
സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് 10 വയസുകാരി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് 10 വയസുകാരി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നാലെ ഇവിടെ മൂന്ന് മണിക്കൂറോളം ഗതാഗതത്തെ അത് ബാധിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സുരഭി യാദവ് തന്റെ സ്കൂൾ ബാഗും മുറുകെ പിടിച്ച് റോഡിന്റെ നടുവിൽ ഇരിക്കുകയായിരുന്നു. ആളുകൾ അവളോട് എഴുന്നേൽക്കാൻ പറഞ്ഞെങ്കിലും അതിനൊന്നും സമ്മതിക്കാതെ അവൾ മൂന്ന് മണിക്കൂർ ആ റോഡിൽ തന്നെ ഇരുന്നു.
കുട്ടി ദിവസവും ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാണ് തന്റെ സ്കൂളിലെത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എനിക്ക് സ്കൂളിൽ പോണം എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടി റോഡിലിരുന്നത്. "അവൾ സ്കൂളിൽ പോകണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അവൾ ഉച്ചത്തിൽ നിലവിളിക്കുകയോ കരയുകയോ ഒന്നും ചെയ്തിരുന്നില്ല. പകരം അവൾ എഴുന്നേറ്റ് മാറാൻ സമ്മതിക്കാതെ ആ റോഡിൽ തന്നെ ഇരുന്നു" എന്നാണ് നാട്ടുകാരിൽ ഒരാൾ പറയുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി സുരഭിയുടെ കുടുംബം വാഹനത്തിനുള്ള ഫീസ് അടയ്ക്കാത്തതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് വാൻ സർവീസ് നിർത്തലാക്കിയത്. വാൻ സർവീസ് ഫീസ് നിർബന്ധമാണ് എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവൾ ഫീസ് അടക്കാൻ തയ്യാറായിരുന്നില്ല എന്നാണ് സ്കൂൾ മാനേജ്മെന്റ് പറയുന്നത്. "എന്റെ മകൾ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് (Right to Education Act) സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂൾ അധികൃതർ ഒരു വർഷം മുഴുവൻ അവളെ ക്ലാസിൽ പോകാൻ അനുവദിച്ചില്ല. പിന്നീട് നവംബറിൽ വെറും 28 ദിവസം മാത്രമേ പഠിക്കാൻ അനുവദിച്ചുള്ളൂ, വീണ്ടും അവളുടെ പഠനം നിർത്തിച്ചു. ഇന്ന് അവർ അവളെ റോഡിലുപേക്ഷിച്ചു. അവൾ വലിയ സമ്മർദ്ദത്തിലാണ്. അവൾ കരയുകയാണ്" എന്ന് വിദ്യാർത്ഥിയുടെ അമ്മ ആശ യാദവ് പറഞ്ഞു.
പിന്നീട് പൊലീസും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്കൂൾ മാനേജ്മെന്റിനോട് സംസാരിക്കാമെന്ന് അവർ ഉറപ്പ് നൽകിയതിന് ശേഷമാണ് വിദ്യാർത്ഥിനി അവിടെ നിന്നും എഴുന്നേല്ക്കാൻ തയ്യാറായത്. കുട്ടിയെ വീട്ടുകാർ തന്നെയാണ് സ്കൂളിൽ അയക്കാത്തത് എന്നാണ് സ്കൂൾ മാനേജ്മെന്റിന്റെ വാദം.