കാലാവസ്ഥാ വ്യതിയാനം; ഫോസിൽ ഇന്ധനങ്ങൾക്കുള്ള ധനസഹായം നിര്‍ത്താന്‍'Make My Money Matter'ക്യാമ്പയിൻ

By Web TeamFirst Published Jan 28, 2023, 9:24 AM IST
Highlights

ക്യാമ്പൈന് പിന്തുണയുമായി സമൂഹത്തിലെ ധനികരിലെ പ്രധാന വിഭാഗമായ സെലിബ്രിറ്റികള്‍ മുന്നോട്ട് വന്നതോടെ ബാങ്കുകളും തിരിച്ച് ചിന്തിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോകമെങ്ങും കാലാവസ്ഥാ ദുരന്തത്തിന്‍റെ പിടിയിലാണെന്ന യാഥാര്‍ത്ഥ്യം നാം ഇനിയും മനസിലാക്കിയിട്ടില്ലെങ്കിലും കാലാവസ്ഥാ വ്യാതിയാനം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്നാണ് ഇപ്പോള്‍ പാശ്ചാത്യ ലോകത്തെ സാമൂഹിക -സാംസ്കാരിക - പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ലോക രാഷ്ടങ്ങള്‍ നടത്തുന്ന കാലാവസ്ഥാ ഉച്ചകോടികള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് വിളിച്ച് പറഞ്ഞത് കൌമാരക്കാരിയായ ഗ്രേറ്റാ തുംബര്‍ഗാണ്. ആദ്യകാലത്ത് ഗ്രേറ്റയ്ക്ക് വലിയ പിന്തുണയുണ്ടായിരുന്നില്ലെങ്കിലും പിന്നീട്  ലോകം കൂടുതല്‍ ദുരിതങ്ങളിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ ആളുകള്‍ പരിസ്ഥിതിയ്ക്ക് വേണ്ടി രംഗത്തെത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 

ഏറ്റവും ഒടുവിലായി ഫോസിൽ ഇന്ധനങ്ങൾക്ക് ധനസഹായം നൽകുന്നത് നിർത്താൻ യുകെയിലെ ബാങ്കുകളോട് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുളള സാമൂഹിക പ്രവര്‍ത്തകര്‍ അഭ്യർത്ഥിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പുതിയ എണ്ണ, വാതക, കൽക്കരി പദ്ധതികൾക്ക് ധനസഹായം നൽകുന്നത് നിർത്താൻ യുകെയിലെ ഏറ്റവും വലിയ അഞ്ച് ഹൈ സ്ട്രീറ്റ് ബാങ്കുകളോട് ആഹ്വാനം ചെയ്ത സെലിബ്രിറ്റികളിൽ എമ്മ തോംസൺ, സ്റ്റീഫൻ ഫ്രൈ, ഐസ്‌ലിംഗ് ബീ എന്നിവരും ഉൾപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

HSBC, Barclays, Santander, NatWest, Lloyds എന്നിവര്‍  "ഫോസിൽ ഇന്ധന വിപുലീകരണത്തിന്" ധനസഹായം നൽകുന്നുവെന്ന വിമർശനത്തിന് പിന്നാലെയാണ് സെലിബ്രിറ്റികള്‍ ബാങ്കുകളോട് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രീൻപീസ് പോലുള്ള ചാരിറ്റികളും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ട്. 2016-നും 2021-നും ഇടയിൽ HSBC, Barclays, Santander, NatWest, Lloyds എന്നിവര്‍ ചേര്‍ന്ന് ഏകദേശം 368 ബില്യണ്‍ ഡോളര്‍ ഫോസിൽ ഇന്ധന വ്യവസായത്തിലേക്ക് ഒഴുക്കിയതായി റെയിൻഫോറസ്റ്റ് ആക്ഷൻ നെറ്റ്‌വർക്ക് എന്ന പരിസ്ഥിതി സംഘടനയുടെ ഗവേഷണം വിരല്‍ ചൂണ്ടുന്നു. ഇതിന് പിന്നാലെയാണ് Make My Money Matter ക്യാമ്പയിൻ ആരംഭിച്ചത്. ഈ കാലത്തിനിടെയില്‍  എണ്ണ, വാതക പദ്ധതികളിൽ 141 ബില്യൺ ഡോളറിന്‍റെ ഏറ്റവും വലിയ നിക്ഷേപം നടത്തുന്ന 50 കമ്പനികൾക്ക് വായ്പക്കാർ ധനസഹായം നൽകി.ജർമ്മനിയിൽ ഒരു പുതിയ കൽക്കരി ഖനി തുറക്കുന്ന ഒരു കമ്പനിക്ക് എച്ച്എസ്ബിസി ഈ മാസം 340 മില്യൺ ഡോളർ നൽകിയതായി കണ്ടെത്തി. ഇതിനെതിരെ സമര രംഗത്തിറങ്ങിയ ഗ്രേറ്റയെ പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോകുന്ന ചിത്രം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 

