2019 -ൽ ഇന്ത്യയിൽ നടന്നത് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെന്ന് യുഎസ് റിപ്പോർട്ട്, നിരീക്ഷണങ്ങൾ ഇങ്ങനെ

By Web TeamFirst Published Jun 11, 2020, 2:25 PM IST
Highlights

കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ'  എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം വരികയുണ്ടായി.

അമേരിക്കൻ ഗവൺമെന്റ് വർഷാവർഷം ലോകത്തെമ്പാടും നടക്കുന്ന സംഭവങ്ങളെ നിരീക്ഷിച്ച് മതസ്വാതന്ത്ര്യം ( Religious Freedom) എന്തുമാത്രം ഹനിക്കപ്പെടുന്നു എന്നുള്ളതിന്റെ വിലയിരുത്തലാണ് ഒരു റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അഥവാ IRF റിപ്പോർട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകരാജ്യങ്ങളിൽ ഓരോന്നിലും എന്തുമാത്രം മതാവാകാശ ലംഘനങ്ങൾ അവിടത്തെ പൗരന്മാരും കുടിയേറ്റക്കാരുമെല്ലാം നേരിടുന്നുണ്ട് എന്നതാണ് ഈ റിപ്പോർട്ടിൽ പ്രതിഫലിക്കുക. 

പ്രസ്തുത റിപ്പോർട്ടിൽ ഇന്ത്യയെക്കുറിച്ചും ഒരു ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 -ൽ ഇന്ത്യയിൽ നടന്ന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടുള്ള ആ വിശകലനത്തിൽ ജമ്മു കശ്മീരിന്റെ വിശിഷ്ട പദവി നീക്കം ചെയ്തത്(ആർട്ടിക്കിൾ 370),  പൗരത്വ നിയമം ഭേദഗതി  ചെയ്തത്(CAA), ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയത് (NRC) എന്നിവയാണ് പ്രധാന പ്രശ്നങ്ങളായി പരാമർശിച്ചിട്ടുള്ളത്. കൂട്ടത്തിൽ രാജ്യത്ത് കഴിഞ്ഞ വർഷം നടന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെയും വിശദമായ വിവരങ്ങൾ ഉണ്ട്. 'വർഗീയ ലഹളകളും, മതത്തിന്റെയും ജാതിയുടെയും പേരിൽ നടന്നിട്ടുള്ള കലാപങ്ങളും, കൊലപാതകങ്ങളും മറ്റും നടക്കുന്നത് അതാതിടങ്ങളിലെ ജനപ്രതിനിധികളും ഭരണകർത്താക്കളും പതിവായി കണ്ടില്ലെന്ന് നടിക്കുന്നുണ്ട്' എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. 'ലഹളയുടെ സമയത്ത് ബിജെപി അടക്കമുള്ള ചില ഹിന്ദു പക്ഷ പാർട്ടികളിലെ നേതാക്കൾ ജനങ്ങളോട് പ്രകോപനപരമായ രീതിയിൽ പ്രസംഗങ്ങൾ നടത്തി' എന്നൊരു നിരീക്ഷണവും ഇതേ റിപ്പോർട്ടിന്റെ ഭാഗമാണ്. ബിജെപിക്കെതിരെ പേരെടുത്തുപറഞ്ഞുകൊണ്ട് നിശിതമായ വേറെയും പല വിമർശനങ്ങളും ഈ റിപ്പോർട്ടിലുണ്ട്.

ഉത്തരേന്ത്യയിൽ പശുക്കടത്തിന്റെ പേരിൽ നടന്ന എല്ലാ കൊലപാതകങ്ങളെയും, മർദ്ദനങ്ങളെയും പറ്റിയുള്ള വളരെ വിശദമായ വിവരങ്ങൾ, ഉദാ. തബ്രെസ് അൻസാരിയുടെ ആൾക്കൂട്ടഹത്യ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിലെ മറ്റൊരു പരാമർശം ബാബറി മസ്ജിദ് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയെപ്പറ്റിയുള്ളതാണ്. 

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടനയായ യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) കഴിഞ്ഞ ഏപ്രിലിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക്, ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് 'സിപിസി'  എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം നൽകിയിരുന്നു. "സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ' അഥവാ  ‘Country of Particular Concern (CPC)’ എന്നതാണ് സിപിസി കാറ്റഗറി. നിക്കരാഗ്വ, നൈജീരിയ, ചൈന എന്നിവയാണ് ഈ കാറ്റഗറിയിൽ ഇപ്പോഴേ ഉള്ള മറ്റു ചില രാജ്യങ്ങൾ. 

click me!