
സുഹൃത്തിനൊപ്പം കിടക്കയിൽ കിടന്നുറങ്ങവെ നായ തന്നെ വെടിവച്ചുവെന്നും നിസ്സാരമായ പരിക്കുകളോടെ താൻ രക്ഷപ്പെട്ടുവെന്നും യുവാവ്. തന്റെ ഒരു വയസ്സുള്ള പിറ്റ്ബുൾ തന്നെ വെടിവച്ചു എന്നാണ് യുവാവ് പറഞ്ഞത്.
ടെന്നെസിയിലാണ് സംഭവം. ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് മെംഫിസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തി. പരിക്കേറ്റ യുവാവിനെയും ഇയാളുടെ നായയായ ഓറിയോയെയും കണ്ടെത്തി. പക്ഷേ, സംഭവസ്ഥലത്ത് നിന്ന് ആയുധമൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. നേരത്തെ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് തോക്ക് കൊണ്ടുപോയത് എന്ന് യുവാവ് പറഞ്ഞു.
ഓറിയോയുടെ കൈ അറിയാതെ ട്രിഗർ ഗാർഡിൽ കുടുങ്ങിപ്പോയി. അങ്ങനെയാണ് വെടിപൊട്ടിപ്പോയത് എന്നും അപകടം സംഭവിച്ചത് എന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
യുവാവിന്റെ തുടയിലാണ് വെടിയേറ്റത്. എന്നാൽ, വലിയ ഗുരുതരമായ പരിക്കുകളേറ്റില്ല. പിന്നീട്, ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് അതൊരു ഭ്രാന്തമായ അപകടമായിരുന്നു എന്നാണ്. നായ പെട്ടെന്ന് ചാടി, അതോടെ വെടിപൊട്ടി എന്നും സുഹൃത്ത് പറയുന്നു.
യുവാവിന്റെ പരിക്കുകൾ ഭേദമായി വരികയാണ്. യുവാവിനെ വെടിവച്ച പിറ്റ്ബുള്ളിനും പ്രശ്നങ്ങളൊന്നും ഇല്ല എന്നും യുവാവിന്റെ സുഹൃത്ത് അറിയിച്ചു. അതൊരു കുസൃതിക്കാരനായ നായയാണ്. ഓടാനും ചാടാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയാവും തോക്കും എടുത്തിട്ടുണ്ടാവുക. വെടിയൊച്ച കേട്ടാണ് ഉറക്കത്തിൽ നിന്നും എണീറ്റത് എന്നും സംഭവം നടക്കുമ്പോൾ യുവാവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി പറഞ്ഞു.
യുഎസ്സിൽ ഇതുപോലെ അറിയാതെ നടക്കുന്ന തോക്കുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സമീപകാലങ്ങളിൽ നിരവധിപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
'നിങ്ങൾ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്'; അജ്ഞാതനായ പൈലറ്റ് തന്ന കുറിപ്പ് പങ്കുവച്ച് യുവതി, ക്ഷമാപണവും