റേഡിയോ ജോക്കിയായിട്ടുള്ള ജോലി ഉപേക്ഷിച്ചു, നേരെയിറങ്ങിയത് ഉംബ്ലാച്ചേരി പശുക്കളെ സംരക്ഷിക്കാൻ

Published : Feb 05, 2021, 04:47 PM IST
റേഡിയോ ജോക്കിയായിട്ടുള്ള ജോലി ഉപേക്ഷിച്ചു, നേരെയിറങ്ങിയത് ഉംബ്ലാച്ചേരി പശുക്കളെ സംരക്ഷിക്കാൻ

Synopsis

“മറ്റ് ഇനം പശുക്കളെ അപേക്ഷിച്ച് പാലിന്റെ ഗുണനിലവാരം വളരെ ഉയർന്നതാണ്. എന്നാൽ, പാൽ ഉൽപാദനം ഒരു ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ മാത്രമാണ്, ഇത് പാല്‍ വിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് നല്ലതായി തോന്നില്ല” രാജവേല്‍ പറയുന്നു.

രാജവേല്‍ നാഗരാജന്‍ റേഡിയോ ജോക്കി ആയിരുന്നു. 'റേഡിയോ സിറ്റി ചെന്നൈ'യില്‍ ആര്‍ജെ ആയിരുന്ന രാജവേല്‍ 'ലൗ ഗുരു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ആരാധകരൊക്കെയുള്ള ആ ജോലി പെട്ടെന്നൊരു ദിവസം രാജവേല്‍ അങ്ങ് വേണ്ടെന്ന് വച്ചു. എന്നിട്ട് തിരിഞ്ഞതോ കന്നുകാലികളുടെ തദ്ദേശീയ ഇനമായ ഉംബ്ലാച്ചേരി പശുക്കളെ നോക്കി വളര്‍ത്തുന്നതിലേക്കും. 

“എനിക്ക് ഒരു നല്ല ജോലി ഉണ്ടായിരുന്നു, ജോലിയില്‍ ഞാന്‍ വിജയിയും ആയിരുന്നു. പക്ഷേ, ഒരു നിർഭാഗ്യകരമായ സാഹചര്യം വരികയും അത് എന്‍റെ സമയവും അർപ്പണബോധവും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതാണ് ഞാൻ ആർ‌ജെ ജോലി ഉപേക്ഷിക്കാൻ കാരണമായത്,” രാജവേൽ സോഷ്യൽസ്റ്റോറിയോട് പറയുന്നു. പ്രധാനമായും ചെന്നൈ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും രാജാവേൽ തിരുവാരൂർ ജില്ലക്കാരനാണ്. അദ്ദേഹത്തിന്റെ ജന്മനാട് പശുക്കളുടെയും കാളകളുടെയും പ്രത്യേക ഇനമായ ഉംബ്ലാച്ചേരിക്ക് പ്രശസ്തമാണ്. 

നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളുടെ തീരപ്രദേശങ്ങളിലാണ് പ്രധാനമായും ഈ ഇനങ്ങളെ വളര്‍ത്തിയിരുന്നത്. എന്നാല്‍, മറ്റിനങ്ങളെ അപേക്ഷിച്ച് പാല്‍ കുറവ് കിട്ടുന്നുവെന്ന കാരണത്താല്‍ പല കര്‍ഷകരും ഈ ഇനങ്ങള്‍ക്ക് പകരം മറ്റ് പശുക്കളെ വളര്‍ത്തി തുടങ്ങി. ഇതോടെ ഇവയുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഈ പശുക്കളുടെ അവസ്ഥ കണ്ട് നിരാശനായ രാജവേൽ ഒരു ആർ‌ജെ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങാനും ഈ ഇനത്തെ പരിപാലിക്കാനും മറ്റ് കർഷകരെ ഈ ഇനത്തെ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.

“മറ്റ് ഇനം പശുക്കളെ അപേക്ഷിച്ച് പാലിന്റെ ഗുണനിലവാരം വളരെ ഉയർന്നതാണ്. എന്നാൽ, പാൽ ഉൽപാദനം ഒരു ദിവസം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ മാത്രമാണ്, ഇത് പാല്‍ വിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് നല്ലതായി തോന്നില്ല” രാജവേല്‍ പറയുന്നു.

ഈ പശുക്കൾക്ക് സാധാരണയായി കന്നുകാലികൾക്ക് നൽകുന്ന പ്രോസസ് ചെയ്ത തീറ്റയല്ല നൽകുന്നത്. പക്ഷേ, ലവണങ്ങളും ധാതുക്കളും അടങ്ങിയ മണ്ണിൽ വളരുന്ന പുല്ലാണ് പാലിന്റെ ഗുണനിലവാരം ഉയർത്തുന്നത്.  ഈ ഇനത്തെ വളർത്തുന്നതിലെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ, നാട്ടുകാരുമായി സംവദിച്ചു രാജവേല്‍. കുറഞ്ഞ പാൽ ഉൽപാദനത്തിനുപുറമെ, പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കാവുന്ന മൂല്യവർദ്ധിത ഉൽ‌പ്പന്നങ്ങളെക്കുറിച്ച് അവർക്ക് കൂടുതൽ അറിയില്ലെന്നും അവരുടെ സാമ്പത്തികം മോശമായതിനാൽ അവയുണ്ടാക്കാന്‍ കഴിയുന്നില്ലെന്നും രാജവേല്‍ മനസിലാക്കി. 

