മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ വലുപ്പമുള്ള ഭീമൻ മത്സ്യം പിടിയില്‍, പിന്നെ നടന്നത്!

By Web TeamFirst Published Jun 7, 2023, 2:38 PM IST
Highlights

 ഇറ്റലിയിലെ പോ നദിയിൽ നിന്നാണ് അലസ്സാൻഡ്രോ ബെയിൻകാർഡി തന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മീൻപിടുത്തം നടത്തിയത്. 43 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് അലസ്സാൻഡ്രോ ഈ ഭീമൻ മത്സ്യത്തെ തന്‍റെ വരുതിയിലാക്കിയത്. 


ലോകപ്രശസ്ത എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‍വേയുടെ ലോകോത്തര കൃതികളിലൊന്നാണ് കിഴവനും കടലും.  സാന്‍റിയാഗോ എന്ന വൃദ്ധന്‍ കടലില്‍ മത്സ്യബന്ധനത്തിന് പോവുകയും ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച മീനിന്‍റെ എല്ലുമായി തിരികെ കരയിലേക്ക് വരികയും ചെയ്യുന്ന നോവല്ല ലോകമെങ്ങും ഏറെ ആരാധകരെ നേടിയെടുത്തു. ചെറിയ ചില വ്യത്യാസങ്ങളോടെ സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഇറ്റലിയില്‍ സംഭവിച്ചു. 

ഇറ്റലിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ അലസ്സാൻഡ്രോ ബെയിൻകാർഡി എന്ന മത്സ്യത്തൊഴിലാളി മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 9 അടിയിൽ അധികം വലിപ്പമുള്ള, അതായത് ഒരു ശരാശരി മനുഷ്യന്‍റെ ഉയരത്തെക്കാള്‍ വലിയൊരു ഭീമൻ ക്യാറ്റ്ഫിഷിനെ പിടികൂടി. ഇറ്റലിയിലെ പോ നദിയിൽ നിന്നാണ് അലസ്സാൻഡ്രോ ബെയിൻകാർഡി തന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മീൻപിടുത്തം നടത്തിയത്. 43 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് അലസ്സാൻഡ്രോ ഈ ഭീമൻ മത്സ്യത്തെ തന്‍റെ വരുതിയിലാക്കിയത്. 

23 വർഷമായി മത്സ്യബന്ധന മേഖലയിലുള്ള താൻ, ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ക്യാറ്റ് ഫിഷിനെയാണ് പിടികൂടിയതെന്നതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അലസ്സാൻഡ്രോ പറഞ്ഞു. ജീവൻ മരണ പോരാട്ടമായിരുന്നു ആ മത്സ്യബന്ധനമെന്നാണ് ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ അലസ്സാൻഡ്രോ പ്രതികരിച്ചത്. താൻ തനിച്ചായിരുന്നു അന്നേദിവസം മത്സ്യബന്ധനം നടത്തിയിരുന്നതെന്നും പതിവുപോലെ കുറച്ചു മീനുകളെ പിടിച്ചതിന് ശേഷം മടങ്ങിവരാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

കാർഡ്ബോർഡ് പെട്ടികൊണ്ട് മുഖം മറച്ച് കവർച്ചക്കെത്തി; പക്ഷേ, ഒരൊറ്റ നിമിഷം കള്ളന് സംഭവിച്ച അബദ്ധം !

മത്സ്യബന്ധനം ആരംഭിച്ച് അല്പസമയം കഴിഞ്ഞപ്പോൾ തന്നെ ഭീമൻ മത്സ്യം തന്‍റെ വലയിൽ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയത് ജീവൻ മരണ പോരാട്ടമായിരുന്നു.  ആദ്യം എന്താണ് ചെയ്യേണ്ടതെന്ന പരിഭ്രാന്തിയുണ്ടായിരുന്നു.  പിന്നീട് ആത്മധൈര്യം സംഭരിച്ച് എങ്ങനെയും മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്ക് നദിയിലേക്ക് ഇറങ്ങി മത്സ്യത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ തന്‍റെ ബോട്ട് കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയന്നും പിന്നീട് ഏറെ ദൂരം നീന്തിയാണ് ബോട്ടും മറ്റ് സാധന സാമഗ്രികളും  വീണ്ടെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താൻ കീഴടക്കിയ ഭീമൻ മത്സ്യത്തിന്‍റെ ഭാരത്തെ കുറിച്ച് തനിക്ക് അറിയാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും മത്സ്യത്തിന്‍റെ അളവെടുത്തതിന് ശേഷം അതിനെ വെള്ളത്തിലേക്ക് തന്നെ മോചിപ്പിച്ചു. ഏതെങ്കിലും അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യമാകുമോയെന്ന ആശങ്കയുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ പിടികൂടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്സ്യമാകാം അലസ്സാൻഡ്രോ പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം. മത്സ്യത്തെ തിരികെ വിട്ടതിനാൽ അദ്ദേഹത്തിന്‍റെ ഈ നേട്ടം ലോക റെക്കോർഡിന് യോഗ്യത നേടില്ല, പക്ഷേ,  ഇന്‍റർനാഷണൽ ഗെയിം ഫിഷ് അസോസിയേഷന്‍റെ ക്യാച്ച് ആൻഡ് റിലീസ് ലെങ്ത് റെക്കോർഡിൽ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

വുര്‍ഹാമി സിംഹക്കൂട്ടങ്ങളില്‍ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടുന്ന കാട്ടുപോത്ത്; വൈറല്‍ വീഡിയോ

click me!