ഒരുവർഷമായി കുടുംബത്തെ കണ്ടിട്ട്, ഓക്സിജൻ ടാങ്കർ ഡ്രൈവർ പറയുന്നു

By Web TeamFirst Published Apr 28, 2021, 3:05 PM IST
Highlights

ഓരോ തവണയും തന്റെ പെൺമക്കളുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാൻ തോന്നും. “എന്റെ പെൺമക്കൾ വിളിക്കുമ്പോഴെല്ലാം എനിക്ക് തിരിച്ചുപോകാൻ തോന്നും. പക്ഷേ, എന്റെ കടമയാണ് ഇപ്പോൾ പ്രധാനം” അദ്ദേഹം പറഞ്ഞു. 

മാരകമായ കൊറോണ വൈറസിനെ നേരിടാൻ ഒരു വർഷത്തിലേറെയായി ഡോക്ടർമാരും അവശ്യസേവന തൊഴിലാളികളും അശ്രാന്തമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ, കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ തൊഴിലാളികളിൽ പലരും രാവും പകലും ഇല്ലാതെയാണ് ജോലിചെയ്യുന്നത്. അത്തരത്തിലൊരാളാണ് മൈസൂരുവിലെ ഓക്സിജൻ ടാങ്കർ ഡ്രൈവറായ ശങ്കർ മാജി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം തന്റെ കുടുംബത്തെ സന്ദർശിച്ചിട്ട്. ഇടതടവില്ലാതെ ഓക്സിജൻ എത്തിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് അദ്ദേഹം.  

ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം പകർച്ചവ്യാധി തുടങ്ങിയപ്പോൾ പോലും മാജി നാട്ടിലേക്ക് മടങ്ങിയില്ല. പകരം അദ്ദേഹം ജോലി സ്ഥലത്ത് തന്നെ തുടർന്നു. ഇപ്പോൾ, സഹ ഡ്രൈവർ മുഹമ്മദ് ഹക്കീമിനൊപ്പം ഓക്സിജൻ എത്തിക്കുന്നതിനായി ആഴ്ചയിൽ മൂന്ന് തവണ കൊപ്പലിലേക്ക് യാത്ര ചെയ്യുന്നു. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്ന ശങ്കർ മാജി ഒരു വർഷമായി തന്റെ അഞ്ച് പെൺമക്കളെ കണ്ടിട്ട്. എന്നിട്ടും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അദ്ദേഹം തന്റെ ജോലി ചെയ്യുന്നു. കാരണം ഓക്സിജനെത്രത്തോളം വിലയുണ്ട് എന്ന് മറ്റേത് നേരത്തേക്കാളും അദ്ദേഹത്തിന് ഇപ്പോൾ അറിയാം.

കഴിഞ്ഞ 20 വർഷമായി ഓക്സിജൻ ടാങ്കറുകളുടെ ചക്രത്തിന് പിന്നിൽ മാജി ഉണ്ട്.  എന്നാൽ തന്റെ കരിയറിൽ ഇത്രയധികം ഡിമാൻഡ് മുൻപ്  കണ്ടിട്ടില്ലെന്നും, ഇത്രയധികം യാത്രകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. “പല ജീവിതങ്ങളും ഈ ഓക്സിജനെ ആശ്രയിച്ചിരിക്കുന്നു. റോഡിൽ അപകടങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ട്. ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്നത് നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അത്തരമൊരു അടിയന്തിര സാഹചര്യത്തിൽ, യാത്രയിലുടനീളം ഞങ്ങൾ എവിടെയും വണ്ടി നിർത്തി ചായ പോലും കുടിക്കാൻ ശ്രമിക്കാറില്ല. ടാങ്കർ വീണ്ടും ഓക്സിജൻ പ്ലാന്റിൽ എത്തുന്നതുവരെ ഞങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്" ഈ ബീഹാറുകാരൻ പറഞ്ഞു.

ഓരോ തവണയും തന്റെ പെൺമക്കളുമായി ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാൻ തോന്നും. “എന്റെ പെൺമക്കൾ വിളിക്കുമ്പോഴെല്ലാം എനിക്ക് തിരിച്ചുപോകാൻ തോന്നും. പക്ഷേ, എന്റെ കടമയാണ് ഇപ്പോൾ പ്രധാനം” അദ്ദേഹം പറഞ്ഞു. അടിസ്ഥാന ശമ്പളത്തിൽ മാത്രം അതിജീവിച്ചും, അധികസമയം ജോലി ചെയ്യുന്നതിന് അധിക വേതനം ലഭിക്കാതെയും, ജീവൻ പണയപ്പെടുത്തിയും മാജി ജോലി തുടരുന്നു. “ഇതുപോലെയാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഓക്സിജൻ വിതരണം ചെയ്യുന്ന ആശുപത്രികളിലെ രോഗികളെ കാണുമ്പോൾ ഞങ്ങൾക്ക് പരാതിപ്പെടാൻ കഴിയില്ല, വിശ്രമിക്കാൻ ഞങ്ങൾ മറന്നു പോകുന്നു” അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌...

 

click me!