
മോഷണങ്ങളും തട്ടിപ്പുകളും പതിവായ ഒരു ലോകത്ത്, മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്ന ചില സംഭവങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ, പുനെയിൽ നിന്നുള്ള ഒരു യുവാവ് പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ വിലകൂടിയ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടതും അത് തിരികെ കിട്ടിയതുമായ കഥ റെഡ്ഡിറ്റിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
ഫെബ്രുവരി 12 -ന് രാത്രി 8:30 -ഓടെയാണ് സംഭവം നടന്നത്. പുനെയിലെ കേശവ് നഗറിലൂടെ ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും സാംസങ് S25 ഫോൺ അബദ്ധത്തിൽ റോഡിൽ വീണു. 70,000 രൂപയോളം വിലയുള്ള ഫോൺ നഷ്ടപ്പെട്ട കാര്യം അഞ്ച് മിനിറ്റിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. വഴിപോക്കരുടെ ഫോൺ വാങ്ങി സ്വന്തം നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. തുടർന്ന് ഗൂഗിളിന്റെ 'ഫൈൻഡ് മൈ ഡിവൈസ്' ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു.
തനിച്ചു താമസിച്ചിരുന്ന യുവാവിന് മറ്റൊരു ഫോൺ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ ലാപ്‌ടോപ്പ് വഴി കാമുകിയെ വിവരം അറിയിക്കുകയും ഫോണിലേക്ക് തുടർച്ചയായി വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ രാത്രി 10:30 -ഓടെ ഒരു അപരിചിതൻ ഫോൺ എടുത്തു. കെട്ടിടത്തിലെ സെക്യൂരിറ്റിയുടെ ഫോൺ വഴി യുവാവ് ആ വ്യക്തിയുമായി സംസാരിച്ചു. റോഡിൽ നിന്നുമാണ് ഫോൺ കിട്ടിയതെന്നും അത് സുരക്ഷിതമാണെന്നും അദ്ദേഹം അറിയിച്ചു. സമയം വൈകിയതിനാൽ പിറ്റേദിവസം രാവിലെ ഫോൺ കൈമാറാൻ തീരുമാനിച്ചു.
വാക്കുപാലിച്ചുകൊണ്ട് പിറ്റേന്ന് രാവിലെ ആ അപരിചിതൻ ഫോൺ തിരികെ നൽകി. പ്രത്യുപകാരമായി യാതൊന്നും അദ്ദേഹം ആവശ്യപ്പെട്ടതുമില്ല. സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് യുവാവിന്റെയും സോഷ്യൽ മീഡിയയുടെയും മനസ്സ് കീഴടക്കിയത്. 'ഞാൻ ദിവസം 1,000 രൂപ സമ്പാദിക്കുന്നുണ്ട്, അതിൽ ഞാൻ സന്തോഷവാനാണ്. നമ്മൾ എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യണം'. അദ്ദേഹത്തിന്റെ സത്യസന്ധതയിൽ മതിപ്പ് തോന്നിയ യുവാവ് സ്നേഹപൂർവ്വം 2,000 രൂപ സമ്മാനമായി നൽകി. 'നല്ല മനുഷ്യർ ഇപ്പോഴും നമുക്കിടയിലുണ്ട്' എന്ന കുറിപ്പോടെയാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്.