Massage Therapist Caught : മസാജ് പാര്‍ലറില്‍ രഹസ്യക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി

By Web TeamFirst Published Jan 18, 2022, 7:27 PM IST
Highlights

മസാജിനു തൊട്ടുമുമ്പായി വസ്ത്രങ്ങള്‍ മാറുന്നതിനുള്ള മുറിയില്‍നിന്നും തനിക്കുനേരെ തിരിഞ്ഞ നിലയില്‍ ഒളിപ്പിച്ചു വെച്ച മൊബൈല്‍ ഫോണ്‍ കണ്ടുവെന്നാണ്  ഇവരുടെ പരാതി. Photo: Representational Image/ Gettyimages

മസാജ് പാര്‍ലറില്‍ രഹസ്യ ക്യാമറ വെച്ച് ചെറുപ്പക്കാരിയുടെ നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത കേസില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരന് കോടതി ശിക്ഷ വിധിച്ചു. ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള മസാജ് സെന്ററില്‍ രഹസ്യമായി വെച്ച മൊബൈല്‍ ക്യാമറയിലൂടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത കുറ്റത്തിനാണ് ഈലിങ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒരു കുഞ്ഞിന്റെ പിതാവായ പ്രതി കംപല്‍സീവ് സെക്ഷ്വല്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണെന്ന് കോടതി കണ്ടെത്തി. വിവിധ തരം സാമൂഹ്യ സേവനങ്ങള്‍, ലൈംഗികതിക്രമ കേസ് പ്രതികള്‍ക്കായുള്ള കൗണ്‍സലിംഗ് സെഷനുകള്‍, പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശിക്ഷ. 

ബ്രിട്ടനിലെ ചിസ്‌വിക്കിലുള്ള പ്രശസ്തമായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ 35-കാരന്‍ റ്റമസ് ഡൊമിനിക്കോയാണ് കുടുങ്ങിയത്. ലണ്ടനിലെ പ്രശസ്തമായ ബോഡിയോളജി മസാജ് സ്‌കൂളില്‍നിന്നും 2015-ല്‍ ബിരുദമെടുത്ത ഇയാള്‍ അക്യുപങ്ചര്‍, ഗര്‍ഭിണികളുടെ മസാജ്, നവജാതശിശുക്കളുടെ മസാജ് എന്നിവയില്‍ സ്‌പെഷ്യലിസ്റ്റ് ആണ്. 

 

റ്റമസ് ഡൊമിനിക്കോ

 

ഇയാള്‍ക്കെതിരെ നിലവില്‍ ഒരു പരാതിയുമില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇത്തരം ദൃശ്യങ്ങളൊന്നും കണ്ടുകിട്ടിയില്ല. ഇതൊക്കെയാണ് ജയില്‍ ശിക്ഷ ഒഴിവാകാനുള്ള കാരണം. 

ജുലൈ 11-നാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വര്‍ഷമായി ഇയാളുടെ മസാജ് സെന്ററില്‍ പതിവുകാരിയായ 22-കാരിയാണ് പരാതിപ്പെട്ടത്. മസാജിനു തൊട്ടുമുമ്പായി വസ്ത്രങ്ങള്‍ മാറുന്നതിനുള്ള മുറിയില്‍നിന്നും തനിക്കു നേരെ തിരിഞ്ഞ നിലയില്‍ ഒളിപ്പിച്ചു വെച്ച മൊബൈല്‍ ഫോണ്‍ കണ്ടുവെന്നാണ്  ഇവരുടെ പരാതി. താന്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് അഴിച്ച വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചശേഷം പുറത്തേക്കിറങ്ങി ഇവര്‍ പൊലീസിനെ വിളിച്ച് പരാതിപ്പെട്ടു. ഉടന്‍ എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വീട്ടിലെയും സ്ഥാപനത്തിലെയും കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഈ ഫോണിലല്ലാതെ മറ്റൊരിടത്തും നഗ്‌നദൃശ്യങ്ങള്‍ കണ്ടെത്തിയില്ല എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍, ഇതിനു മുമ്പും വസ്ത്രങ്ങള്‍ മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. അന്നൊന്നും അത് ശ്രദ്ധിച്ചിരുന്നില്ല എന്നും എന്നാല്‍, അന്നും ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നു വേണം സംശയിക്കാനെന്നുമാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. 
 

click me!