രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് റഷ്യക്കുവേണ്ടി പോരാടിയ കുട്ടിപ്പട്ടാളം, അലെഷ്കോവ് എന്ന ആറുവയസ്സുകാരൻ

By Web TeamFirst Published Sep 6, 2021, 2:30 PM IST
Highlights

അഞ്ചലോട്ടത്തിനിടെ അവൻ ഒളിച്ചിരുന്ന ജർമൻ പക്ഷക്കാരെ കണ്ടെത്തി, ആർമി ബേസിൽ വിവരമറിയിക്കുന്നു. 

കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതങ്ങളെ എന്നെന്നേക്കുമായി മാറ്റി മരിച്ച ഒരു സംഭവമായിരുന്നു രണ്ടാം ലോക മഹായുദ്ധം. 1939 -ൽ തുടങ്ങിയ യുദ്ധം 1945 -ൽ തീരുമ്പോഴേക്കും അതിൽ ലക്ഷക്കണക്കിന് ചെറുപ്പക്കാരും, കുട്ടികളും, വൃദ്ധരും, സ്ത്രീകളുമെല്ലാം കൊല്ലപ്പെട്ടിരുന്നു. മരിച്ചതിലും എത്രയോ ഇരട്ടിപ്പേർക്ക് പരിക്കുകളേറ്റ് ശിഷ്ടജീവിതം ദുഷ്കരമായി. പലരും അനാഥരായി. 

യുദ്ധം തുടർച്ചയായി ആൾനാശമുണ്ടാക്കിക്കൊണ്ടിരുന്നതുകൊണ്ട് മുന്നോട്ടു പോകവേ, രാജ്യത്തെ പൗരന്മാർക്ക് ചെറുപ്പക്കാരെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ പോർമുഖത്തേക്ക് നിർബന്ധിത സൈനിക സേവനത്തിനായി ചെല്ലേണ്ടി വന്നു. അക്കൂട്ടത്തിൽ അപൂർവങ്ങളിൽ അപൂർവമായ ചരിത്രമുള്ള ഒരാളാണ് റെഡ് ആർമിയുടെ കിഴക്കൻ റെജിമെന്റിൽ, ജൂനിയർ ലെഫ്റ്റനന്റ് സ്ഥാനം നൽകപ്പെട്ട, ആ റെജിമെൻറ് അക്ഷരാർത്ഥത്തിൽ എടുത്തു വളർത്തിയ ആറുവയസ്സുകാരൻ സെർഗെയ് അലെഷ്കോവ്. 

1942 -ൽ, കാലുഗ പ്രവിശ്യയിലെ ഗ്രിൻ ഗ്രാമത്തിൽ തന്റെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞു പോരുകയായിരുന്നു അന്ന് വെറും ആറുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന അലെഷ്കോവ്. യുദ്ധം തുടങ്ങും മുമ്പുതന്നെ അച്ഛൻ മരിക്കുകയും, യുദ്ധത്തിനിടെ അമ്മയെയും മൂത്ത സഹോദരനെയും ജർമ്മൻകാർ അവന്റെ കണ്മുന്നിൽ വെച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തതോടെ അവൻ അനാഥനാവുന്നു. ആ വധശിക്ഷാ രംഗത്തുനിന്ന് ചീറിവിളിച്ചുകൊണ്ട് ഗോതമ്പ് പാടങ്ങൾക്കിടയിലൂടെ ഓടി രക്ഷപ്പെട്ട അലെഷ്കോവ് ചെന്നുപെടുന്നത് റഷ്യൻ റെഡ് ആർമിയുടെ ഗാർഡ്‌സ് റൈഫിൾസിന്റെ 142th റെജിമെന്റിലെ ഭടന്മാർക്ക് മുന്നിലാണ്. അവർ അവനെ നേരെ കൊണ്ട് നിർത്തുന്നത് റെജിമെന്റിന്റെ കമാണ്ടർ ആയ മിഖായിൽ വോറൊബ്യോവിന്റെ മുന്നിൽ. പാവപ്പെട്ട ആ അനാഥബാലനോട് സഹതാപം തോന്നുന്ന വോറൊബ്യോവ് അവനെ ദത്തെടുത്തു വളർത്താൻ തീരുമാനിക്കുന്നു. 

