
വിവാഹദിവസം വേദിയിൽ വച്ച് വരന് വെട്ടേറ്റു. നടുക്കുന്ന സംഭവം നടന്നത് മഹാരാഷ്ട്രയിലെ അമരാവതിയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വരന് വെട്ടേറ്റതിന് പിന്നാലെ വിവാഹച്ചടങ്ങുകൾ പകർത്താനെത്തിയ വീഡിയോഗ്രാഫറുടെ ഡ്രോൺ രണ്ട് കിലോമീറ്ററോളം അക്രമിയെ പിന്തുടർന്നു. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച അമരാവതിയിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം നടന്നത്. ചടങ്ങിനിടെ വേദിയിലേക്ക് എത്തിയ രാഘോ ജിതേന്ദ്ര ബക്ഷി എന്നയാൾ വരനെ മൂന്ന് തവണ കുത്തിയതായി പറയപ്പെടുന്നു. ആദ്യം അതിഥികൾക്ക് ഒന്നും മനസിലായില്ലെങ്കിലു സംഭവം വരന് കുത്തേറ്റുവെന്ന് മനസിലായതോടെ വിവാഹസ്ഥലത്ത് പരിഭ്രാന്തി പടർന്നു. തുടർന്ന് അക്രമി സ്റ്റേജ് വിട്ട് പുറത്തേക്കുള്ള വഴിയിലേക്ക് ഓടുകയായിരുന്നു.
ചടങ്ങ് ചിത്രീകരിച്ചുകൊണ്ടിരുന്ന വിവാഹത്തിന് ഏർപ്പാടാക്കിയ വീഡിയോഗ്രാഫർ പെട്ടെന്ന് തന്നെ ഓടിപ്പോയ അക്രമിയുടെ പിന്നാലെ തന്റെ ഡ്രോൺ പറത്തുകയായിരുന്നു. വൈറലായിരിക്കുന്ന ഡ്രോൺ ദൃശ്യങ്ങളിൽ, ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച പ്രതിയെ ഡ്രോൺ പിന്തുടരുന്നത് കാണാം. നിമിഷങ്ങൾക്കകം, അക്രമി വേദിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു മോട്ടോർ സൈക്കിളിൽ കയറി. കറുത്ത വസ്ത്രം ധരിച്ച മറ്റൊരാളും ഇയാളോടൊപ്പം ഉണ്ടായിരുന്നു. ഇരുവരും വേഗത്തിൽ വണ്ടിയിൽ കയറി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. വരന്റെ ഒരു ബന്ധു അവരുടെ പിന്നിൽ ഓടുന്നതും അവർ രക്ഷപ്പെടുന്നതും വരന്റെ ഒരു ബന്ധു ഇവരെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രോൺ ഏകദേശം രണ്ട് കിലോമീറ്ററോളം മോട്ടോർ സൈക്കിളിനെ പിന്തുടർന്നു, ഇരുവരും ഓടിപ്പോയ വഴിയെല്ലാം പകർത്തുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഒരു ഡിജെ നൃത്തത്തിനിടെയുണ്ടായ ചെറിയ തർക്കത്തിന് പിന്നാലെയാണ് വരന് കുത്തേറ്റതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വരനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന് ആഴത്തിൽ കുത്തേറ്റിട്ടുണ്ടെന്നും എങ്കിലും ആരോഗ്യനില തൃപ്തികരമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.