സ്ഫോടനത്തിലൂടെ കെട്ടിടം പൊളിച്ചതിന് ഗിന്നസ് റെക്കോര്‍ഡ്; മരടിലെത്തുന്ന സര്‍വ്വത്തെ ചില്ലറക്കാരനല്ല

By Web TeamFirst Published Oct 9, 2019, 7:49 PM IST
Highlights

ഇത്ര വലിയ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമായാണ്

കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാൻ വിദഗ്ധൻ എത്തുന്നുവെന്നത് ഏവരും അറിഞ്ഞുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനായി എസ് ബി സര്‍വ്വത്തെ നാളെയാണ് എത്തുന്നത്. സ്ഫോടനത്തിലൂടെ വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ കേരളത്തിന് വലിയ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ സര്‍വ്വത്തെ കൊച്ചിയിലേക്ക് വണ്ടി കയറുന്നത്.

സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചയാളാണ് സര്‍വ്വത്തെ. അതുകൊണ്ടുതന്നെ മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തീരുമാനമായെന്ന് ഉറപ്പിക്കാം. ഇരുനൂറോളം കെട്ടിടങ്ങളാണ് ഇക്കാലയളവില്‍ എസ് ബി സർവത്തെ പൊളിച്ചടുക്കിയിട്ടുള്ളത്.

ഹൈദരാബാദിലെ ഉത്തം ബ്ലാസ്‌ടെക്, വിജയ സ്റ്റോൺസ് എന്നിവയുടെ ഡയറക്ടർ ബോർഡംഗമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വത്തെ മൈനിങ് എൻജിനീയറിംഗില്‍ രാജ്യത്തെ ഏറ്റവും പേരുകേട്ട വ്യക്തിയാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സിന്‍റെ ഇന്‍ഡോർ ചാപ്ടർ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടം പൊളിക്കുക മാത്രമല്ല. അതിനെക്കുറിച്ച് ഗ്രന്ഥവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് സര്‍വ്വത്തെ.

സ്ഫോടനത്തിലൂടെ കെട്ടിടം പൊളിക്കുന്നതില്‍ വിദഗ്ധനാണെങ്കിലും കൊച്ചിയില്‍ സര്‍വ്വത്തെ വലിയ വെല്ലുവിളി നേരിടുമെന്നുറപ്പാണ്. കാരണം ഇത്ര വലിയ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമായാണ്. എന്തായാലും വെല്ലുവിളികള്‍ മറികടന്ന് സര്‍വ്വത്തെ മരടിലെ കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊച്ചിയിലെത്തുന്ന സർവ്വത്തെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാറിനെ സഹായിക്കും. വെള്ളിയാഴ്ച പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കും. നിലവിൽ എഡി ഫെയ്സ്, വിജയ സ്റ്റീൽ അടക്കം മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്.

click me!