ക്യാമ്പിലേക്ക് ദത്തെടുക്കപ്പെട്ടു എങ്കിലും വെറുതെയിരുന്ന് തിന്നാൻ അവനു സമ്മതമായിരുന്നില്ല. ക്യാമ്പിലുള്ളവർക്ക് താൻ സദാ എന്തെങ്കിലുമൊക്കെ ഉപകാരം തന്നെക്കൊണ്ടുണ്ടാവണം എന്ന് അലഷ്‌കോവിന് നിർബന്ധമായിരുന്നു. സബ് യൂണിറ്റുകൾക്ക് പത്രവും കാതുകളുമൊക്കെ കൊണ്ടുചെന്നെത്തിക്കാൻ വേണ്ടി അഞ്ചലോട്ടമായിരുന്നു ആദ്യം അവൻ ഏറ്റെടുത്ത പണി. ഒരിടത്തു കൊണ്ട് കൊടുത്തു കഴിഞ്ഞാലുടൻ തിരികെ ഓടിയെത്തി, ഹെഡ് ക്വാർട്ടേഴ്സിൽ അടുത്ത പണി അന്വേഷിച്ച് ചെന്ന് കാത്തുനിൽക്കുമായിരുന്നു അലെഷ്കോവ് അന്ന്. അങ്ങനെ ഒരു അഞ്ചലോട്ടത്തിനിടെ അവൻ ഒളിച്ചിരുന്ന ജർമൻ പക്ഷക്കാരെ കണ്ടെത്തി, ആർമി ബേസിൽ വിവരമറിയിക്കുന്നു. ഉടനടി പുറപ്പെട്ടുവന്ന റെഡ് ആർമി കമാൻഡോകൾ അപ്പോൾ തന്നെ അവരെ നിർവീര്യരാക്കുകയും ചെയ്തു. 

1942 നവംബറിൽ സ്റ്റാലിൻ ഗ്രേഡിലേക്ക് പട്ടാളത്തിന്റെ ഈ ദളം ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. അവിടെ അലെഷ്കോവ് പ്രവർത്തിച്ച ഒരു ധീരകൃത്യം അവനു ഒരു കോംബാറ്റ് മെറിറ്റ് മെഡൽ തന്നെ നേടിക്കൊടുക്കുന്നു. ആർട്ടിലറി ഷെല്ലിങ് നടക്കുമ്പോൾ, അലഷ്‌ക്കോവിനെ ദത്തെടുത്ത മിഖായിൽ  വോറൊബ്യോവ് ഷെല്ലിങ്ങിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോവുന്നു. ആ വഴി ചെന്ന അലെഷ്കോവ് വളർത്തച്ഛനെ രക്ഷിക്കാൻ ആദ്യം സ്വയം ശ്രമിക്കുന്ന അവൻ, അതിനു സാധിക്കുന്നില്ല എന്ന് കണ്ടതോടെ ഓടിച്ചെന്നു മറ്റുള്ള റെഡ് ആർമി ഭടന്മാരെ കണ്ടെത്തി, തിരികെ സംഭവസ്ഥലത്തെത്തി അദ്ദേഹത്തെ രക്ഷിച്ചെടുക്കുന്നു.

