ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ സ്കാൻ ചെയ്തു, ഉള്ളിൽ അസ്ഥികൂടം കണ്ടു ഞെട്ടി ഡോക്ടർമാർ..!

By Web TeamFirst Published May 22, 2019, 1:05 PM IST
Highlights

ശ്വസിക്കാനായി ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടാവും  കല്ലറയിൽ. സന്യാസിയുടെ കയ്യിൽ ഒരു മണിയും ഉണ്ടാവും. ആ കല്ലറയിൽ പത്മാസനത്തിലിരുന്ന്...  

സ്വയം 'മമ്മി'യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ പരമകാഷ്ഠ എന്ന് തന്നെ പറയാവുന്ന  ഒന്നായിരുന്നു. വളരെ ചുരുക്കം ചിലർക്കു മാത്രം ചെയ്യാൻ സാധിച്ചിരുന്ന ഒന്നും. 

ഈയടുത്താണ് ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിക്കാൻ തീരുമാനിച്ചത്. സ്കാൻ  റിസൾട്ടുകൾ വന്നപ്പോൾ അവർ ഞെട്ടിപ്പോയി. അതിനുള്ളിൽ അവർ കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ്. 

പുരാവസ്തുരേഖകൾ പ്രകാരം അത് സാങ്ങ്  എന്നുപേരായ ഒരു ബുദ്ധ സന്യാസിയുടേതാണ്. 1100 ADയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ധ്യാന വിദ്യാലയത്തിന്റെ  കുലപതിയായിരുന്നു. അദ്ദേഹമാണ്, ചൈനയിലെ ബുദ്ധഭിക്ഷുക്കൾക്കിടയിൽ അപൂർവങ്ങളിൽ അപൂർവം എന്നുതന്നെ പറയാവുന്ന ഈ സാഹസത്തിനു മുതിർന്നത് - സ്വയം ഒരു മമ്മിയായി മാറുക. വിചാരിക്കുന്നത്ര എളുപ്പമല്ല ഈ പ്രക്രിയ. 

ആദ്യത്ത ആയിരം നാൾ പാചകം ചെയ്ത ആഹാരങ്ങൾ ഉപേക്ഷിച്ച് വെറും ഫലങ്ങളും, കശുവണ്ടി, ബദാം തുടങ്ങിയ നട്ട്സും മറ്റും ആഹരിച്ച് ശരീരത്തിലെ ഫാറ്റ് പൂർണ്ണമായും ഒഴിവാക്കുന്നു. പിന്നീടുള്ള ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രമടങ്ങുന്ന ഭക്ഷണക്രമമാണ്.

അതിനുപിന്നാലെ 'ഉറുഷി' മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കുന്നു. അത് അതി ശക്തമായ ഛർദ്ദിലിനും , നിർജ്ജലീകരണത്തിനും കാരണമാവും. എന്നാൽ അതെ സമയം അത് മരണശേഷം ശരീരം പെട്ടെന്ന് വിഘടിച്ചു പോവാതിരിക്കാനും സഹായിക്കും.

ആറു വർഷം  ഇങ്ങനെയുള്ള അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ ഒരു ചെറിയ കല്ലറയിൽ  അടക്കും. ശ്വസിക്കാനായി ഒരു ചെറിയ ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടാവും കല്ലറയിൽ. സന്യാസിയുടെ കയ്യിൽ ഒരു മണിയും ഉണ്ടാവും. കല്ലറയിൽ പത്മാസനത്തിലിരുന്ന്  ആ ഭിക്ഷു, തന്റെ മരണം വരെ, മണിമുഴക്കി ധ്യാനം തുടരും. മണിയുടെ ശബ്ദം കേൾക്കാതെയായാൽ ഭിക്ഷു മരണത്തെ പുൽകി എന്ന് ഊഹിക്കണം. സമാധിയായി എന്നുറപ്പിച്ചാൽ അവർ ആ കല്ലറയെ സീൽ ചെയ്ത് 'മമ്മിഫിക്കേഷൻ' പരിപാടികളുമായി മുന്നോട്ടുനീങ്ങും. 

ഈ ബുദ്ധപ്രതിമ ഒരുപതു വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്നും ഒരു ഡച്ച് പുരാവസ്തു ഭ്രാന്തൻ മോഷ്ടിച്ച് കടത്തിയതായിരുന്നു. ചൈനയിലെ യാങ്ങ് ചുൻ പ്രവിശ്യയിലെ മുതിർന്ന പൗരന്മാരുടെ സംഘം തങ്ങളുടെ പൂര്വികന്റെ ഭൗതികാവശിഷ്ടങ്ങളടങ്ങിയ ഈ ബുദ്ധപ്രതിമ തിരിച്ചു താരം വേണ്ടി അന്ന് മുതൽ പരിശ്രമിക്കുകയാണ്.  

2015 -ൽ ഈ പ്രതിമയിയ്ക്കുള്ളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ പുരാതനമായ ചൈനീസ് അക്ഷരങ്ങൾ അടങ്ങിയ അഴുകിയ വസ്തുക്കളാണ് കിട്ടിയത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് പത്മാസനത്തിൽ ഇരിക്കുന്ന ബുദ്ധഭിക്ഷുവിന്റെ രൂപം തെളിഞ്ഞു വന്നത്.  ഈ പുതിയ കണ്ടുപിടുത്തതിന്റെ വെളിച്ചത്തിൽ സ്വയം മമ്മിയായ ഈ ഭിക്ഷുവിന്റെ ഭൗതികാവശിഷ്ടങ്ങൾക്കുമേൽ റേഡിയോ കാർബൺ ഡേറ്റിങ്ങ് അടക്കമുള്ള സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പുരാവസ്തു ഗവേഷകരും, ടെക്സ്റ്റൈൽ അനലിസ്റ്റുകളും ഒക്കെ ചേർന്ന് അമേഴ്‌സ്‌ഫോർട്ടിലെ മിയാന്ദാർ മേടിക്കാൻ സെന്ററിൽ വിശദമായ പഠനങ്ങൾ പുരോഗമിക്കുകയാണ് ഇപ്പോൾ. 

click me!