സോഷ്യല്‍ മീഡിയയിലെ പരിചയവും റേഡിയോ ഷോയിലൂടെ നേടിയെടുത്ത പരിചയവുമെല്ലാം ഉപയോഗിച്ച് ഈ കര്‍ഷകരെയും പശുക്കളെയും സഹായിക്കാന്‍ തന്നെ രാജവേല്‍ തീരുമാനിച്ചു. ‘Pesu Thamizha Pesu’എന്നൊരു യൂട്യൂബ് ചാനല്‍ ലോക്ക്ഡൌണ്‍ സമയത്ത് ആരംഭിച്ചു. ആറ് മാസത്തിനുള്ളില്‍ തന്നെ ഒരുലക്ഷം സബ്സ്ക്രൈബേഴ്സ് ആയി. ഈ ഇനങ്ങളെ കുറിച്ചു ബോധവല്‍ക്കരണവും നടത്തി. 

ലോകത്തിന്‍റെ ഏത് കോണിലിരുന്നും ഒരു ഉംബ്ലാച്ചേരി പശുവിനെ ദത്തെടുക്കാവുന്നൊരു പ്ലാറ്റ്ഫോമും രാജവേലും സംഘവും ചേര്‍ന്നുണ്ടാക്കി. ആ പശുക്കളെ രാജവേല്‍ തന്നെ പരിചരിക്കും. എന്നാല്‍, ദത്തെടുക്കുന്നവരായിരിക്കും നിയമപരമായ ഉടമ. അതുപോലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് സംഭാവന നല്‍കാനും അവസരമുണ്ടാക്കി. 

ഇതുവരെ, തന്റെ ഗ്രാമത്തിലെ പത്തോളം പേർക്ക് അദ്ദേഹം ഈ പശുക്കളെ നൽകി, കൂടാതെ പദ്ധതിയിലൂടെ നൂറോളം അംഗങ്ങളെ നയിക്കുകയും ചെയ്യുന്നു. ഈ അംഗങ്ങൾക്ക് ഇതിനകം ഒരു ഉബ്ലാച്ചേരി എങ്കിലും ഉണ്ട്. ഈ ഇനത്തെ പരിപാലിക്കാനും നിലനിർത്താനും രാജവേൽ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം ഇവയെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അതും രാജവേലും സംഘവും ഡോക്യുമെന്‍റ് ചെയ്യുന്നു. ഇതിനൊക്കെ താന്‍ മുഴുവനായും ഇറങ്ങേണ്ടതുണ്ട് എന്ന് മനസിലായ രാജവേല്‍ 2021 ജനുവരിയില്‍ ആര്‍ജെ ജോലി പൂര്‍ണമായും ഉപേക്ഷിച്ചു. 

സാധാരണയായി ഈ ഇനങ്ങളെ മാംസമാക്കുന്നുണ്ടെങ്കിലും അവയുടെ പ്രാധാന്യവും അവ കുറഞ്ഞുവരികയാണ് എന്നതും ആളുകളെ ബോധവല്‍ക്കരിക്കാന്‍ രാജവേല്‍ ശ്രമിക്കുന്നു. ഇരുപത്തിയഞ്ചോളം പശുക്കള്‍ നിലവില്‍ രാജവേലിനുണ്ട്. അവയുടെ പരിചരണത്തിന് മാസം 60,000 രൂപയെങ്കിലുമാകും. പശുക്കളില്‍ ഗര്‍ഭിണികളുമുണ്ട്. എല്ലാം കൊണ്ടും വരും മാസങ്ങളില്‍ ചെലവ് കൂടുതലാവുമെന്ന് മനസിലായതോടെ ഒരു ക്രൌഡ് ഫണ്ട് കാംപയനിംഗ് നടത്തുകയായിരുന്നു. റിസർച്ച് സെന്ററുൾപ്പടെ ഒരുപാട് പദ്ധതികൾ ഉംബ്ലാച്ചേരി ഇനത്തെ കൂടുതലായി വളർത്താനും പരിചരിക്കാനുമായി രാജവേലിന്റെ മനസിലുണ്ട്. 

(കടപ്പാട്: യുവർ സ്റ്റോറി)
 

PREV
click me!

Recommended Stories

മധ്യവർഗ ജീവിതം ഇന്ത്യയിലുള്ളതിനേക്കാൾ 10 ഇരട്ടി മെച്ചപ്പെട്ടതെന്ന് കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ
പാകിസ്താനിൽ നിന്ന് പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം: 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും രാജ്യം വിട്ടു, രണ്ട് വർഷത്തിനിടെ!