കുട്ടികളെയും യുവാക്കളെയും കാണാനില്ല, പിന്നില്‍ മയക്കുമരുന്ന് സംഘം? നെഞ്ചുനീറി കുടുംബങ്ങള്‍...

By Web TeamFirst Published Jul 16, 2020, 3:00 PM IST
Highlights

കാണാതായവരുടെ പട്ടികയിൽ 75 ശതമാനവും പുരുഷന്മാരാണെന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് പുറമേ 12,000 -ത്തിലധികം കുട്ടികളെയും  കാണാനില്ലെന്ന് ഡാറ്റ പറയുന്നു.

മെക്സിക്കോയിൽ യുവാക്കളെ കാണാതാകുന്നു. പുതുതായി ഇറങ്ങിയ ഒരു സർക്കാർ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഏകദേശം 73,201 -ൽ അധികം ആളുകളെയാണ് ഇവിടെ കാണാതായിട്ടുള്ളത്. അതും കാണാതായവരിൽ 75 ശതമാനവും 15 -നും 30 -നും ഇടയിൽ പ്രായമുള്ളവരാണ്. ജനുവരി മുതൽ ഈ കണക്കുകൾ ഗണ്യമായി ഉയർന്നു. ജനുവരിക്കുശേഷം 11,500 പേരെ കാണാതായിട്ടുണ്ട്. 1964 -നും 2020 ജൂലൈ 14 -നും ഇടയിൽ 177,863 പേരെയും. രാജ്യത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. അവർ തമ്മിലുള്ള ചേരിപ്പോരിൽ രാജ്യത്തെ യുവാക്കളുടെ ജീവനാണ് പൊലിഞ്ഞുപോകുന്നതെന്ന വിമര്‍ശനമുയരുന്നുണ്ട്.    

2020 -ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 2,332 പേരെയാണ് കാണാതായതെന്ന് സർക്കാർ അറിയിച്ചു. കാണാതായ ഒരാളുടെ മൃതദേഹം മെക്സിക്കൻ സംസ്ഥാനമായ ബജ കാലിഫോർണിയയിലെ ഒരു രഹസ്യ ശ്‍മശാന സ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. ജൂലൈയിലെ ഒന്നാമത്തെയും രണ്ടാമത്തെയും ആഴ്ചയിൽ ആറ് ദിവസത്തെ ഇടവേളയിൽ കണ്ടെത്തിയത് അഞ്ച് ശരീരഭാഗങ്ങളാണ്.  

കാണാതായവരുടെ പട്ടികയിൽ 75 ശതമാനവും പുരുഷന്മാരാണെന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് പുറമേ 12,000 -ത്തിലധികം കുട്ടികളെയും  കാണാനില്ലെന്ന് ഡാറ്റ പറയുന്നു. അവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കാണാതായ 73,000 -ത്തിലധികം ആളുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് തെരച്ചിലിൽ പുറത്ത് വന്നത്, നാഷണൽ സെർച്ച് ഫോർ മിസ്സിംഗ് പേഴ്‌സൺസ് കമ്മീഷൻ ഡയറക്ടർ കാർല ക്വിന്റാന പറഞ്ഞു.  കാണാതായവർ തട്ടിക്കൊണ്ടുപോകൽ മുതൽ നരഹത്യ വരെയുള്ള കുറ്റകൃത്യങ്ങൾ നേരിട്ടു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചിലർ മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ചെറുപ്പക്കാരടക്കം മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇവിടെ പല സ്ത്രീകളെയും നിർബന്ധിച്ച് ലൈംഗിക വ്യാപാരത്തിൽ ഏർപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.  

കുറ്റകൃത്യത്തെക്കുറിച്ചുള്ള അപൂർണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഡാറ്റയുടെ പേരിലും ജനങ്ങള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. നരഹത്യകളും സ്ത്രീകളുടെ കൊലപാതകങ്ങളും കഴിഞ്ഞ വർഷം മെക്സിക്കോയിൽ റെക്കോർഡ് നിലയിലാണ് ഉയർന്നത്. പടിഞ്ഞാറൻ മെക്സിക്കോയിലെ പ്യൂർട്ടോ പെനാസ്കോയിൽ നിന്ന് 2019 ഒക്ടോബറിൽ കാണാതായവർക്കായി സന്നദ്ധസംഘം നടത്തിയ തെരച്ചിലിൽ 44 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പടിഞ്ഞാറൻ മെക്സിക്കൻ നഗരങ്ങളിലൊന്നായ Ixtlahuacán de los Membrillos -ലെ മലിനജല കനാലിൽ നിന്ന് 2019 മാർച്ചിൽ ശരീരഭാഗങ്ങളുള്ള 19 ബാഗുകളെങ്കിലും അധികൃതർ കണ്ടെത്തിയിരുന്നു.  

2006 ഡിസംബർ മുതൽ 6,600 -ലധികം മൃതദേഹങ്ങൾ അനധികൃതമായി കുഴിച്ചെടുത്തതായി സർക്കാർ അറിയിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങൾ തമ്മിലുള്ള പോരാണ് ഇതിന് ഒരു പ്രധാന കാരണം. മയക്കുമരുന്ന്, തട്ടിക്കൊണ്ടുപോകൽ സംഘങ്ങൾ എതിരാളികളുടെയോ ഇരകളുടെയോ മൃതദേഹങ്ങളെ ഗ്രാമപ്രദേശങ്ങളിൽ കൊണ്ട് പോയി പുറന്തള്ളുന്നത് ഒരു സാധാരണ സംഭവമാണ് അവിടെ. സ്വന്തം മക്കളുടെ ജഡമെങ്കിലും ഒരു നോക്ക് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷയിൽ അമ്മമാരാണ് കാണാതായവർക്കായുള്ള തെരച്ചിലിന് നേതൃത്വം നൽകിയത്.  

click me!