
അവധിക്കാലത്തെ വര്‍ദ്ധിച്ച് വരുന്ന യാത്ര സാഹചര്യം മുതലാക്കി, യാത്രക്കാരെ കൊള്ളയടിക്കാൻ ഒരുങ്ങി വിമാന കമ്പനികൾ. ക്രിസ്മസ് - പുതുവത്സര അവധിക്കാലം അടുത്തെത്തിയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ് വിമാന കമ്പനികൾ. ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റുകളുടെ ഈ കുതിച്ചുചാട്ടം പലപ്പോഴും സമൂഹ മാധ്യമ ചർച്ചകൾക്കും വഴി തുറക്കാറുണ്ട്. ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് ചൂണ്ടിക്കാട്ടിക്കൊണ്ട്
കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടത്.
ഡിസംബർ 21-ന് ദില്ലിയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ഉയർന്ന വില കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടാണ് ഡോ. ഷമാ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്. ഡോ. ഷമാ മുഹമ്മദ് പങ്കുവച്ച പോസ്റ്റിലെ സ്‌ക്രീൻഷോട്ടിൽ 21,966 രൂപയ്ക്കും 22,701 രൂപയ്ക്കും ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വിലവിവരങ്ങളാണ് ഉള്ളത്. ഇതേസമയത്ത് ദുബായിലേക്ക് പോകാൻ ഇത്രയും ചെലവാകില്ലെന്നും ഷമാ മുഹമ്മദ് തന്‍റെ കുറിപ്പിലെഴുതി.
ഡോ. ഷമയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തിൽ ശ്രദ്ധനേടുകയും വൈറലാവുകയും ചെയ്തു. ഒപ്പം നിരവധിപേരാണ് തങ്ങളുടെ ദുരാനുഭവങ്ങൾ പങ്കുവയ്ക്കുകയും സംഭവത്തിലുണ്ടായ അസംതൃപ്തിയെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്തത്. എന്തുകൊണ്ടാണ് ഒരു എയർലൈന് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് പരിധിയില്ലാത്തത്? ഇത് എങ്ങനെ ന്യായമാകും? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. യാത്രക്കാരെ ചൂഷണം ചെയ്യാൻ ഇത്തരം കമ്പനികളെ അനുവദിക്കുന്നത് ഉപഭോക്തൃ വിരുദ്ധവും അന്യായവുമാണന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.