ഈ ഇത്തിരിക്കുഞ്ഞന്റെ പെരുമാറ്റത്തിലെ ഊർജവും ആഹ്ലാദവും ക്യാമ്പിനെ മുഴുവൻ വല്ലാതെ ഉത്സാഹഭരിതമാക്കിയിരുന്നു. "കോമ്രേഡ് അ ലഷ്‌കിൻ റെജിമെന്റിന്റെ ഓമനയാണ്" എന്നാണ് അവന്റെ അവാർഡ് സൈറ്റേഷനിൽ എഴുതിയിരുന്നത്. എന്നാൽ, അവിടെ നിന്നങ്ങോട്ടുള്ള അവന്റെ കോംബാറ്റ് കരിയർ ഒട്ടും എളുപ്പമായിരുന്നില്ല. സെവെർനി ഡോണറ്റ്സ് നദി മുറിച്ചു കടക്കെ അവൻ മരണത്തെ മുഖാമുഖം കാണുന്നുണ്ട്. മറ്റൊരിക്കൽ  അലെഷ്കോവ് സഞ്ചരിച്ച വാഹനം ഒരു മെയിൻ ആക്ടിവേറ്റ് ആയി എങ്കിലും അവൻ ഒരു പോറൽ പോലുമേൽക്കാതെ അതിൽ നിന്നും രക്ഷപ്പെടുന്നു. 

ഒരിക്കൽ വെറും തമാശയ്ക്ക് അവനൊരു സെറ്റ് റെഡ് ആർമി യൂണിഫോം ധരിക്കാൻ നൽകുന്നു. എന്നാൽ, അതും ധരിച്ചു നിൽകുമ്പോൾ തിളങ്ങിയ ഷോൾഡർ സ്ട്രാപ്പുകൾ മുകളിലൂടെ പറന്ന ജർമൻ യുദ്ധവിമാനത്തിന്റെ പൈലറ്റിന്റെ കണ്ണിൽ തട്ടുന്നു. മുകളിൽ നിന്നുണ്ടായ പീരങ്കി വെടിയിൽ നിന്ന് പുറപ്പെട്ട ലോഹച്ചീളുകളിൽ ഒരെണ്ണം അവന്റെ ഉപ്പൂറ്റിയിൽ വന്നു കൊള്ളുന്നു. തന്റെ തമാശ അന്ന് ഏതാണ്ട് തന്റെ മകന്റെ ജീവൻ പോലും നഷ്ടപ്പെടാൻ കാരണമായി എന്ന മനസ്താപം പിന്നീട് ജനറൽ  മിഖായിൽ വോറൊബ്യോവിനീ ആജീവനാന്തം അലട്ടുന്നു. 

ഈ കൗമാരക്കാരന്റെ യുദ്ധപാത അവസാനിക്കുന്നത് പോളണ്ടിൽ ആണ്. റജിമെന്റിന്റെ തലവൻ വാസിലി ചൂയിക്കോവ് 
അവനോട് സുരോറോവ് സൈനിക സ്‌കൂളിൽ ചെന്ന് ചേർന്ന് പഠിക്കാൻ ആവശ്യപ്പെടുന്നു. അന്ന് പോവാൻ നേരം ഒരു സമ്മാനമായി ജനറൽ അവനൊരു ബ്രൗണിങ് പിസ്റ്റളും നൽകുന്നുണ്ട്. 

എന്നാൽ, പിന്നീടങ്ങോട്ട് നിരന്തരം അലട്ടിയ അനാരോഗ്യം അവനെ അയോഗ്യനാകുന്നു. നന്നേ ചെറുപ്പത്തിൽ തന്ന പുകവലിക്ക് അടിമപ്പെട്ടതാണ് അയാൾക്ക് വിനയായത്. പിന്നീട്, നിയമത്തിൽ ബിരുദം നേടി, യുറൽസിൽ അമ്പത്തിനാലാം വയസ്സിൽ മരണം വരെയും കഴിച്ചു കൂട്ടുന്ന അലെഷ്കോവ് ഒടുവിൽ ഹൃദയാഘാതത്തിന് കീഴടങ്ങിയാണ് ഇഹലോക വാസം വെടിയുന്നത്. 

 

കടപ്പാട് : റഷ്യ ബിയോണ്ട്

click me!