അതേസമയം, അമ്മയെ രക്ഷിക്കണമെന്ന് മാത്രമായിരുന്നു അപ്പോൾ തന്റെ മനസ്സിലെന്ന് ജേർണി പറഞ്ഞു. മകളുടെ ഈ പ്രവൃത്തിയിൽ അഭിമാനം മാത്രമാണ് തനിക്കെന്ന് മോബ്ലിയും പറഞ്ഞു.
അമ്മയെ ആക്രമിച്ച കവർച്ചക്കാരനെ(robber)തിരെ പോരാടിയതിന് ഫ്ലോറിഡയിലുള്ള ഒമ്പത് വയസ്സുകാരിക്ക്(nine-year-old girl) ധീരതയ്ക്കുള്ള മെഡൽ ലഭിച്ചു. പലചരക്ക് സാധനങ്ങൾ വാങ്ങി കാറിൽ കയറുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. അമ്മയുടെ പഴ്സ് പിടിച്ച് വലിച്ച് ഓടാൻ നോക്കിയ കള്ളനെ അവൾ ധീരമായി നേരിടുകയായിരുന്നു. അവളുടെ ഇടപെടൽ കാരണം കൂടുതൽ അപകടങ്ങളിൽ നിന്ന് ആ അമ്മയും മകളും രക്ഷപ്പെട്ടു. ജേർണി നെൽസൺ(Journee Nelson) എന്നാണ് ആ കൊച്ചുമിടുക്കിയുടെ പേര്. അമ്മയുടെ പേര് ഡാനിയേൽ മോബ്ലി.
കാറിൽ കയറുമ്പോൾ കള്ളൻ അമ്മയുടെ അടുത്തേക്ക് ഓടി വരുന്നത് ജേർണി കണ്ടു. അവൾ പെട്ടെന്ന് തന്നെ കാറിൽ നിന്ന് ഇറങ്ങി കള്ളന്റെ അടുത്തേയ്ക്ക് പാഞ്ഞു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട അവൾ കള്ളന്റെ തലയിൽ ശക്തിയായി അടിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി കിട്ടിയ ആ അടിയിൽ കള്ളൻ അല്പമൊന്ന് പതറിപ്പോയി. എന്നാലും അയാൾ അവളുടെ അമ്മയുടെ പഴ്സുമായി ഓടിക്കളഞ്ഞു. അവളും വിട്ടില്ല. കള്ളന്റെ പിന്നാലെ അവളും ഓടി. എന്നാൽ, കുറേദൂരം അയാളെ പിന്തുടർന്നെങ്കിലും, അവൾക്ക് പഴ്സ് വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നീടാണ് ആളുകൾ സംഭവം അറിയുന്നത്. തുടർന്ന്, വെസ്റ്റ് പാം ബീച്ച് പൊലീസ് ഡിപ്പാർട്ട്മെന്റ് ജേർണിയെ ധീരതക്കുള്ള മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. "സാധാരണ ഗതിയിൽ ഇത്ര ചെറിയ കുട്ടി, ഈ വിധം പ്രതികരിക്കുന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ല. അവൾ കള്ളന്റെ മുഖത്ത് അടിച്ചപ്പോൾ തന്നെ കള്ളൻ ഞെട്ടിപ്പോയി. കാരണം അത് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ലായെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും" പൊലീസ് മേധാവി ഫ്രാങ്ക് അഡർലി പറഞ്ഞു.
അതേസമയം, അമ്മയെ രക്ഷിക്കണമെന്ന് മാത്രമായിരുന്നു അപ്പോൾ തന്റെ മനസ്സിലെന്ന് ജേർണി പറഞ്ഞു. മകളുടെ ഈ പ്രവൃത്തിയിൽ അഭിമാനം മാത്രമാണ് തനിക്കെന്ന് മോബ്ലിയും പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കള്ളൻ അറസ്റ്റിലായി. ഡിമെട്രിയസ് ജാക്‌സൺ എന്നാണ് പ്രതിയുടെ പേര്. കവർച്ച, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ സമയോചിതമായ ഇടപെടലാണ് അവളുടെ അമ്മയെ കള്ളന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷിച്ചതെന്ന് ഫ്രാങ്ക് കൂട്ടിച്ചേർത്തു.