ചെയ്യാത്ത കുറ്റത്തിന് 37 കൊല്ലം ജയിലിൽ, 116 കോടി നഷ്ടപരിഹാരം..!

Published : Feb 19, 2024, 12:19 PM IST
ചെയ്യാത്ത കുറ്റത്തിന് 37 കൊല്ലം ജയിലിൽ, 116 കോടി നഷ്ടപരിഹാരം..!

Synopsis

1983 ഓഗസ്റ്റ് 19 -നാണ് റെസ്റ്റോറന്റിലെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ഗ്രാംസ് എന്ന യുവതിയെ ആരോ കൊലപ്പെടുത്തുന്നത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു. ​

'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്' എന്ന് നാം പറയാറുണ്ട്. എന്നാൽ, ലോകത്ത് എത്രയോ നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളോളം ജയിലിൽ കിടക്കാറുണ്ട്. അതിലൊരാളാണ് ഫ്ലോറിഡയിൽ നിന്നുള്ള റോബര്‍ട്ട് ഡുബോയ്സ്. തന്റേതല്ലാത്ത കുറ്റത്തിന് ജീവിതത്തിലെ നല്ല പ്രായമെല്ലാം അയാൾ ജീവിച്ച് തീർത്തത് ജയിലഴികൾക്കുള്ളിലാണ്. 

18 -ാമത്തെ വയസ്സിലാണ് ബലാത്സം​ഗം ചെയ്ത് ഒരു യുവതിയെ കൊലപ്പെടുത്തി എന്ന കുറ്റം ചാർത്തി റോബർട്ടിനെ കോടതി ശിക്ഷിക്കുന്നത്. അയാൾ പുറത്തിറങ്ങിയതാവട്ടെ തന്റെ 56 -ാമത്തെ വയസ്സിലും. ടാംബയിലുള്ള ബാര്‍ബറ ഗ്രാംസ് എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‍ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു റോബർട്ടിനെതിരെയുള്ള കുറ്റം. 

1983 ഓഗസ്റ്റ് 19 -നാണ് റെസ്റ്റോറന്റിലെ തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ ഗ്രാംസ് എന്ന യുവതിയെ ആരോ കൊലപ്പെടുത്തുന്നത്. അന്ന് സംശയം തോന്നിയവരെയെല്ലാം പരിശോധിച്ച കൂട്ടത്തില്‍ റോബര്‍ട്ടും ഉണ്ടായിരുന്നു. ​ഗ്രാംസിന്റെ കവിളിലെ കടിയേറ്റ പല്ലുകളുടെ ഉടമയെയാണ് കേസിൽ ആദ്യം അന്വേഷിച്ചത്. അതിന് റോബര്‍ട്ടിന്‍റെ പല്ലുകളുമായി സാമ്യമുണ്ട് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരും ഡെന്‍റിസ്റ്റുമടക്കം അന്ന് സാക്ഷ്യപ്പെടുത്തിയത്. അതോടെ റോബർട്ട് വിചാരണ ചെയ്യപ്പെട്ടു. ഡെന്റിസ്റ്റിന്റെ സാക്ഷ്യത്തിൽ അയാൾക്ക് ശിക്ഷയും കിട്ടി. ആദ്യം വിധിച്ചത് വധശിക്ഷയായിരുന്നു. പിന്നീടാണ് ജീവപര്യന്തമാക്കിയത്. 

എന്നാൽ, ആ കേസിൽ പരിശോധിക്കാതെ കിടന്ന ഒരു റേപ്പ്‍കിറ്റ് ഉണ്ടായിരുന്നു. 2020 -ലാണ് അത് പരിശോധിച്ചത്. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റോബർട്ടിന് ആ ബലാത്സം​ഗത്തിലോ കൊലയിലോ പങ്കില്ല എന്ന് തെളിയുന്നത്. അതോടെ നീണ്ട കാലത്തെ ജയിൽവാസത്തിന് ശേഷം അയാളെ കോടതി വെറുതെ വിട്ടു. അപ്പോഴും തന്റെ ജീവിതം മുഴുവനും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ തീർ‌ത്തതിന്റെ വേദനയിലായിരുന്നു റോബർട്ട്. 

ഇയാൾ പിന്നീട്, ടാംബ സിറ്റി, അന്വേഷണ ഉദ്യോ​ഗസ്ഥർ, ഫോറൻസിക് ഡെന്റിസ്റ്റ് എന്നിവർക്കെതിരെ കേസ് കൊടുത്തു. ഒടുവിലാണ് റോബർട്ടിന് $14M (ഏകദേശം 116 കോടി) നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്. ടാംപ സിറ്റി കൗൺസിൽ ഏകകണ്ഠേനയാണ് ഇത് പാസാക്കിയത്. റോബർട്ടിനോട് ചെയ്ത തെറ്റിനുള്ള ഏറ്റവും കുറഞ്ഞ പരിഹാരമാണിത് എന്നാണ് കൗൺസിൽ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

20 വർഷത്തെ കോർപറേറ്റ് ജീവിതമവസാനിപ്പിച്ച് യുവതി മുങ്ങിയത് ആ ദ്വീപിലേക്ക്, 40,000 സമ്പാദിക്കുന്നു
യഥാർത്ഥ ഹീറോ: യാത്രക്കാരൻ പാസ്പോർട്ടും വാലറ്റുമടങ്ങിയ ബാ​ഗ് മറന്നുവച്ചു, മണിക്കൂറുകളോളം തിരഞ്ഞ് ഡ്രൈവർ