 

Time for banks to stop financing fossil fuel expansion 🔥 help us make even more noise by adding your name! https://t.co/4nz39cpH1H pic.twitter.com/XCBn0A8QEG

— Make My Money Matter (@MMMoneyMatter)

നേരത്തെ ലിയനാര്‍ഡോ ഡി കാപ്രിയോ പാരിസ്ഥിതിക വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നെങ്കില്‍ ഇപ്പോള്‍ Make My Money Matter ക്യാമ്പൈനുമായി നിരവധി സെലിബ്രിറ്റികളാണ് സഹകരിക്കുന്നത്. നടൻ മാർക്ക് റൈലൻസ്, സംഗീതജ്ഞൻ ബ്രയാൻ എനോ എന്നിവരും ക്യാമ്പൈന്‍റെ ഭാഗമാണ്. ഫോസിൽ ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുന്ന അല്ലെങ്കിൽ ഇടപാടുകാരുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന പദ്ധതികൾക്ക് നേരിട്ട് ധനസഹായം നൽകുന്നത് നിർത്താൻ ബാങ്കുകളോട് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്തിൽ ഒപ്പിടാൻ പൊതുജനങ്ങളോട്  ഇവര്‍ അഭ്യർത്ഥിക്കുന്നു.ഈ ക്യാമ്പൈന്‍റെ സ്ഥാപകന്‍ ചലച്ചിത്ര നിർമ്മാതാവ് കൂടിയായ റിച്ചാർഡ് കർട്ടിസ് ഒരു പടി കൂടി കടന്ന് പറഞ്ഞത്, "ബാങ്കുകൾക്ക് താഴെ തീയിടാൻ" ആഗ്രഹിക്കുന്നുവെന്നാണ്. കാലാവസ്ഥയെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്ന സംഘടനകളിൽ നിന്ന് ധനസഹായം പിൻവലിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ടെന്ന് ടിവി അവതാരകൻ ക്രിസ് പാക്കം സിബിഇ പറഞ്ഞു.കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ തങ്ങളുടെ ബാങ്ക് വേണ്ടത്ര പ്രവർത്തിക്കുന്നുവെന്ന് കരുതുന്നില്ലെന്ന് സർവേയിൽ പങ്കെടുത്ത അഞ്ച് ബാങ്കുകളിലെ 85% ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. 

ക്യാമ്പൈന് പിന്തുണയുമായി സമൂഹത്തിലെ ധനികരിലെ പ്രധാന വിഭാഗമായ സെലിബ്രിറ്റികള്‍ മുന്നോട്ട് വന്നതോടെ ബാങ്കുകളും തിരിച്ച് ചിന്തിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. "കാർബൺ-ഇന്‍റൻസീവ്" കമ്പനികൾക്ക് "അവരുടെ പുറന്തള്ളൽ കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നില്ലെങ്കിൽ" അവർക്കുള്ള പിന്തുണ കാലക്രമേണ കുറയ്ക്കുമെന്ന് എച്ച്എസ്ബിസി പറയുന്നു.പാരീസ് ഉടമ്പടിക്ക് അനുസൃതമായി വിശ്വസനീയമായ ഒരു പരിവർത്തന പദ്ധതി ഇല്ലെങ്കിൽ, കൽക്കരി അല്ലെങ്കിൽ എണ്ണ , വാതക ഉൽപ്പാദകർക്ക് ഇനി വായ്പ നൽകുകയോ അണ്ടർറൈറ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് നാറ്റ്വെസ്റ്റ് ഗ്രൂപ്പ് പറയുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ ആഭ്യന്തര ബാങ്കായ ലോയ്ഡ്സ് ഒക്ടോബറിൽ പുതിയ എണ്ണ, വാതക പാടങ്ങൾ വികസിപ്പിക്കുന്നതിനുള്ള "നേരിട്ടുള്ള" ധനസഹായം നിർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 

 

 

click me!