
84 വർഷങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകം അതേ ലൈബ്രറിയിലേക്ക് തന്നെ തിരികെ എത്തുക എന്നത് ഇത്തിരി അതിശയം ഉള്ള കാര്യമാണ് അല്ലേ? ക്യാപ്റ്റൻ വില്ല്യം ഹാരിസൺ എന്നൊരാൾ വളരെ വർഷങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ നിന്നും വായിക്കാനായി ഒരു പുസ്തകമെടുത്തു. 1938 ഒക്ടോബർ 11 -നായിരുന്നു അത് ലൈബ്രറിയിൽ തിരികെ ഏൽപ്പിക്കേണ്ടത്. എന്നാൽ, അദ്ദേഹം അത് മറന്നുപോയി. 1957 -ൽ അദ്ദേഹം മരിച്ചു. അതുവരെ അദ്ദേഹത്തിന്റെ അലമാരയിൽ കിടന്ന പുസ്തകം മരണശേഷം അദ്ദേഹത്തിന്റെ മറ്റ് വസ്തുക്കൾക്കൊപ്പം ബന്ധുക്കൾ മാറ്റിവച്ചു.
അദ്ദേഹത്തിന്റെ മകൾ അന്നയും അടുത്തിടെ മരിച്ചു. അപ്പോഴും പുസ്തകം ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ തന്നെ കിടന്നു. അതിനിടയിലാണ് വില്ല്യമിന്റെ കൊച്ചുമകനായ പാഡി റിയോർഡന്റെ ശ്രദ്ധയിൽ പുസ്തകം പെടുന്നത്. അതോടെ പുസ്തകം എവിടുത്തേതാണോ അവിടേക്ക് തന്നെ തിരികെ ഏൽപ്പിക്കണം എന്ന് പാഡി കരുതുകയായിരുന്നു. അങ്ങനെ, £18.27 പിഴയോട് കൂടി കവൻട്രിയിലെ ഏൾസ്‌ഡൺ കാർണഗീ കമ്മ്യൂണിറ്റി ലൈബ്രറിയിലേക്ക് പുസ്തകം തിരികെ എത്തിച്ചു.
സോലൈബ്രറിയുടെഷ്യൽ മീഡിയ പേജ് പുസ്തകത്തിന്റെ ചിത്രങ്ങളോടൊപ്പം പുസ്തകം തിരികെ എത്തിയ സന്തോഷം പങ്കുവച്ചു. 'അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സംഭവിച്ചു. റിച്ചാർഡ് ജെഫറീസിന്റെ റെഡ് ഡീർ എന്ന പുസ്തകത്തിന്റെ കോപ്പി 84 വർഷങ്ങൾക്ക് ശേഷം തിരികെ എത്തി. പാഡി റിയോർഡൻ എന്നയാളാണ് തന്റെ മുത്തച്ഛൻ കൊണ്ടുപോയ പുസ്തകം തിരികെ ഏൽപ്പിച്ചത്. അതിനൊപ്പം പിഴയും ലൈബ്രറിയെ ഏൽപ്പിച്ചു' എന്ന് ലൈബ്രറി സാമൂഹിക മാധ്യമത്തിൽ എഴുതി.
പുസ്തകം വായിച്ചു കഴിഞ്ഞാലുടനെ തിരികെ ഏൽപ്പിക്കണം എന്നും അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും എന്നുമൊക്കെ പുസ്തകത്തിൽ തന്നെ എഴുതിയിരിക്കുന്നതും കാണാം. ഏതായാലും ഇത്രയധികം വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി ഒരു പുസ്തകം തിരികെ എത്തിയ പോസ്റ്റ് കണ്ട് നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. എത്ര സന്തോഷമുള്ള കാര്യമാണ് അത് എന്ന് പലരും പോസ്റ്റിനോട് പ്രതികരിച്ചു.