
ജീവിതത്തിൽ ചിലർക്ക് നിരന്തരം പ്രതിസന്ധികളെ നേടിടേണ്ടി വന്നേക്കാം. അതിനെയെല്ലാം ചങ്കൂറ്റത്തോടെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, പഞ്ചാബിലെ ജലന്ധറി(Jalandhar)ൽ ഒരു സ്ത്രീ അത്തരം പ്രയാസങ്ങളെ ഒരു പുഞ്ചിരിയോടെ നേരിട്ടയാളാണ്. ഭർത്താവ് ഉപേക്ഷിച്ച അവൾ ഒരു ഫുഡ് സ്റ്റാൾ നടത്തി തന്റെ മകളെ പരിപാലിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു ഫുഡ് ബ്ലോഗർ(food blogger) അവളുടെ പ്രചോദനാത്മക കഥ ഒരു വീഡിയോയിലൂടെ ലോകത്തോട് പങ്കിടുകയുണ്ടായി. തുടർന്ന്, പലരും ഇപ്പോൾ അവളെ അഭിനന്ദിക്കാനും, സഹായിക്കാനും മുന്നോട്ട് വരുന്നു.
30 വയസുള്ള നേഹ ശര്‍മയെ(Neha Sharma) ഭർത്താവുപേക്ഷിച്ചത് കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ്. ഇന്ന് മകൾക്ക് 15 വയസായി. മറ്റൊരു സ്ത്രീക്ക് വേണ്ടി തന്നെ ഉപേക്ഷിച്ച ഭർത്താവിനോട് പൊറുക്കാൻ അവൾക്കായില്ല. പട്ടിണി കിടന്നും തന്റെ മകളെ താൻ കഴിയുന്ന രീതിയിൽ നോക്കുമെന്ന് അവൾ ഉറച്ചു. തിരികെ പോകാനും, ഭർത്താവിന്റെ കാൽ പിടിക്കാനും പലരും അവളെ ഉപദേശിച്ചു. എന്നാൽ അവൾ അതിന് തയ്യാറായില്ല.
ഒരു അഭിഭാഷക ബിരുദമെടുക്കുന്നതിനിടയിലാണ് നേഹ ശർമ്മ തന്റെ ഭക്ഷണശാല തുറന്നത്. ഇപ്പോൾ മകളെ പോറ്റാൻ അവൾ ജലന്ധറിൽ ഒരു പറാട്ട സ്റ്റാൾ നടത്തുന്നു. പഞ്ചാബിലെ ഏറ്റവും വലിയ പറാട്ടകളിലൊന്ന് വെറും 50 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് അവൾ അവകാശപ്പെടുന്നു. ഇപ്പോൾ 15 വയസ്സുള്ള മകൾ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീഡിയോയിലെ അവൾ പറയുന്നു. ശർമ്മ പറാട്ട ജംഗ്ഷൻ എന്നാണ് ഭക്ഷണശാലയുടെ പേര്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അഭിഭാഷകയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം, എന്നാൽ ഒരു ദരിദ്ര, യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അവൾ 16 -ാം വയസ്സിൽ വിവാഹം കഴിക്കാൻ നിർബന്ധിതയായി. “ഇത് എന്റെ കരിയറിന്റെയും സ്വപ്നങ്ങളുടെയും അവസാനമാണെന്ന് ഞാൻ പിന്നീട് കരുതി“ നേഹ പറയുന്നു. പക്ഷേ, അവളെ അത്ഭുതപ്പെടുത്തികൊണ്ട് പഠനം പൂർത്തിയാക്കാൻ ഭർത്താവ് അവളെ അനുവദിച്ചു. അത് 2006 -ൽ ആയിരുന്നു. "ഞാൻ എന്റെ +2 പൂർത്തിയാക്കി. 2007 -ൽ എന്റെ മകൾ ജനിച്ചു. എന്റെ മകൾക്ക് ഒരു വയസ്സ് തികഞ്ഞപ്പോഴാണ് എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഞാൻ അറിയുന്നത്. അപ്പോഴാണ് കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സ്വതന്ത്രമായി ജീവിക്കാൻ ഞാൻ തീരുമാനിച്ചത്” അവൾ പറഞ്ഞു.
അവളുടെ വീട്ടുകാരോ, ഭർത്താവിന്റെ വീട്ടുകാരോ ആരും അവളെ ഈ തീരുമാനത്തിൽ പിന്തുണച്ചില്ല. ഇതിനിടയിൽ വിദൂരവിദ്യാഭ്യാസത്തിൽ ബിരുദം നേടുന്നതിനായി ഏഴോ എട്ടോ വർഷക്കാലം അവൾ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു. 2016 -ലായിരുന്നു എൽഎൽബിക്ക് അഡ്മിഷൻ എടുത്തത്. പിന്നീട് കൊവിഡ് വന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം ഇടയിൽ വച്ച് ഉപേക്ഷിച്ച് റോഡരികിൽ ഈ സ്റ്റാൾ തുടങ്ങിയെന്നും അവർ പറഞ്ഞു. “എനിക്ക് ഒരു നല്ല ജോലി ലഭിച്ചുകഴിഞ്ഞാൽ, ഞാൻ വീണ്ടും എൽഎൽബിക്ക് പ്രവേശനം നേടും. എനിക്ക് ഒരു അഭിഭാഷകയാകാൻ ആഗ്രഹമുണ്ട്. അതിലൂടെ എനിക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടാൻ കഴിയും" അവൾ പറഞ്ഞു.
ഏതായാലും വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അവളെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വരുന്നത്.