തോടെയാണ് ക്രിസ്‍മസിനെ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടികള്‍. സാന്താക്ലോസ് വരുന്നതും സമ്മാനം നല്‍കുന്നതും കാത്തിരിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍, 100 വര്‍ഷം മുമ്പ് എന്തായിരിക്കും കുട്ടികള്‍ ക്രിസ്‍മസിന് സമ്മാനമായി സാന്താക്ലോസില്‍ നിന്നും ആഗ്രഹിച്ചിട്ടുണ്ടാവുക?

അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തുന്ന ഒരു കത്ത് കണ്ടെടുത്തു. 120 വര്‍ഷം മുമ്പ് ഒരു കുട്ടി സാന്താക്ലോസിന് എഴുതിയ കത്താണ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്. ഈസ്റ്റ്ബോണിൽ നിന്നുള്ള അഞ്ച് വയസ്സുള്ള മർജോറി എന്ന കുട്ടിയാണ് ഈ കത്ത് എഴുതിയത്. 1898 ഡിസംബർ 2 -നാണ് കത്ത് എഴുതിയിരിക്കുന്നത്. 

എന്തൊക്കെയാണ് അവള്‍ ക്രിസ്‍മസിന് സമ്മാനമായി കിട്ടാന്‍ ആഗ്രഹിച്ചിരുന്നത് എന്നോ? ഒരു റിബണ്‍, അവളുടെ പൂച്ചയ്‍ക്ക് ഒരു ബോള്‍, അതുപോലെ താറാവിന്‍റെയും കോഴിയുടെയും രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍, ഒരു കാന്‍വാസ് സ്റ്റോക്കിങ്. ഇത്രയും കാര്യങ്ങള്‍ തരണേ എന്നാണ് കുട്ടി സാന്താക്ലോസിന് കത്ത് എഴുതിയിരിക്കുന്നത്. 

ഒരു ചാരിറ്റി ഷോപ്പിലേക്ക് നല്‍കിയ ഒരു പുസ്തകത്തിലാണ് ഈ കത്ത് കണ്ടെടുത്തത്. കാന്റർബറിയിലെ ഒരു കടയില്‍ ഇപ്പോള്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷോപ്പ് അസിസ്റ്റന്‍റായ ലിലി ബിര്‍ച്ചലിന്‍റെ അച്ഛനാണ് ഈ 120 വര്‍ഷം പഴക്കമുള്ള കത്ത് കണ്ടെത്തിയത്. ലിലി പറയുന്നത് താന്‍ മര്‍ജോറിയുടെ കുടുംബത്തെ കണ്ടെത്താനും ഈ കത്ത് തിരികെ ഏല്‍പ്പിക്കാനും ആഗ്രഹിക്കുന്നു എന്നാണ്. 

'വളരെ നിഷ്‍കളങ്കമായൊരു കത്താണ് ഇത്. കുട്ടികളെ സംബന്ധിച്ച് എന്താണ് ക്രിസ്‍മസ് എന്ന് അത് വ്യക്തമാക്കുന്നു. കുഞ്ഞുകുഞ്ഞു സമ്മാനങ്ങളും മാജിക്കുകളും വിശ്വാസവും ഒക്കെയാണ് കുഞ്ഞുങ്ങളെ സംബന്ധിച്ച് ക്രിസ്മസ്' എന്നും ലിലി പറഞ്ഞു. എത്രയും പെട്ടെന്ന് മര്‍ജോറിയുടെ കുടുംബത്തെ കണ്ട് കത്ത് ഏല്‍പ്പിക്കാം എന്നാണ് ലിലി പ്രതീക്ഷിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ഇരട്ടകൾ; പക്ഷേ, അച്ഛൻ രണ്ട്! വിവരം അറിഞ്ഞത് 49 വർഷത്തിന് ശേഷം നടത്തിയ ഡിഎൻഎ ടെസ്റ്റിൽ
ഖത്തറിന് മുകളിൽ വച്ച് യുഎസിന്‍റെ ഫ്ലൈയിംഗ് ഗ്യാസ് സ്റ്റേഷൻ 'കെസി 134' അപ്രത്യക്ഷമായി