
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംഡിസിവിറുമായി വന്ന മധ്യപ്രദേശ് സർക്കാരിന്റെ(Madhya Pradesh government) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ തെന്നിമാറിയിരുന്നു. സംഭവത്തിൽ, പൈലറ്റി(Pilot)ന് സംസ്ഥാന സർക്കാർ 85 കോടി രൂപയുടെ ബിൽ കൈമാറി. ക്രാഷ് ലാൻഡ് ചെയ്ത് വിമാനത്തിന് കേടുപാടുകൾ വരുത്തി എന്ന കുറ്റത്തിനാണ് സർക്കാർ ഈ ഭീമമായ തുക അടക്കാൻ പൈലറ്റിനോട് ആവശ്യപ്പെട്ടത്. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറലിൽ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്ന് എത്തിക്കാനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്. രോഗികളുടെ സാമ്പിളുകളും, രോഗികളെ ചികിത്സിക്കാൻ ആവശ്യമായ മരുന്നുകളും കൊണ്ടുപോകുകയായിരുന്നു വിമാനം. സാങ്കേതിക കാരണങ്ങളാലാണ് വിമാനം റൺവേയിൽ തെന്നിമാറിയത്. അപകടത്തിൽ പൈലറ്റ് മസീദ് അക്തർ, സഹപൈലറ്റ് ശിവ് ജയ്‌സ്വാൾ, നയബ് തഹസിൽദാർ ദിലീപ് ദ്വിവേദി എന്നിവരുൾപ്പെടെ മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നിട്ടും മരുന്നുകൾ സുരക്ഷിതമായി എത്തിക്കാൻ അവർക്ക് കഴിഞ്ഞു. മഹാമാരിയുടെ സമയത്ത് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി മരുന്നുകൾ എത്തിച്ച ക്യാപ്റ്റൻ മസീദ് അക്തറിനെയും, സഹപൈലറ്റിനെയും 'കൊവിഡ് യോദ്ധാക്കൾ' എന്നാണ് വിളിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ബീച്ച് ക്രാഫ്റ്റ് കിംഗ് എയർ ബി 250 ജിടി വിമാനമാണ് അഹമ്മദാബാദിൽ നിന്ന് ഗ്വാളിയോറിലേക്ക് റെംഡെസിവിറിന്റെ 71 പെട്ടികളുമായി യാത്ര ചെയ്തത്. സംഭവത്തിൽ വിശദമായി തന്നെ അന്വേഷണം നടന്നു. തുടർന്ന്, കഴിഞ്ഞയാഴ്ചയാണ് ക്യാപ്റ്റൻ മസീദ് അക്തറിന് മധ്യപ്രദേശ് സർക്കാർ കുറ്റപത്രം കൈമാറിയത്. അതിൽ, 60 കോടിയോളം രൂപ വിലവരുന്ന വിമാനം അപകടത്തിൽ തകർന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് വിമാനം വാടകയ്‌ക്കെടുക്കേണ്ടി വന്നതിനെ തുടർന്ന് 25 കോടി രൂപ കൂടി ചെലവായെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം നിർബന്ധിത ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പിന്തുടരാതെയാണ് സംസ്ഥാന സർക്കാർ വിമാനം പറത്താൻ അനുവദിച്ചതെന്നും ഒരാരോപണമുണ്ട്. ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നെങ്കിൽ, വിമാനം തകർന്നിരുന്നാലും സംസ്ഥാന സർക്കാരിന് അതിന്റെ വില തിരികെ ലഭിക്കുമായിരുന്നു എന്ന് വ്യോമയാന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 27 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ക്യാപ്റ്റൻ അക്തർ.
തന്റെ അശ്രദ്ധമൂലമാണ് ഈ കനത്ത നഷ്ടം ഉണ്ടായതെന്ന ആരോപണം പൈലറ്റ് നിഷേധിച്ചു. ഗ്വാളിയോർ വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന അറസ്റ്റർ ബാരിയറാണ് വിമാനം തകരാൻ കാരണമായതെന്നും, അത്തരമൊന്ന് അവിടെയുള്ളതായി എയർ ട്രാഫിക് കൺട്രോളർ (എടിസി) തന്നെ അറിയിച്ചില്ലെന്നും അക്തർ പറഞ്ഞു. മെയ് മാസത്തിൽ, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അക്തറിന്റെ വിമാന ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കേസ് അന്വേഷിക്കുന്നുണ്ട്.