
മുൻ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി പാകിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ ജാസ്മീൻ മൻസൂർ. മുൻ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിക്കുക മാത്രമല്ല പരിക്കേറ്റ ചിത്രങ്ങളും അവർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കണ്ണിനു ചുറ്റും ചതവും വീക്കവും കാണാം.
ഓൺലൈനിൽ വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. 'ഇത് ആർക്കും സംഭവിക്കാം. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ പോലും ആരും സുരക്ഷിതരല്ല. നിങ്ങൾ അന്ധമായി വിശ്വസിക്കുന്നവരാണ് ഏറ്റവും അപകടകാരികളാവുക' എന്ന് അവർ കുറിച്ചിരിക്കുന്നത് കാണാം. ഒപ്പം 'നിങ്ങൾക്ക് ഒരു സ്ത്രീയെ കിട്ടുമ്പോഴാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ നിറം കാണിക്കുന്നത്. നിങ്ങൾ ഒരു ഭീരുവാണ്, അത്രമാത്രമേയുള്ളൂ' എന്നും ജാസ്മീൻ കുറിച്ചിരിക്കുന്നത് കാണാം.
'നിങ്ങളെ വെറുക്കുന്നവർ എപ്പോഴും ഉണ്ടാകും. അവരുടെ പരാജയമാണ് അവരെ അവിടെ എത്തിച്ചിട്ടുണ്ടാവുക. ഇതുപോലുള്ള 50 ചിത്രങ്ങൾ കൂടി തന്റെ കയ്യിലുണ്ട്' എന്നും അവർ കുറിച്ചു.
'ഇത് ഇവിടെ ഷെയർ ചെയ്യണോ എന്ന് ഞാൻ വളരെ നേരം ചിന്തിച്ചിരുന്നു, പക്ഷേ ഇത്തരം പെരുമാറ്റത്തിനെതിരെ നമുക്കെല്ലാവർക്കും ഒന്നിക്കാനും, അധികാരികളുടെ കണ്ണുതുറക്കാനും വേണ്ടിയാണ് ഇത് ഷെയർ ചെയ്യാനുള്ള ധൈര്യം കാണിക്കാൻ താൻ ആഗ്രഹിക്കുന്നത് എന്നും അവർ പറയുന്നുണ്ട്. ഇത് തന്റെ മുൻഭർത്താവ് ചെയ്തതാണ് എന്നും അല്ലാഹു അതിനുള്ള മറുപടി നൽകട്ടെ എന്നും ജാസ്മിൻ കുറിക്കുന്നു.
നിരവധിപ്പേരാണ് ജാസ്മിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അതേസമയം, ഇത് സത്യം തന്നെയാണോ എന്ന് ചോദിച്ചവരുമുണ്ട്. തുറന്ന് പറഞ്ഞത് നന്നായി എന്നും എല്ലാവിധ പിന്തുണയുമുണ്ട് എന്ന് പറഞ്ഞവരുമുണ്ട്. ഒരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.