
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനിലെ ബെനിഡോമി(Benidorm)ൽ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ബ്രിട്ടനിൽ നിന്നുള്ള പോൾ ബിഷപ്പ്(Paul Bishop). അന്ന് മദ്യപിച്ച് ബിന്നിലേക്ക് വാളുവെച്ച കൂട്ടത്തില്‍ ആളുടെ വെപ്പുപല്ലും നഷ്ടപ്പെട്ടു. എന്നാല്‍, 11 വര്‍ഷങ്ങള്‍ക്ക് ശേഷം അവ അയാളെ തേടിയെത്തിയിരിക്കയാണ്. 63 -കാരനായ പോൾ ബിഷപ്പ്, 2011 -ലെ ഒരു രാത്രിയിൽ സ്പാനിഷ് പാർട്ടി റിസോർട്ടിൽ വച്ച് സൈഡർ കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വയ്യാതായി. അന്ന് ഛർദ്ദിച്ച കൂട്ടത്തിലാണ് പല്ല് നഷ്ടപ്പെട്ടത്.
പോളിന്റെ പല്ലുകൾ ലാൻഡ്ഫില്ലിൽ (ചപ്പുചവറുകള്‍ മണ്‍പാളികള്‍ക്കിടയില്‍ മൂടുന്നയിടം) കണ്ടെത്തിയതിനെത്തുടർന്ന്, സ്‌പാനിഷ് അധികാരികൾ ഡിഎൻഎ രേഖകൾ പരിശോധിച്ച് ഒടുവിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്‌റ്റാലിബ്രിഡ്ജിലെ പോളിനെ കണ്ടെത്തി. ഏറെ നാളായി നഷ്‌ടപ്പെട്ട തന്റെ പല്ലുകൾ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും സ്തംഭിച്ചുവെന്നും പോൾ പറഞ്ഞു.
പത്തുവര്‍ഷം മുമ്പുള്ള ആ രാത്രിയില്‍ താന്‍ ബാക്കിവന്ന സൈഡര്‍ കൂടി കുടിച്ചുവെന്നും ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ അടുത്തുണ്ടായിരുന്നത് ബിന്‍ ആണ് അതിലേക്ക് ഛര്‍ദ്ദിച്ചു എന്നും പോള്‍ ബിബിസിയോട് പറഞ്ഞു. പിന്നീട് അടുത്ത ബാറിലേക്ക് പോകുമ്പോള്‍ സുഹൃത്താണ് ചോദിക്കുന്നത് തന്‍റെ പല്ല് എവിടെപ്പോയി എന്ന്. പല്ലിന് വേണ്ടി തെരഞ്ഞുവെങ്കിലും അന്നത് കിട്ടിയില്ല. അവര്‍ അവിടെ നിന്നും മടങ്ങുകയും ചെയ്‍തു.
ഒടുവില്‍ ഇപ്പോള്‍ പോസ്റ്റില്‍ പല്ലു വന്നപ്പോള്‍ ആരോ പറ്റിക്കാന്‍ ചെയ്യുന്നതാണ് എന്നാണ് പോള്‍ കരുതിയത്. ലാന്‍ഡ്‍ഫില്ലില്‍ വച്ചാണ് പോളിന്‍റെ വെപ്പുപല്ലുകള്‍ കണ്ടെടുത്തത്. ശേഷം അതിന്‍റെ ഡിഎന്‍എ പരിശോധന നടത്തി. അതിനുപിന്നാലെ ബ്രിട്ടീഷ് റെക്കോര്‍ഡ്സ് പരിശോധിച്ച് വിലാസം കണ്ടെത്തി അത് പോസ്റ്റ് ചെയ്‍തു. അത് തികച്ചും അവിശ്വസനീയം തന്നെ ആയിരുന്നു എന്നും പോള്‍ പറയുന്നു.